പിന്നെ ശ്രീരാമൻ സുമിത്രാത്മജനോടും കൂടി
ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാൽ
സന്നധൈര്യേണ വനമാർഗ്ഗേ സഞ്ചരിക്കുമ്പോൾ
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തൽക്ഷണമേവം രാമചന്ദ്രനുമരുൾചെയ്‌താൻഃ
“വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും. 1730
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
രക്ഷസ്സു പിടിച്ചുടൻ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാൽ.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കല്പിതം ധാതാവിനാലെന്തെന്നാലതു വരും.”
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താൻഃ
“പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും.” 1740
തൽക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമൻ
ലക്ഷ്‌മണൻ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാൻ ഭയത്തോടെഃ
“മത്ഭുജങ്ങളെച്ഛേദിച്ചീടുവാൻ ശക്തന്മാരാ-
യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിൻകീഴിൽ.
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സൽപുരുഷന്മാരെന്നു കല്പിച്ചീടുന്നേൻ ഞാനും.
ഘോരകാനനപ്രദേശത്തിങ്കൽ വരുവാനും
കാരണമെന്തു നിങ്ങൾ സത്യം ചൊല്ലുകവേണം.” 1750
ഇത്തരം കബന്ധവാക്യങ്ങൾ കേട്ടൊരു പുരു-
ഷോത്തമൻ ചിരിച്ചുടനുത്തരമരുൾചെയ്‌തുഃ
“കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
സോദരനിവൻ മമ ലക്ഷ്‌മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
പോയിതു ഞങ്ങൾ നായാട്ടിന്നതുനേരമതി-
മായാവി നിശാചരൻ കട്ടുകൊണ്ടങ്ങുപോയാൻ.
കാനനംതോറും ഞങ്ങൾ തിരഞ്ഞുനടക്കുമ്പോൾ
കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
പാണികൾകൊണ്ടു തവ വേഷ്‌ടിതന്മാരാകയാൽ
പ്രാണരക്ഷാർത്ഥം ഛേദിച്ചീടിനേൻ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാൻ?
നേരോടെ പറകെ”ന്നു രാഘവൻ ചോദിച്ചപ്പോൾ
സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാൻ കബന്ധനുംഃ
“നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കിൽ
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്.
ദിവ്യനായിരുപ്പോരു ഗന്ധർവനഹം രൂപ-
യൗവനദർപ്പിതനായ് സഞ്ചരിച്ചീടുംകാലം 1770
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാൻ ക്രീഡിച്ചുനടക്കുമ്പോൾ
അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാൻ.
ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാൻ
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാൻ.
സാക്ഷാൽ ശ്രീനാരായണൻ തന്തിരുവടിതന്നെ
മോക്ഷദൻ ദശരഥപുത്രനായ് ത്രേതായുഗേ
വന്നവതരിച്ചു നിൻ ബാഹുക്കളറുക്കുന്നാൾ
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 1780
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാൻ
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാൽ തലയറുത്തു ശതമഖൻ.
വജ്രമേറ്റിട്ടും മമ വന്നീല മരണമ-
തബ്‌ജസംഭവൻ മമ തന്നൊരു വരത്തിനാൽ.
വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാൻ.
വക്ത്രപാദങ്ങൾ മമ കുക്ഷിയിലായശേഷം
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്. 1790
വർത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാൽ
വക്ത്രേണ ഭക്ഷിച്ചു ഞാൻ വർത്തിച്ചേനിത്രനാളു-
മുത്തമോത്തമ! രഘുനായക! ദയാനിധേ!
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാൽ
പിന്നെ ഞാൻ ഭാര്യാമാർഗ്ഗമൊക്കവെ ചൊല്ലീടുവൻ.”
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കൽനിന്നങ്ങുത്ഥിതനായ്‌ക്കാണായി 1800
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
സർവഭൂഷണപരിഭൂഷിതനായന്നേരം
രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
ഭൂമിയിൽ സാഷ്‌ടാംഗമായ്‌വീണുടൻ നമസ്‌കാരം
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യനാം ഗന്ധർവനുമാനന്ദവിവശനായ്
കോൾമയിർക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികളാം
കോമളപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻഃ
Generated from archived content: ramayanam33.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English