കോമളനായൊരു കണ്ണനോടിങ്ങനെ
കാമപാലൻ പറഞ്ഞീടുംനേരം
മാധവൻ ചൊല്ലിനാൻ നീതിയിലെന്നപ്പോൾ
“ബാധയില്ലേതുമിതിന്നു പാർത്താൽ.
വാനപ്രസ്ഥന്നിതിൻമീതേയിന്നൊന്നുമേ
ദാനംചെയ്യാവതുമില്ലയല്ലോ.
മൂലഫലാദിയും തിന്നു വനംതന്നെ-
യാലയമാകുന്ന മസ്‌തരിക്കോ
പാലും പഴവും ഭുജിച്ചു വസിപ്പതു
ബാലികതന്നോടുകൂടിച്ചെമ്മേ. 410
മംഗലമായിടുമിങ്ങനെയുളെളാരു
സംഗതിയെന്നുമേ വന്നുകൂടാ.”
എന്നെല്ലാം മാധവൻ ചൊല്ലുന്നതു കേട്ടു
നിന്ന ഹലധരൻ ചൊന്നാനപ്പോൾഃ
“ഉത്തമനായൊരു താപസന്തന്നെക്കൊ-
ണ്ടിത്തരം ചൊൽവതു യോഗ്യമോതാൻ?
സാരനായുളെളാരു സന്യാസി താനെന്നു
നേരെ നിന്നുളളത്തിൽ തോന്നീലയോ?
കാമക്രോധാദികൾ കൈവെടിഞ്ഞിങ്ങനെ
നാമസ്മരണവും പൂണ്ടു ചെമ്മേ 420
മേവി നിന്നീടുന്ന കേവലന്തന്നെക്കൊ-
ണ്ടേവം നീയെങ്ങനെ ചൊൽവാനാവൂ?
മുന്നം നീ പർവ്വതംതന്നീന്നു ചൊന്നതു-
മിന്നു പറഞ്ഞതും ചിന്തിക്കുമ്പോൾ
നേരേ നിനക്കിന്നിത്താപസന്തന്നോടു
പാരമസൂയയുണ്ടെന്നു തോന്നും.
ഇന്നു ഞാൻ ചൊല്ലുന്ന നന്മൊഴി കേൾക്കണം
മന്ദത കൈവെടിഞ്ഞെന്നാലിപ്പോൾ.
ശർവ്വാംശോൽഭൂതനാം മാമുനിമൗലിതാൻ
ദുർവ്വാസസ്സെന്നങ്ങു പേരുടയോൻ 430
യാദവരാജന്റെ മന്ദിരംതന്നിലേ
മോദേന വാണിതു നാലുമാസം.
Generated from archived content: krishnagatha8.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English