മർക്കടസഞ്ചയം ദേവിയേയാരാഞ്ഞു 1720
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്ര ദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്‌കയും
ചിന്തിച്ചു ഖേദിച്ചു താരാസുതൻ നിജ-
ബന്ധുക്കളായുളളവരോടു ചൊല്ലിനാൻഃ
“പാതാളമുൾപ്പുക്കുഴന്നു നടന്നുനാ-
മേതുമറിഞ്ഞീല വാസരം പോയതും.
മാസമതീതമായ്‌വന്നിതു നിർണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം.
രാജനിയോഗമനുഷ്‌ഠിയാതേ വൃഥാ 1730
രാജധാനിക്കു നാം ചെല്ലുകിലന്നുതാൻ
നിഗ്രഹിച്ചീടുമതിനില്ല സംശയം;
സുഗ്രീവശാസനം നിഷ്‌ഫലമായ്‌വരാ.
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിക്കുമതിനില്ലൊരന്തരം.
എന്നിലവന്നൊരു സമ്മതമെന്തുളള-
തെന്നെ രക്ഷിച്ചതു രാമൻതിരുവടി.
രാമകാര്യത്തെയും സാധിയാതേ ചെല്‌കിൽ
മാമകജീവനം രക്ഷിക്കയില്ലവൻ.
മാതാവിനോടു സമാനയാകും നിജ- 1740
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്‌ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ
പാപി ദുരാത്മാവിനെന്തരുതാത്തതും?
തൽപാർശ്വദേശേ ഗമിക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുളളൂ.
വല്ലപ്രകാരവും നിങ്ങൾ പൊയ്‌ക്കൊൾകെ”ന്നു
ചൊല്ലിക്കരയുന്നനേരം കപികളും
തുല്യദുഃഖേന ബാഷ്‌പം തുടച്ചമ്പോടു
ചൊല്ലിനാർ മിത്രഭാവത്തോടു സത്വരം.
“ദുഃഖിക്കരുതൊരുജാതിയുമിങ്ങനെ 1750
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ.
ഇന്നു നാം പോന്ന ഗുഹയിലകംപുക്കു
നന്നായ് സുഖിച്ചു വസിക്കാം വയം ചിരം.
സർവസൗഭാഗ്യസമന്വിതമായോരു
ദിവ്യപുരമതു ദേവലോകോപകം.
ആരാലുമില്ലൊരുനാളും ഭയം സഖേ!
താരേയ! പോക നാം കൈവരുതേതുമേ.”
അംഗദൻതന്നോടീവണ്ണം കപികുല-
പുംഗവന്മാർ പറയുന്നതു കേൾക്കയാൽ
ഇംഗിതജ്ഞൻ നയകോവിദൻ വാതജ- 1760
നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻഃ
“എന്തൊരു ദുർവിചാരം യോഗ്യമല്ലിദ-
മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ.
ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ
താരാസുതനെന്നു തന്മാനസേ സദാ
പാരം വളർന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയൻ നീ തവ
സാമർത്ഥ്യവും തിരുവുളളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ 1770
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാൽ ഭീതി ഭവാനൊരുനാളുമേ
രാഘവൻപക്കൽനിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായ സുഗ്രീവനും
ഭാഗവതോത്തമൻ, വൈരമില്ലാരിലും.
വ്യാകുലമുളളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം.
ഞാനും തവ ഹിതത്തിങ്കൽ പ്രസക്തന-
ജ്ഞാനികൾ വാക്കു കേട്ടേതും ഭൂമിക്കൊലാ.
ഹാനിവരായ്‌വാൻ ഗുഹയിൽ വസിക്കെന്നു 1780
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ.
രാഘവാസ്‌ത്രത്തിന്നഭേദ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ.
അല്പമതികൾ പറഞ്ഞു ബോധിപ്പിച്ചു
ദുർബോധമുണ്ടായ്‌ചമയരുതേതുമേ.
