താഴെ തറയിൽ ചവിട്ടി നിർത്തണം
മേലെ തലയിൽ താങ്ങി നില്ക്കണം
ഇടയിലിടയ്ക്കു മധ്യസ്ഥം നില്ക്കണം
നില്പുതന്നെ ശരണമല്ലോ എവിടെയും
കാരിരുമ്പ് കരുത്തിനോടു പൊരുതി
തോല്ക്കിലും നെഞ്ചുറപ്പ് കാട്ടണം
കൈത്താങ്ങു കിട്ടുമെന്ന ചിന്തയും
വ്യർത്ഥമെന്നോർത്ത് നിത്യം പുലരണം
കാലമെത്ര നിരത്തിയില്ല കവടിയും
നിൻനെഞ്ചിലാളും വ്യഥകളൊക്കെ
കരി പുരണ്ട വർണ്ണമാക്കി എൻ
മുതുകിൽ എഴുതും കവിതയായ്
പച്ചകുത്തി പകുത്തെടുത്തു എൻ
നെഞ്ചിടത്തിൽ വരച്ച കനവുകൾ
ഭ്രാന്തു കൊത്തിയ വിരൽത്തുമ്പിൽ
നിന്നന്തരംഗമടുത്തറിഞ്ഞു ഞാൻ
ജനിമൃതികൾക്കിടയിലുള്ള അകലം
ഇനിയുമെത്ര കാലദൂരം……….