ചന്തമായ് നിന്നങ്ങു കണ്ണാടി നോക്കുമ്പോൾ
കുന്തളമാണ്ടൊരു തന്മുഖത്തെ
വണ്ടിണ്ട ചേർന്നുള്ളൊരംബുജമെന്നോർത്തി-
ട്ടിണ്ടൽ പൊഴിക്കുന്നോളുള്ളിലെങ്ങും
കണ്ണുനീർ തന്നാലെ നിർമ്മിച്ചു കൂട്ടുമ്പോൾ
തിണ്ണം വളർന്നുള്ള തോടുമാറും
ധൂളിയാക്കുന്നോൾ തന്നാനനം, തങ്കലേ
നീളത്തിൽ വന്നൊരു വാതംകൊണ്ടേ
ആതപം താനെന്നും വെണ്ണിലാവെന്നും താൻ
ഭേദത്തെക്കാണുന്നോളല്ലയിപ്പോൾ,
തിണ്ണമെഴുന്നുള്ളൊരാതപമേറ്റിടും
വെള്ളിലാവെന്നുതാനുള്ളിൽ നണ്ണി
തീക്കനൽ വാരിത്തന്മേനിയിൽ തേയ്‌ക്കുന്നോൾ
വായ്‌ക്കുന്ന മാലേയമെന്നും ചൊല്ലി
പാമ്പുകൾ കാണുമ്പോൾ മാലയെന്നോർത്തിട്ടു
പൂൺപായിച്ചേർക്കും തന്മേനി തന്നിൽ
മംഗല തന്നുടെ വേലകളെല്ലാമി-
ന്നിങ്ങനെ ചൊല്ലിനാൽ ചൊല്ലിക്കൂടാ
മല്ലവിലോചന ചൊല്ലെല്ലാം കേട്ടിട്ടു
നല്ലതു ചെയ്‌കനീയെന്നേ വേണ്ടൂ
രുക്‌മിണി തന്നുടെ ചൊല്ലിനെക്കേൾക്ക നീ
പത്മവിലോചനാ! പാരാതിപ്പോഘ.
“നീയായി നിന്നൊരു പീയൂഷം തന്നിലേ
പോയങ്ങു ചാടുമെന്മാനസത്തെ
ആയാസമായൊരു തീയിലേ പായിച്ചൂ
പേയായിപ്പോകുമാറാക്കൊല്ലാതെ
എന്നെക്കാൾ വേണ്ടുന്നോരുണ്ടായിവന്നുതാ-
യെന്നെ നിനക്കേതും വേണ്ടീതില്ലേ”
എന്നങ്ങു ചൊല്ലിക്കൊണ്ടെന്നുടെ ജീവിതം
എന്നെ വെടിഞ്ഞങ്ങു പോകുംമുമ്പെ
കാലത്തുവന്നു നീ പാലിച്ചുകൊള്ളേണം
ആലംബം നീയൊഴിഞ്ഞാരുമില്ലേ.
‘ധൃഷ്ടയായുള്ളൊരു പാഴിതാനിന്നിവൾ
ഒട്ടേറുമെന്നോടു ചൊന്നതെല്ലാം’
എന്നുള്ളതേതുമേ ചിന്തിക്കയൊല്ലാതെ-
യെന്നുടെ ജീവിതമായതു നീ
സമ്മതിയായതേ കൊള്ളവേണ്ടൂ
പാലിൽ കലർന്നൊരു നീരിനെ വേറിട്ടു
പാൽകുടിച്ചീടുന്നൊരന്നംപോലെ
ഓർക്കിൽ ഞാൻ ചൊന്നതു യോഗ്യമായ് വന്നീടും;
പോക്കറ്റ വമ്പുലി പുല്ലുമേയും
നാരിമാർ മൗലിതൻ ദൂതനായ് നിന്നുള്ളൊ-
രാരണനിങ്ങനെ ചൊന്നനേരം
ഇന്ദിരനേരൊത്ത സുന്ദരിതന്നുടെ
സന്ദേശമായുള്ള നന്മൊഴികൾ
നിർമ്മലനായുള്ളൊരംബുജലോചനൻ
തന്മനം തന്നിലെ ചെന്നു പുക്കു
സ്‌ഫാടികഭൂതലം തന്നിലെ പായുന്ന
പാതംഗപാദങ്ങളെന്നപോലെ
കന്യക തന്നുടെ ഖിന്നതയെല്ലാമേ
തന്നിലേ ചിന്തിച്ചു നിന്നുപിന്നെ
ആരണതൻ തന്നോടങ്ങാദരം പൂണ്ടിട്ടു
പാരാതെ ചൊന്നാനന്നാരായണൻ
എന്നുടെ മാനസംതന്നെയുമിങ്ങനെ
ഖിന്നമായ് പോകുന്നൂതെന്നു നണ്ണിഃ
Generated from archived content: krishnagatha36.html Author: cherusseri