പുത്രലാഭാലോചന

അമിതഗുണവാനാം നൃപതി ദശരഥ-

നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ

അമരകുലവരതുല്യനാം സത്യപരാ-

ക്രമനംഗജസമൻ കരുണാരത്നാകരൻ 520

കൗസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്‌ക്കേറ്റം

കൗശല്യമേറീടും കൈകേയിയും സുമിത്രയും

ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്‌

കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം

പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു

പരിതാപേന ഗുരുചരണാംബുജദ്വയം

വന്ദനംചെയ്തു ചോദിച്ചീടിനാ‘നെന്തു നല്ലൂ

നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.

പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-

മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.’ 530

വരിഷ്‌ഠതപോധനൻ വസിഷ്‌ഠനതു കേട്ടു

ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ

“നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-

നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!

വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ

ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം.”

അശ്വമേധവും പുത്രകമേഷ്ടിയും

തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ

മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ.

ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ

ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540

അശ്വമേധാനന്തരം താപസന്മാരുമായി

വിശ്വനായക സമനാകിയ ദശരഥൻ

വിശ്വനായകനവതാരംചെയ്‌വതിനായി

വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം

ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ

വിശ്വദേവതാഗണം തൃപ്തമായതുനേരം

ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി

ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.

‘താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ

ദേവനിർമ്മിത’മെന്നു പറഞ്ഞു പാവകനും 550

ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;

താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.

ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂർവം

ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ

കൗസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ

ശൈഥില്യാത്മനാപാതി നല്‌കിനാൻ കൈകേയിക്കും.

അന്നേരം സുമിത്രയ്‌ക്കു കൗസല്യാദേവിതാനും

തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.

എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും

മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560

തൽപ്രജകൾക്കു പരമാനന്ദംവരുമാറു

ഗർഭവും ധരിച്ചിതു മൂവരുമതുകാലം

അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ

വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ

ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-

മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ

ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു-

മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും.

തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോലെ

വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും 570

അല്പമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-

മല്പഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.

സീമന്തപുംസവനാദിക്രിയകളുംചെയ്തു

കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.

Generated from archived content: ramayanam5.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English