വിരാധവധം

അന്നേരമാശു കാണായ്‌വന്നിതു വരുന്നത-

ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം

ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-

വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം

വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു

ഭീമശാർദൂലസിംഹമഹിഷവരാഹാദി

വാരണമൃഗവനഗോചരജന്തുക്കളും

പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.

പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-

ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90

ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ

ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ

“കണ്ടോ നീ ഭയങ്കരനായൊരു നിശാചര-

നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.

സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു

നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.

വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!

വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ.

എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ

വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100

നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-

മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ

ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം

പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ

”കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും

ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ

നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-

വല്‌ക്കലജടകളും ധരിച്ചു മുനിവേഷം

കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-

മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ. 110

കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ

സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ.“

രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-

നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ

”രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ

വാമലോചന സീതാദേവിയെന്നല്ലോ നാമം.

ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ

പുക്കിതു വനാന്തരം ജനകനിയോഗത്താൽ,

രക്ഷോജാതികളാകുമിങ്ങനെയുളളവരെ-

ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ.“ 120

ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു

വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി

ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ

”ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?

ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-

തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചോൻ ഞാൻ.

മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-

ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.

നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-

ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130

ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ

തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ.“

ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-

സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ

പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ

ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി-

സത്വരം നക്തഞ്ചരനടുത്താനതുനേര-

മസ്ര്തങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും

ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-

ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. 140

രക്തവും പരന്നിതു ഭൂമിയിലതുകണ്ടു

ചിത്തകൗതുകത്തോടു പുണർന്നു വൈദേഹിയും.

നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-

മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.

അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു

ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ.

സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ

സുന്ദരശരീരനായ്‌ നിർമ്മലാംബരത്തോടും

രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം 150

രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.

ഇന്ദിരാരമണമിന്ദീവരദളശ്യാമ-

മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം

സുന്ദരം സുകുമാരം സുകൃതിജനമനോ-

മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം

വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-

നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ

”ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!

കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!

ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ

ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. 160

നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-

ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!

സന്തതമിനിച്ചരണാംബുജയുഗം തവ

ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.

വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം

പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം

ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം

നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.

ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-

മുത്തമഭക്തന്മാർക്കു ഭൃത്യനായ്‌ വരേണം ഞാൻ. 170

നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ

നമസ്തേ രാമായാത്മാരാമായ നമോ നമഃ.

നമസ്തേ രാമായ സീതാഭിരാമായ നിത്യം

നമസ്തേ രാമായ ലോകാഭിരാമായ നമഃ.

ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം

ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.

നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-

യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.“

ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-

നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180

”മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ

ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും.“

രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ

കാമലാഭേന പോയി നാകലോകവും പുക്കാൻ.

ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു

ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.

Generated from archived content: ramayanam15.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here