ബാലകാണ്ഡം

ഹനുമാനു തത്ത്വോപദേശം

ശ്രീരാമദേവനേവമരുളിച്ചെയ്തനേരം

മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ

“വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ!

ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200

സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം

നിശ്ചലം സർവ്വോപാധിനിർമ്മുക്തം സത്താമാത്രം

നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു

നിശ്ചയിച്ചാലുമുളളിൽ ശ്രീരാമദേവനെ നീ.

നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം

സന്മയം ശാന്തം പരമാത്മാനം സദാനന്ദം

ജന്മനാശാദികളില്ലാതൊരു വസ്തു പര-

ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.

സർവ്വകാരണം സർവവ്യാപിനം സർവാത്മാനം

സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം 210

സർവദം സർവാധാരം സർവദേവതാമയം

നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.

എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം

നിന്നോടു,ഞാൻതാൻ മൂലപ്രകൃതിയായതെടോ.

എന്നുടെ പതിയായ പരമാത്മാവുതന്റെ

സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.

തത്സാന്നിദ്ധ്യംകൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം

തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.

തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു

തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220

ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ

രാമനായ്‌ സർവ്വേശ്വരൻതാൻ വന്നു പിറന്നതും

ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി-

ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം

ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-

പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം

ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു

സിദ്ധസങ്കല്പനായ കൗശികമുനിയോടും

മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം

ഗൗതമപത്നിയായോരഹല്യാശാപം തീർത്തു 230

പാദപങ്കജം തൊഴുതവളെയനുഗ്രഹി-

ച്ചാദരപൂർവ്വം മിഥിലാപുരമകംപുക്കു

മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ

മൽപാണിഗ്രഹണവുംചെയ്തു പോരുന്നനേരം

മുൽപ്പുക്കുതടുത്തോരു ഭാർഗ്ഗവരാമൻതന്റെ

ദർപ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു

ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ

താതനുമഭിഷേകത്തിന്നാരംഭിച്ചാനതു

മാതാവു കൈകേയിയും മുടക്കിയതുമൂലം

ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240

ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതൻ

വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം

ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു

ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്‌

ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ

ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത​‍്യനെക്കണ്ടു

പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു

ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ

പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം

പുഷ്‌കരശരപരവശയായ്‌ വന്നാളല്ലോ 250

രക്ഷോനായകനുടെ സോദരി ശൂർപ്പണഖാ;

ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.

ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിന്നായ്‌-

വന്നിതു പതിന്നാലുസഹസ്രം പടയോടും,

കൊന്നിതു മൂന്നേമുക്കാൽനാഴികകൊണ്ടുതന്നെ;

പിന്നെശ്ശൂർപ്പണഖ പോയ്‌ രാവണനോടു ചൊന്നാൾ.

മായയാ പൊന്മാനായ്‌ വന്നോരു മാരീചൻതന്നെ-

സ്സായകംപ്രയോഗിച്ചു സൽഗതികൊടുത്തപ്പോൾ

മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം

മായാമാനുഷൻ ജടായുസ്സിനു മോക്ഷം നല്‌കി. 260

രാക്ഷസവേഷം പൂണ്ട കബന്ധൻതന്നെക്കൊന്നു

മോക്ഷവും കൊടുത്തു പോയ്‌ ശബരിതന്നെക്കണ്ടു.

മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ

മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.

തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി

മിത്രനന്ദനനായ സുഗ്രീവൻതന്നെക്കണ്ടു

മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു

വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു

സീതാന്വേഷണംചെയ്തു ദക്ഷിണജലധിയിൽ

സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം 270

പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി

യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ

ശസ്ര്തേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം

ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു

പാവകന്തങ്കൽ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ

പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു

പാവകനോടു വാങ്ങി പുഷ്പകം കരയേറി

ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം

രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാൽ

പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ. 280

യാജ്യനാം നാരായണൻ ഭക്തിയുളളവർക്കു സാ-

യൂജ്യമാം മോക്ഷത്തെ നല്‌കീടിനാൻ നിരഞ്ജനൻ.

ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ-

ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.

രാമനാം ജഗൽഗുരു നിർഗുണൻ ജഗദഭി-

രാമനവ്യയനേകനാനന്ദാത്മകനാത്മാ-

രാമനദ്വയൻ പരൻ നിഷ്‌കളൻ വിദ്വദ്‌ഭൃംഗാ-

രാമനച്യുതൻ വിഷ്ണുഭഗവാൻ നാരായണൻ

ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചിൽ

ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290

നിർവികാരാത്മാ തേജോമയനായ്‌ നിറഞ്ഞൊരു

നിർവൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും.

നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി

ചിന്മയൻ മായാമയൻതന്നുടെ മായാദേവി

കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു

തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ.”

