ബാലകാണ്ഡം – ഇഷ്ടദേവതാവന്ദനം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ

ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ

ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ

ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ

ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!

ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!

ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.

നാരായണായ നമോ നാരായണായ നമോ

നാരായണായ നമോ നാരായണായ നമഃ

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!

ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.

ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ

ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.

ഇഷ്ടദേവതാവന്ദനം

കാരണനായ ഗണനായകൻ ബ്രഹ്‌മാത്മകൻ

കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ

വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ

വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.

വാണീടുകനാരതമെന്നുടെ നാവുതന്മേൽ

വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!

നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-

യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ

വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!

വാരിധിതന്നിൽ തിരമാലകളെന്നപോലെ

ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ

പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!

വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ്പിറന്നോരു

വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.

വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ

വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ

വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട

കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.

നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ

നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു

വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-

താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,

രാമനാമത്തെസ്സദാകാലവും ജപിച്ചീടും

കാമനാശനനുമാവല്ലഭൻ മഹേശ്വരൻ

ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ

മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ.

വാരിജോത്ഭവനാദിയാകിയ ദേവന്മാരും

നാരദപ്രമുഖന്മാരാകിയ മുനികളും

വാരിജശരാരാതിപ്രാണനാഥയും മമ

വാരിജമകളായ ദേവിയും തുണയ്‌ക്കേണം.

കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര-

ണാരുണാംബുജലീനപാംസുസഞ്ചയം മമ

ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു

ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.

ആധാരം നാനാജഗന്മയനാം ഭഗവാനും

വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;

വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു

ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ

ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം,

വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം?

പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്‌മ-

പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ

വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം

ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.

വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം

ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്‌ക്കേണം.

സുരസംഹതിപതി തദനു സ്വാഹാപതി

വരദൻ പിതൃപതി നിരൃതി ജലപതി

തരസാ സദാഗതി സദയം നിധിപതി

കരുണാനിധി പശുപതി നക്ഷത്രപതി

സുരവാഹിനീപതിതനയൻ ഗണപതി

സുരവാഹിനീപതി പ്രമഥഭൂതപതി

ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി

ജഗതി ചരാചരജാതികളായുളേളാരും

അഗതിയായോരടിയന്നനുഗ്രഹിക്കേണ-

മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ.

അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ

മൽഗുരുനാഥനനേകാന്തേവാസികളോടും

ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും

മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.

Generated from archived content: ramayanam1.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English