അന്നവന്തന്നുടേ പൂജയെച്ചെയ്‌തതു
മന്നവന്തന്റെ നിയോഗത്താലേ
നമ്മുടെയച്ഛനു സോദരിയായൊരു
നിർമ്മലയാകിയ കന്യകതാൻ.
താപസന്തന്നുടെ സേവചെയ്‌തങ്ങനെ
താപമകന്നവൾ വാഴുംകാലം,
വന്ദിതനായൊരു മാമുനിതാനപ്പോൾ
വന്ദിച്ചുനിന്നൊരു കന്യകയ്‌ക്കായ് 440
നല്ലൊരു മന്ത്രമുപദേശിച്ചീടിനാൻ.
എന്നതു കൊണ്ടല്ലോ ഖിന്നത കൈവെടി-
ഞ്ഞിന്നു വിളങ്ങുന്നു കുന്തീദേവി.
എന്നുളള കേളിയുമില്ലേ നിനക്കിപ്പോൾ?
പിന്നെയിവൻ മഹാഭാഗനല്ലോ.
മുറ്റും ചില നൃപകന്യകമാരെല്ലാ-
മുറ്റവർതന്നുടെ ചൊല്ലു കേട്ട്
വേദിയർപൂജയെച്ചെയ്‌തതുമൂലമായ്
ഖേദങ്ങൾ കൈവിട്ടു വാണുകൊണ്ടാർ.“ 450
വാരിജലോചനന്തന്നോടു നേരോടെ
സീരിതാനെന്നെല്ലാം ബോധിപ്പിച്ച്
മന്ദത കൈവിട്ടു സന്യാസിതന്നോടു
നിന്നു ഹലധരൻ ചൊന്നാൻ പിന്നെഃ
”ആശ്രയയായൊരു കന്യകയുണ്ടുളളു
ശുശ്രൂഷിച്ചീടുവാൻ ഭക്തിയോടെ.
പാദപരാഗങ്ങൾകൊണ്ടവൾമന്ദിരം
പാവനമാക്കുകയെന്നേ വേണ്ടു.“
ഇങ്ങനെ ചൊന്നവന്തന്നെയും മെല്ലെയ-
ക്കന്യകാമന്ദിരംതന്നിലാക്കി 460
മറ്റുളള വേലകളാചരിച്ചീടുവാൻ
തെറ്റെന്നു പോയ്‌പിന്നെ ലാംഗലിതാൻ.
ധന്യയായുളെളാരു കന്യക ചാരത്തു
സന്യാസി വന്നതു കണ്ടനേരം
പെട്ടെന്നെഴുന്നേറ്റു തുഷ്‌ടയായ് മേവിനാ-
ളിഷ്‌ടനെക്കാണുമ്പോഴെന്നപോലെ.
തന്നിലേ നണ്ണിനാൾ മന്മഥമാലുറ്റു
”സന്യാസിയല്ലിതു നിർണ്ണയംതാൻ;
എന്നുടെ മാനസം ഖിന്നമാക്കീടുവാൻ
ഛന്നനായ് വന്നൊരു കാമനത്രേ. 470
Generated from archived content: krishnagatha9.html Author: cherusseri