അഞ്ജനാതനയനോടിങ്ങനെ സീതാദേവി

കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം

അഞ്ജസാ രാമദേവൻ മന്ദഹാസവുംചെയ്തു

മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300

“പരമാത്മാവാകുന്ന ബിംബത്തിൽ പ്രതിബിംബം

പരിചിൽ കാണുന്നതു ജീവാത്മാവറികെടോ!

തേജോരൂപിണിയാകുമെന്നുടെ മായതങ്കൽ

വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!

ഓരോരോ ജലാശയേ കേവലം മഹാകാശം

നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ

സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ

സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!

തത്ത്വമസ്യാദി മഹാവാക്യാർത്ഥംകൊണ്ടു മമ

തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താൽ. 310

മത്ഭക്തനായുളളവനിപ്പദമറിയുമ്പോൾ

മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.

മത്ഭക്തിവിമുഖന്മാർ ശാസ്‌ത്രഗർത്തങ്ങൾതോറും

സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.

ഭക്തിഹീനന്മാർക്കു നൂറായിരം ജന്മംകൊണ്ടും

സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.

പരമാത്മാവാം മമ ഹൃദയം രഹസ്യമി-

തൊരുനാളും മത്ഭക്തിഹീനന്മാരായ്‌ മേവീടും

നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!

പരമമുപദേശമില്ലിതിന്മീതെയൊന്നും.” 320

ശ്രീമഹാദേവൻ മഹാദേവിയോടരുൾചെയ്ത

രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം

സാക്ഷാൽ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു

മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം

സർവ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം

ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം

ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാൻ

മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!

ബ്രഹ്‌മഹത്യാദിദുരിതങ്ങളും ബഹുവിധം

ജന്മങ്ങൾതോറുമാർജ്ജിച്ചുളളവയെന്നാകിലും 330

ഒക്കവേ നശിച്ചുപോമെന്നരുൾചെയ്തു രാമൻ

മർക്കടപ്രവരനോടെന്നതു സത്യമല്ലോ.

ജാതിനിന്ദിതൻ പരസ്‌ത്രീധനഹാരി പാപി

മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്‌മഹന്താ

യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ

ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ

രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-

ലാമോദപൂർവം പൂജ്യനായ്‌വരുമത്രയല്ല

യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-

ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 340

ഇങ്ങനെ മഹാദേവനരുൾചെയ്തതു കേട്ടു

തിങ്ങീടും ഭക്തിപൂർവമരുൾചെയ്തിതു ദേവിഃ

“മംഗലാത്മാവേ! മമ ഭർത്താവേ! ജഗൽപതേ!

ഗംഗാകാമുക! പരമേശ്വര! ദയാനിധേ!

പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്‌

ധന്യയായ്‌ കൃതാർത്ഥയായ്‌ സ്വസ്ഥയായ്‌വന്നേനല്ലോ.

ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോൾ

സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാൽ.

നിർമ്മലം രമാതത്ത്വാമൃതമാം രസായനം

ത്വന്മുഖോദ്‌ഗളിതമാവോളം പാനംചെയ്താലും 350

എന്നുളളിൽ തൃപ്തിവരികെന്നുളളതില്ലയല്ലോ

നിർണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാൻ.

സംക്ഷേപിച്ചരുൾചെയ്തതേതുമേ മതിയല്ല

സാക്ഷാൽ ശ്രീനാരായണൻതന്മാഹാത്മ്യങ്ങളെല്ലാം.

കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ

കിങ്കണന്മാരായുളേളാർക്കർത്ഥമുണ്ടായ്‌വരാ

കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ്‌വരാ,

കിംദേവന്മാർക്കു ഗതിയും പുനരതുപോലെ.

ഉത്തമമായ രാമചരിതം മനോഹരം

വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.” 360

ഈശ്വരൻ ദേവൻ പരമേശ്വരൻ മഹേശ്വര-

നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം

മന്ദഹാസവുംചെയ്തു ചന്ദ്രശേഖരൻ പരൻ

സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുൾചെയ്തു.

വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ

വേദസമ്മിതമരുൾചെയ്തിതു രാമായണം.

വാല്മീകി പുനരിരുപത്തുനാലായിരമായ്‌

നാന്മുഖൻനിയോഗത്താൽ മാനുഷമുക്ത്യർത്ഥമായ്‌

ചമച്ചാനതിലിതു ചുരുക്കി രാമദേവൻ

നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 370

അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-

മദ്ധ്യയനംചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം.

പുത്രസന്തതി ധനസമൃദ്ധി ദീർഘായുസ്സും

മിത്രസമ്പത്തി കീർത്തി രോഗശാന്തിയുമുണ്ടാം.

ഭക്തിയും വർദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-

മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.

Generated from archived content: ramayanam3.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here