അന്യയായുളളവൾ ചൊല്ലിനിന്നീടിനാ-
ളെന്നതു കേട്ടു ചിരിച്ചു മെല്ലെഃ-
“മത്തനായ് വന്നൊരു വാരണന്തന്നെ നീ
ഹസ്‌തങ്ങൾകൊണ്ടു മറച്ചു വച്ചാൽ
എന്നെയോ വഞ്ചിക്കാമിങ്ങനെ ചൊല്ലിനാൽ
മന്നിലേ ലോകരേ വഞ്ചിക്കാമോ?
സന്യാസിതന്നെയും മുന്നിട്ടു നിന്നുളള
കന്യകതന്നുടെ വാർത്തയെല്ലാം 650
മാലോകർ ചൊന്നതു കേട്ടു നിന്നീടുമ്പോൾ
മാലിയന്നീടുമമ്മാനസത്തിൽ.
എങ്ങുമേ പൊങ്ങാതെ മന്ദിരവാർത്തയി-
ന്നങ്ങാടിപ്പാട്ടായി വന്നുകൂടി.”
എന്നതു കേട്ടവൾ പിന്നെയും ചൊല്ലിനാൾ
“എന്നുണ്ടോ മാലോകർക്കൊന്നു കണ്ടാൽ?
അന്തവുമാദിയും ചിന്തിച്ചോയിന്നെല്ലാ-
മന്ധന്മാരായുളേളാർ ചൊല്ലി ഞായം.
ഒന്നുണ്ടോ തോഴീ! നിനക്കിന്നു കേൾക്കേണ്ടു
സന്യാസിയല്ലിവനെന്നു ചൊല്ലാം. 660
സന്യാസിമാരിലക്കന്യകതന്നുളള-
മെന്നുമേ ചെല്ലുവോന്നല്ല ചൊല്ലാം.
കന്യകതന്നെയും കാമിച്ചു വന്നൊരു
മന്നവനെന്നതേ വന്നുകൂടൂ.
എന്നതേയല്ലിതിൽ വന്നുളള സങ്കട-
മിന്നിതു തൊട്ടു പിണഞ്ഞുകൂടും.
വീരന്മാരായുളള യാദവന്മാരിലി-
ന്നാരുമേയില്ലയിദ്വാരകയിൽ.
കെല്പു കലർന്ന സുയോധനനായിട്ടു
കല്പിതയാമിവൾതന്നെയിപ്പോൾ 670
സ്പഷ്‌ടമേ കൊണ്ടിവൻ പെട്ടെന്നു പോകിലോ
കഷ്‌ടമായല്ലോതാൻ വന്നു ഞായം.”
ഇങ്ങനെ കേട്ടവളിങ്ങനെ ചൊല്ലിനാൾ
“എങ്ങനെയിന്നിതു വന്നുകൂടൂ?
മല്ലാരിതന്നുടെ മന്ദിരം താനിതു
വല്ലായ്‌മയാരാനും വന്നു ചെയ്‌കിൽ
അന്നവൻതൻതല നൂറു നറുക്കീട്ടി-
ക്കന്യകതന്നെയും കൊണ്ടുപോരും.
എന്നതുകൊണ്ടുളള വാർത്തകൾ നിന്നാലു-
മെന്നുമേയിന്നിതു വന്നുകൂടാ; 680
എങ്ങു നീ പോകുന്നു ചങ്ങാതി! ചാരത്തോ
എങ്കിലോ പോക നാമേന്നേ വേണ്ടു.”
ഗൂഢമായ് നിന്നു പറഞ്ഞുളള ചേടിമാർ
കേടറ്റ മന്ദിരം പൂകും നേരം
വൃഷ്ണികളെല്ലാരും ദൈവതപൂജയ്‌ക്കു
കൃഷ്‌ണനേ മുന്നിട്ടു പോയാരപ്പോൾ.
സുന്ദരിയായൊരു കന്യകതാനും തൻ-
മന്ദിരം തന്നിൽനിന്നെന്നനേരം
സുന്ദരമായൊരു സ്യന്ദനമേറിത്തൻ-
സുന്ദരിമാരുമായ് മന്ദം മന്ദം 690
ദുർഗ്ഗമായുളെളാരു മാർഗ്ഗവും പിന്നിട്ടു
നിർഗ്ഗമിച്ചീടിനാൾ നീതിയോടെ.
സീരി തുടങ്ങിന വീരന്മാരങ്ങൊരു
കാരിയം ചിന്തിച്ചു ദൂരത്തപ്പോൾ
ഒക്കവേ പോകുന്ന തക്കവും പാർത്തുളള
തസ്‌ക്കരനായുളള മസ്തരിതാൻ
ചാരത്തു ചെന്നവൾ തേരിലങ്ങേറിനി-
ന്നാരബ്ധലീലനായാദരവിൽ
പല്ലവം വെല്ലുന്ന പാണിയെപ്പാരാതെ
മെല്ലവേ പൂണ്മതിനോങ്ങും നേരം 700
മന്ദമായ് ചൊല്ലിനാൾ സുന്ദരിയെന്നപ്പോൾ
വന്ദിച്ചുനിന്നവൻപാദങ്ങളേ
“ബന്ധങ്ങളെല്ലാമേ വേർമുറിഞ്ഞീടിനാ-
ലെന്തിതു തോന്നുവാൻ തമ്പുരാനേ!
ഇത്രമേൽ വന്നു കരേറിനിന്നോരു നിൻ-
മുക്തിക്കു ദൂഷണം ചെയ്യൊല്ലാതെ.
ഉജ്ജ്വലനായുളേളാരർജ്ജുനന്തന്നിലേ
മജ്ജനം ചെയ്‌തോന്നെന്നുളളമെന്നാൽ
സജ്ജനായ് വന്നുനിന്നർജ്ജൂനൻ വേണമി-
ന്നിജ്ജനത്തിന്നുടെ പാണിപൂണ്മാൻ.” 710
Generated from archived content: krishnagatha13.html Author: cherusseri