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിക്കയില്ലെടോ സജ്ജനഭാഷിതം.
ദുർജ്ജനത്തെക്കുറിച്ചുളള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധർമ്മവിദ്വേഷവും 1790
പൂർവബന്ധുക്കളിൽ വാച്ചൊരു വൈരവും
വർദ്ധിച്ചു വർദ്ധിച്ചു വംശനാശത്തിനു
കർത്തൃത്വവും തനിക്കായ്‌വന്നുകൂടുമേ.
അത്യന്തഗുഹ്യം രഹസ്യമായുളേളാരു
വൃത്താന്തമമ്പോടു ചൊല്ലുവൻ കേൾക്ക നീ.
ശ്രീരാമദേവൻ മനുഷ്യനല്ലോർക്കെടോ
നാരായണൻ പരമാത്മാ ജഗന്മയൻ,
മായാഭഗവതി സാക്ഷാൽ മഹാവിഷ്‌ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു, ലക്ഷ്‌മണനും ജഗ- 1800
ദാധാരഭൂതനായുളള ഫണീശ്വരൻ
ശേഷൻ ജഗത്സ്വരൂപൻ ഭൂവി മാനുഷ-
വേഷമായ്‌വന്നു പിറന്നിതയോദ്ധ്യയിൽ.
രക്ഷോഗണത്തെയൊടുക്കിജ്ജഗത്രയ-
രക്ഷവരുത്തുവാൻ പണ്ടു വിരിഞ്ചനാൽ
പ്രാർത്ഥിതനാകയാൽ പാർത്ഥിവപുത്രനായ്
മാർത്താണ്ഡഗോത്രത്തിലാർത്തപരായണൻ
ശ്രീകണ്‌ഠസേവ്യൻ ജനാർദ്ദനൻ മാധവൻ
വൈകുണ്‌ഠവാസി മുകുന്ദൻ ദയാപരൻ
മർത്ത്യനായ് വന്നിങ്ങവതരിച്ചീടിനാൻ; 1810
ഭൃത്യവർഗ്ഗം നാം പരിചരിച്ചീടുവാൻ
ഭർത്തൃനിയോഗേന വാനരവേഷമായ്
പൃത്ഥ്വിയിൽവന്നു പിറന്നിരിക്കുന്നതും.
പണ്ടു നാമേറ്റം തപസ്സുചെയ്‌തീശനെ-
ക്കണ്ടു വണങ്ങി പ്രസാദിച്ചു മാധവൻ-
തന്നുടെ പാരിഷദന്മാരുടെ പദം
തന്നിലെപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്‌ഠലോകം ഗമിച്ചു വാണീടുവാൻ
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ.”
അംഗദനോടിവണ്ണം പവനാത്മജൻ 1820
മംഗലവാക്കുകൾ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടൻ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കിനോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ.
ദുസ്‌തരമേറ്റമഗാധം ഭയങ്കരം
ദുഷ്‌പ്രാപമാലോക്യ മർക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലംപൂണ്ടിരുന്നുടൻ
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ- 1830
“മെന്തിനിച്ചെയ്‌വതു സന്തതമോർക്ക നാം.
ഗഹ്വരംപുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ്‌ക്കഴിഞ്ഞിതു മാസവും.
തണ്ടാരിൽമാതിനെക്കണ്ടീല നാം ദശ-
കണ്‌ഠനേയും കണ്ടുകിട്ടീല കുത്രചിൽ.
സുഗ്രീവനും തീക്ഷ്‌ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവൻ നമ്മെ നിർണ്ണയം.
ക്രുദ്ധനായുളള സുഗ്രീവൻ വധിക്കയിൽ
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിക്കു നല്ലൂ നമുക്കു പാർത്തോള”മെ- 1840
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദർഭ വിരിച്ചു കിടന്നിതെല്ലാവരും
കല്പിച്ചതിങ്ങനെ നമ്മെയെന്നോർത്തവർ.
Generated from archived content: ramayanam50.html Author: ezhuthachan