ഇന്ദ്രാപരാധം

അംഭോജസംഭവപുത്രൻ മരീചിക്കു

സംഭൂതനായൊരു കാശ്യപതാപസൻ

മുമ്പൊരു യാഗം തുടങ്ങിയതിന്നായി-

ട്ടുമ്പരെല്ലാരും തുണച്ചാർ വഴിപോലെ

ജംഭാരിതന്നെസ്സമിദാഹരണാർത്ഥം

മുമ്പിൽ നടന്നു വഴിയേ നിലിമ്പരും.

ഉമ്പരിൽ മുമ്പനാം വമ്പൻ ശതമഖൻ

മുമ്പിൽ ചമതയുംകൊണ്ടു വരുന്നേരം

അംഗുഷ്‌ഠമാത്രശരീരികളാകിയ

മംഗലന്മാരാം മരീചിപതാപസർ.

എല്ലാരുമായ്‌ ചെറിയോരു ചമതക്കോ-

ലല്ലൽ മുഴുത്തു പൂണെല്ലു നുറുങ്ങുമാ-

റെത്രയും വീർത്തുചീർത്താർത്ത്യാ വരുന്നേര-

മുത്തമന്മാർക്കൊരു സങ്കടമുണ്ടായി.

പദ്ധതിതന്നുടെ മദ്ധ്യേ ഭവിച്ചിതൊ-

രബ്ധിയതായതെന്തെന്നു ചൊല്ലേണമോ.

കറ്റുകുളമ്പിലെ വെളളമതിൽ വീണു

പറ്റിപ്പിടിച്ചുഴന്നാഴുന്നതു നേരം

ചെറ്റു പരിഹസിച്ചോടിക്കടന്നുപോയ്‌

കുറ്റമുണ്ടെന്നിതോരാതെ മഹേന്ദ്രനും.

പാരം പരിഹസിച്ചീടുന്നവർകൾക്കു

ഘോരനരകമെന്നുണ്ടു വേദോക്തികൾ.

എന്നതിലും ദ്വിജന്മാരെപ്പരിഹസി-

ക്കുന്നതിനെത്ര നരകം ഭുജിക്കണം.

ആകയാലിന്ദ്രനിവനല്ലിനിയെന്നു

ഭാഗവതന്മാർ തപസ്സു തുടങ്ങിനാർ.

ഭീതിപൂണ്ടിന്ദ്രനും കാശ്യപൻതന്നോടു

ഖേദംകലർന്നു പറഞ്ഞതു കേൾക്കയാൽ.

താപസന്മാരെ വിളിച്ചരുളിച്ചെയ്തു

താപം മഹേന്ദ്രനു പോക്കുവാൻ കാശ്യപൻ.

നീക്കം വരുത്തരുതിന്ദ്രനെ നിർണ്ണയം

നീക്കം വരാ നിങ്ങൾ ചിന്തിച്ചതുമോർത്താൽ.

പക്ഷീന്ദ്രനായിട്ടൊരുവനുണ്ടാമവൻ

ശക്രപ്രതാപം കെടുക്കുമറിഞ്ഞാലും.

പാരം പ്രഭുത്വമുണ്ടെന്നങ്ങിരിക്കിലു-

മാരും കൃശന്മാരെ നിന്ദിയായ്‌കെന്നതും

കാശ്യപൻ വാസവനോടു ചൊല്ലീടിനാൻ

കാശ്യപപുത്രചരിത്രമിനിച്ചൊല്ലാംഃ

Generated from archived content: mahabharatham36.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here