ഉത്തരത്തിൽ തൂങ്ങുന്ന
പ്രണയവും
പിച്ചപ്പാത്രത്തിൽ ഒച്ചവെച്ച
നാണയത്തുട്ടും
കണ്ണീർ കടലുകൾ വർഷിച്ച
കാത്തിരിപ്പും
കഴുത്തുകൾ തേടിയലയുന്ന
കഠാരയും
മാംസം കൊത്തിവലിച്ച
കഴുകക്കണ്ണുകളും
വൃദ്ധസദനത്തിൽ തളം കെട്ടിയ
തേങ്ങലുകളും
മണ്ണിൽചവിട്ടിയരച്ച
ബൂട്ടുകളും
അടുക്കളക്കരിയിൽ
നുകം പേറിയ മിണ്ടാപ്രാണികളും
ദാഹം ശമിപ്പിച്ച
കയ്പ്പുനീരും
എനിക്ക് ചെന്നായ്ക്കളായിരുന്നില്ല
ചെന്നായ് തോലണിഞ്ഞ
ആട്ടിൻ കുട്ടികളായിരുന്നു.
എന്റെ വരികൾക്ക് അഗ്നിയും
വരകൾക്ക് വർണ്ണവും
ചിന്തയ്ക്ക് വെട്ടവും
നൽകിയ ആട്ടിൻകുട്ടികളായിരുന്നു.