അഹല്യാമോക്ഷം

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു

പന്നഗശായി പരൻതന്നോടു പരമാർത്ഥംഃ

“കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ

വാട്ടമില്ലാത തപസ്സുളള ഗൗതമമുനി 990

ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര

മംഗലം വർദ്ധിച്ചീടും തപസാ വാഴുംകാലം

ലോകേശൻ നിജസുതയായുളേളാരഹല്യയാം

ലോകസുന്ദരിയായി ദിവ്യകന്യകാരത്നം

ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;

കൗതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.

ഭർത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങൾ ക-

ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും

തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു

പർണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000

വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു

ദുശ്ച്യവനനും കുസുമായുധവശനായാൻ.

ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും

ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-

നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖൻ

ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ

സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം

ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.

അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-

ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു 1010

ലോകേശാത്മജസുതനന്ദനനുടെ രൂപം

നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ

സന്ധ്യാവന്ദനത്തിനു ഗൗതമൻ പോയനേര-

മന്തരാ പുക്കാനുടജാന്തരേ പരവശാൽ.

സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം

സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും

മിത്രൻതന്നുദയമൊട്ടടുത്തീലെന്നു കണ്ടു

ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു

വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോൾ

വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ. 1020

തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-

തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും

‘നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!

ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.

വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?

നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?

സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ

വൃത്താന്തം പറയായ്‌കിൽ ഭസ്മമാക്കുവേനിപ്പോൾ.”

ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി

’സ്വർല്ലോകാധിപനായ കാമകിങ്കരനഹം 1030

വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-

ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!‘

’സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-

സ്സഹിച്ചീടുക ചെയ്ത ദുഷ്‌കർമ്മഫലമെല്ലാം.‘

തപസ്വീശ്വരനായ ഗൗതമൻ ദേവേന്ദ്രനെ-

ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും

വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുൾചെയ്തു

താപസോത്തമനായ ഗൗതമൻ കോപത്തോടെഃ

’കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!

ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം. 1040

ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ

നിഷ്‌കൃതിയായുളെളാരു ദുർദ്ധരമഹാവ്രതം.

കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ

രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.

നീഹാരാതപവായുവർഷാദികളും സഹി-

ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.

നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ

കാനനദേശേ മദീയാശ്രമേ മനോഹരേ.

ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-

ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050

ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ

തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.

പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ

നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി

നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു

പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.‘

എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-

നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.

നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേല്പാ-

നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളിൽ. 1060

സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു

സന്തോഷസന്താനസന്താനമേ ചിന്താമണേ!

ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌

ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന

ബ്രഹ്‌മനന്ദനയായ ഗൗതമപത്നിയുടെ

കല്മഷമശേഷവും നിന്നുടെ പാദങ്ങളാൽ

ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ

നിർമ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാൽ.“

ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-

ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ. 1070

ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-

മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.

ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ

ശ്രീപതി രഘുപതി സൽപതി ജഗൽപതി.

രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ

കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.

അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്‌ക്കും

വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.

താപസശ്രേഷ്‌ഠനായ കൗശികമുനിയോടും

താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080

ശാപനാശനകരനായൊരു ദേവൻതന്നെ-

ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും

ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും

ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും

വാസവനീലമണിസങ്കാശഗാത്രത്തോടും

വാസവാദ്യമരൗഘവന്ദിതപാദത്തോടും

പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും

ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്‌ക്കും.

തന്നുടെ ഭർത്താവായ ഗൗതമതപോധനൻ

തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ. 1090

നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-

നർണ്ണോജവിലോചനൻ പത്മജാമനോഹരൻ

ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ

സത്വരമർഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.

സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും

സന്താപം തീർന്നു ദണ്ഡനമസ്‌കാരവും ചെയ്താൾ.

ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-

മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും

വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും

വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവർണ്ണത്തോടും. 1100

അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു

സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താൾ

Generated from archived content: ramayanam12.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English