ശരഭംഗമന്ദിരപ്രവേശം

രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ

ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.

സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു

വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.

കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-

നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ

“ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര

ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.

ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-

മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം

മർത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ-

നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ

നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-

യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ

ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു

ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ.”

യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ

യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ

“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-

ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം

ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം

ചീരവാസസം ജടാമകുടം ധനുർദ്ധരം

സൗമിത്രിസേവ്യം ജനകാത്മജാസമന്വിതം

സൗമുഖ്യമനോഹരം കരുണാരത്നാകരം.”

കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം

കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു

ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-

നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.

നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ

പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.

മൈഥില്യാ സൗമിത്രിണാ താപസഗതി കണ്ടു

കൗസല്യാതനയനും കൗതുകമുണ്ടായ്‌വന്നു

തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം

വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വർഗ്ഗം പുക്കാർ.

Generated from archived content: ramayanam16.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English