ജടായുസ്തുതി

“അഗണ്യഗുണമാദ്യമവ്യയമപ്രമേയ-

മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം

പരമം പരാപരമാനന്ദം പരാത്മാനം

വരദമഹം പ്രണതോസ്‌മി സന്തതം രാമം. 1670

മഹിതകടാക്ഷവിക്ഷപിതാമരശൂചം

രഹിതാവധിസുഖമിന്ദിരാമനോഹരം

ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-

കോമളകരാംബുജം പ്രണതോസ്മ‍്യഹം രാമം.

ഭൂവനകമനീയരൂപമീഡിതം ശത-

രവിഭാസുരമഭീഷ്‌ടപ്രദം ശരണദം

സുരപാദപമൂലരചിതനിലയനം

സുരസഞ്ചയസേവ്യം പ്രണതോസ്മ‍്യഹം രാമം.

ഭവകാനനദവദഹനനാമധേയം

ഭവപങ്കജഭവമുഖദൈവതം ദേവം 1680

ദനുജപതികോടി സഹസ്രവിനാശനം

മനുജാകാരം ഹരിം പ്രണതോസ്മ‍്യഹം രാമം.

ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം

ഭവഭീവിരഹിതം മുനിസേവിതം പരം

ഭവസാഗരതരണാംഘ്രിപോതകം നിത്യം

ഭവനാശായാനിശം പ്രണതോസ്മ‍്യഹം രാമം.

ഗിരിശ ഗിരിസുതാഹൃദയാംബുജവാസം

ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം

സുരസഞ്ചയദനുജേന്ദ്രസേവിതപാദം

സുരപമണിനിഭം പ്രണതോസ്മ‍്യഹം രാമം. 1690

പരദാരാർത്ഥപരിവർജ്ജിതമനീഷിണാം

പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം

പരലോകൈകഹിതനിരതാത്മനാം സേവ്യം

പരമാനന്ദമയം പ്രണതോസ്മ‍്യഹം രാമം.

സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം

സ്മൃതിഗോചരമസിതാംബുദകളേബരം

സിതപങ്കജചാരുനയനം രഘുവരം

ക്ഷിതിനന്ദിനീവരം പ്രണതോസ്മ‍്യഹം രാമം.

ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ

സകലചരാചരജന്തുക്കളുളളിൽ വാഴും 1700

പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും

പരമം പരാപരം പ്രണതോസ്മ‍്യഹം രാമം.

വിധിമാധവ ശംഭുരൂപഭേദേന ഗുണ-

ത്രിതയവിരാജിതം കേവലം വിരാജന്തം

ത്രിദശമുനിജനസ്തുതമവ്യക്തമജം

ക്ഷിതിജാമനോഹരം പ്രണതോസ്മ‍്യഹം രാമം.

മന്മഥശതകോടി സുന്ദരകളേബരം

ജന്മനാശാദിഹീനം ചിന്മയം ജഗന്മയം

നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം

നിർമ്മമമാത്മാരാമം പ്രണതോസ്മ‍്യഹം രാമം.” 1710

ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌

പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ

“അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം

ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ

ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം

പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ.”

ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-

നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌

ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ

നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ. 1720

Generated from archived content: ramayanam32.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here