ചീരപ്പന്റെ കൊട്ടാരം

 

 

 

 

 

 

 

കാട്ടുപൂച്ചകളുടെ രാജാവായ രാവണപ്പൂച്ച മഹാ അഹങ്കാരിയായിരുന്നു . കളിമണ്ണുകൊണ്ടുണ്ടാക്കിയ തന്റെ ഇരുനിലകൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് മറ്റുള്ള മൃഗങ്ങളെ കളിയാക്കുകയാണ് അവന്റെ വിനോദം.

അണ്ണാറക്കണ്ണന്മാരുടെ രാജാവായ ചീരപ്പനാണ്, രാവണപ്പൂച്ചയുടെ കൊട്ടാരത്തിനടുത്ത് താമസിച്ചിരുന്നത്. പനയോലകൊണ്ട് നിർമിച്ചതാണ് ചീരപ്പന്റെ കൊട്ടാരം.

ഒരു ദിവസം ചീരപ്പന്റെ കൊട്ടാരത്തിനു മുമ്പിൽ കൂടി പോകുകയായിരുന്ന രാവണപൂച്ച ചീരനോട് ചോദിച്ചു .

” ചീരപ്പാ ഓലപ്പുരയിൽ താമസിച്ചാൽ നീയെങ്ങനെയാ രാജാവാകുന്നത്?”

ചീപ്പാൻ അണ്ണാൻ വിനയത്തോടെ പറഞ്ഞു.

” ഓലപ്പുരയിൽ താമസിച്ചാലും കൊട്ടാരത്തിൽ താമസിച്ചാലും നല്ല പ്രവൃത്തി ചെയ്യുന്നവർക്കേ നല്ല രാജാവാകാൻ കഴിയു”

ഇതുകേട്ട രാവണപ്പൂച്ച തന്റെ കൊട്ടാരത്തിനെ പറ്റി പൊങ്ങച്ചം പറഞ്ഞ ശേഷം തിരിച്ചു പോയി.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇടവപ്പാതി മഴ വന്നു. രാവണപ്പൂച്ചയുടെ കളിമൺ കൊട്ടാരം ‘ പോത്തോ’ എന്ന് നിലം പൊത്തി. രാവണപ്പൂച്ച വിറച്ച് തുള്ളി ‘ ങ്യാവു’ എന്ന് മോങ്ങിക്കൊണ്ട് ചീപ്പൻ അണ്ണാന്റെ പനയോലകൊട്ടാരത്തിന്റെ വാതിലിൽ മുട്ടി.

ചീരപ്പൻ അണ്ണാൻ വേഗം വാതിൽ തുറന്നു കൊടുത്തു രാവണപ്പൂച്ചയെ അകത്ത് കയറ്റി. പുള്ളിപ്പട്ടു കൊടുത്തു. കിടക്കാൻ പള്ളിക്കട്ടിലിൽ മെത്തപ്പായ വിരിച്ച് കൊടുത്തു . എന്നാൽ ദുഷ്ടനായ രാവണപ്പൂച്ച മൂലക്കിരുന്ന ചൂലെടുത്ത് ചീരപ്പൻ അണ്ണാനെ തള്ളിപ്പുറത്താക്കി വാതിലടച്ച് കളഞ്ഞു . പാവം ചീരപ്പൻ അണ്ണാൻ കരഞ്ഞു കൊണ്ട് പെരുമഴയത്ത് നടന്നു നീങ്ങി.

ചീരപ്പണ് അണ്ണാൻ പോകുന്നത് കോട്ടക്കലങ്ങാടിയിലെ വേട്ടപ്പട്ടി കണ്ടു . വേട്ടപ്പട്ടി ചോദിച്ചു.

”ചീരപ്പാ നിനക്കെന്തു പറ്റി?”

ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം പറഞ്ഞു

” സാരമില്ല രാവണപ്പൂച്ചയെ ഞാൻ പമ്പ കടത്തും ‘ വേട്ടപ്പട്ടി ചീരപ്പൻ അണ്ണാനെയും വിളിച്ചുകൊണ്ട് പനയോലകൊട്ടാരത്തിലേക്കു നടന്നു.

കൊട്ടാരത്തിന്റെ പടിവാതിൽക്കൽ നിന്ന് ‘ ബൌ ബൌ’ എന്ന് കുരച്ചുകൊണ്ട് വേട്ടപ്പട്ടി പറഞ്ഞു

‘ അമ്പമ്പട രാഭണാ ! ചീരപ്പന്റെ കുഞ്ഞികൊട്ടാരത്തിൽ നിന്നും വേഗം വാലും ചുരുട്ടി ഓടിക്കോ!”

