സാംബൻതുടങ്ങിന ബാലകന്മാരെല്ലാം
മാൺപുറ്റു നിന്നൊരു കാവുതന്നിൽ
ഈടിക്കലർന്നു കളിപ്പതിനായിച്ചെ-
ന്നോടിക്കളിച്ചു തുടങ്ങുംനേരം
ആണ്ണുകിടന്നൊരു പാങ്കുഴിതന്നിലെ
വീണ്ണുകിടന്നുള്ളൊരോന്തെക്കണ്ടാർ.
കണ്ടൊരുനേരത്തു പാശവുമായിട്ടു
മണ്ടിയണഞ്ഞു കുടുക്കിനേരെ
പാരംവലിച്ചങ്ങു തീരത്തുകൊള്ളുവാൻ
ആരുമേവല്ലീലയെന്നനേരം
പാരാതെ ചെന്നങ്ങു കാരുണ്യപൂരമാം
വാരിജലോചനനോടു ചൊന്നാർ.
വാരിജലോചനൻ പാരാതെ ചെന്നപ്പോൾ
തീരത്തുചെമ്മേ വലിച്ചുകൊണ്ടാൻ
പാപമായുള്ളൊരു പാഴ്‌മരത്തിന്നൊരു
പാവകനാകിന കാർവ്വർണ്ണന്താൻ
പാണിതലം കൊണ്ടു തൊട്ടൊരു നേരത്തു
പാരം വിളങ്ങിനാൻ മെയ്യുമായി,
സ്വർഗ്ഗത്തിൽനിന്നങ്ങു നിർഗ്ഗതന്മാരായ
സ്വർഗ്ഗികളാരാനുമെന്നപോലെ
പങ്കജലോചനൻ പാദങ്ങൾ കുമ്പിട്ടു
സങ്കടം തീർത്തവൻ നിന്നനേരം
‘നീയാരെ’ന്നിച്ചനെ ചോദിച്ചുനിന്നൊരു
നിരജലോചനനോടു ചൊന്നാൻഃ
“ഇക്ഷ്വാകുതന്നുടെ സോദരനായൊരു
ചൊല്‌ക്കൊണ്ടു നിന്ന നൃഗൻതാനിഞ്ഞാൻ.
ദാനങ്ങൾകൊണ്ടെന്നെ മേൽമണ്ടിനിന്നുള്ള
മാനവന്‌മാരില്ലയെന്നു ചൊൽവൂ.
പുണ്യങ്ങളാണ്ടാള്ളൊരാരണർക്കന്തന്നേ
എണ്ണമില്ലാതോളം ധേനുക്കളെ
മങ്ങാതെ മാനിച്ചു നൽകിനിന്നീടിനേൻഃ
ഇങ്ങനെ പോരുമ്പൊളന്നൊരുനാൾ
ദത്തയായുള്ളൊരു ധേനുതാൻ പോന്നങ്ങു
സത്വരമെന്നുടെ വീടുപുക്കു.
അന്യനായ് നിന്നുള്ളൊരാരണന്നോരാതെ
വന്നൊരു ധേനുവെ നൽകിനേൻ ഞാൻ.
തുഷ്‌ടനായ് നി.ന്നവർ പോകുന്നനേരത്തു
പെട്ടെന്നു ചെന്നതിൻ നാഥനായോൻ
എന്നുടെ ധേനുവെക്കൊണ്ടങ്ങു പോകൊല്ലാ‘
എന്നങ്ങു ചൊല്ലിത്തടുത്താനപ്പോൾ
എന്നുടെ കൈയിലോ മന്നവന്തന്നുതെ-’
ന്നന്യനായുള്ളവൻ ചൊന്നാനപ്പോൾ
തങ്ങളിലിങ്ങനെ പേശിനിന്നന്നേരം
”ഇങ്ങുപോന്നെന്നുടെ മുമ്പിൽ വന്നാർ
ചൊല്ലിനാർ പിന്നെയങ്ങെല്ലാരും കേൾക്കവേ
വല്ലായ്‌മയെന്നിലങ്ങാകുംവണ്ണംഃ
“തന്നതു കൊള്ളുന്ന നിന്നുടെ ദാനങ്ങൾ
നന്നെന്നേ നാമിന്നു ചോല്ലേണ്ടുന്നു.
ഇങ്ങനെ ദാനങ്ങൾ ചെയ്‌തു തുടങ്ങുകിൽ
എന്നുമേ സങ്കടം വന്നുകൂടാ.”
എന്നതു കേട്ടു നടുങ്ങിന ഞാനുമെൻ
മുന്നിൽ നിന്നാരണരോടു ചൊന്നാൻഃ
“ഓരാതെ വന്നൊരു വല്ലായ്‌മയെല്ലാമേ
പാരാതെ നിങ്ങൾ പൊറുക്കേണമേ.
മുപ്പതിനായിരം നൽപ്പശു നൽകുവൻ
ഇപ്പശു തന്നെയയയ്‌ക്കേണമേ.”
അപ്പൊഴുതാരണർ ചൊല്ലിനാരിങ്ങനെഃ
‘ഇപ്പശുവെന്നിയേ മറ്റുവേണ്ട.’
എന്നങ്ങു ചൊന്നുടനെന്നുടെയുള്ളത്തിൽ
ഖിന്നത ചേർത്തു നടന്നാർ ചെമ്മെ
ആരണരിങ്ങനെ പോയൊരു നേരത്തു
പാരിച്ച വേദന പൂണ്ടു ഞാനും
കള്ളനായല്ലൊ ഞാനെന്തിനി വേണ്ടതെ-
ന്നുള്ളിലേ നണ്ണി നടന്നനേരം
അന്തകന്തന്നുടെ കിങ്കരന്മാർ വന്നി-
ട്ടന്ധനാമെന്നെയും കൊണ്ടുപോയാർ.
അന്തകമന്ദിരം തന്നിലും ചെന്നപ്പോൾ
ചിന്തിച്ചു ചൊല്ലിനാനന്തകൻ താൻഃ
Generated from archived content: krishnagatha52.html Author: cherusseri