ഇതുകേട്ട് രാവണപ്പൂച്ച തിരിച്ചടിച്ചു

” വേട്ടപ്പട്ടി വന്നാലും കോട്ടപ്പട്ടി വന്നാലും ഞാനീ കൊട്ടാരം വിട്ടു പോകില്ല നിന്ന് കുരക്കാതെ വേഗം കടന്നോളു”

രാവണപ്പൂച്ച ജനലിലൂടെ മീശ ചുരുട്ടി കാണിച്ചു .

ചീരപ്പൻ അണ്ണാൻ പിന്നെയും കരഞ്ഞുകൊണ്ട് യാത്രയായി .ഇത് തുഞ്ചൻ പറമ്പിലെ കുഞ്ചാതി ക്കുറുക്കൻ കണ്ടു കുഞ്ചാതിക്കുറുക്കൻ ചോദിച്ചു

” അയ്യോ ! ചീരപ്പാ നീയെന്താ കരയുന്നത് ? ”

ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം, പറഞ്ഞു കേൾപ്പിച്ചു

” സാരമില്ല ഞാൻ രാവണപ്പൂച്ചയുടെ കഥ കഴിക്കാം ” കുഞ്ചാതിക്കുറുക്കൻ പറഞ്ഞു .

ചീരപ്പനെയും കൂട്ടി കുഞ്ചാതിക്കുറുക്കൻ പനയോലകൊട്ടാരത്തിലേക്കു നടന്നു . കൊട്ടാരത്തിന്റെ വാതിലിൽ മുട്ടിയിട്ടു കുഞ്ചാതിക്കുറുക്കൻ പറഞ്ഞു .

” രാവണപ്പൂച്ചെ വേഗം പൊയ്ക്കോ അല്ലെങ്കിൽ നിന്റെ കഥ കഴിക്കും”

ഇതുകേട്ട് രാവണപ്പൂച്ച കുലുങ്ങിയില്ല . അവൻ തിരിച്ചടിച്ചു.

” നിന്ന് ചിലക്കാതെ വേഗം പൊയ്‌ക്കോളൂ അല്ലെങ്കിൽ നിന്റെ കുടവയർ ഞാൻ മാന്തിക്കീറും ”

രാവണപ്പൂച്ച ജനകളിലൂടെ കണ്ണുരുട്ടിക്കാണിച്ചു . പേടിച്ച് പോയ കുഞ്ചാതിക്കുറുക്കൻ വേഗം കാട്ടിൽ മറഞ്ഞു.

ചീരപ്പൻ അണ്ണാൻ പിന്നെയും കരഞ്ഞു കൊണ്ട് യാത്രയായി. ഇത് അങ്കത്തിനു പോയി മടങ്ങുന്ന ചങ്കരൻ പൂങ്കോഴി കണ്ടു . പൂങ്കോഴി ചോദിച്ചു.

” ചീരപ്പാ നീയെന്തിനാ കരയുന്നത് ?” ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം പറഞ്ഞു.

” സാരമില്ല ഞാനവനെ കെട്ടുകെട്ടിക്കാം പൂങ്കോഴി പറഞ്ഞു . എന്നിട്ട് ചീരപ്പൻ അണ്ണാനെയും കൂട്ടിക്കൊണ്ട് പനയോലകൊട്ടാരത്തിലേക്കു നടന്നു. . കൊട്ടാരമുറ്റത്തെത്തിയ ചങ്കരൻ പൂങ്കോഴി വിളിച്ച് പറഞ്ഞു

” പോക്കിരിപ്പൂച്ച നിന്നെ ഞാൻ വെട്ടി നുറുക്കും എന്റെ മുതുകത്ത് പൊന്നരിവാളുണ്ട് ”

അരിവാളുണ്ടെന്നു കേട്ട് രാവണപ്പൂച്ച ഒന്ന് ഞെട്ടി. അവൻ പറഞ്ഞു.

” അയ്യോ ചങ്കരാച്ചാരെ നീയെന്നെ വെട്ടല്ലേ! ഞാനെന്റെ കെട്ടും ഭാണ്ഡവും ഒന്ന് കയ്യിലെടുത്തോട്ടെ !”

പേടിച്ച് വിറച്ച് രാവണപ്പൂച്ച കെട്ടും ഭാണ്ഡവും ആയി മേൽക്കൂര പൊളിച്ച് പുറത്ത് ചാടി ഓടി മറഞ്ഞു.

ചങ്കരൻ പൂങ്കോഴിയും ചീരപ്പൻ അണ്ണാനും അത് കണ്ട് പൊട്ടിച്ചിരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here