വരുവിൻ..വാങ്ങുവിൻ..

‘’ വെറും ആയിരം രൂപയുമായി വരൂ, കാറുമായി തിരിച്ചു പോകൂ’’പത്രത്തിലെ മുഴുനീള പരസ്യം. വാർത്ത വായിക്കാൻ പത്രം വാങ്ങുന്നവരെക്കൊണ്ട് കാറും വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് പത്രത്തിന്റെ പോക്ക്. ആരും കാണാതെ അകത്തെങ്ങാനും കൊടുത്താൽ പിന്നെയും കുഴപ്പമില്ലായിരുന്നു.ഇത് ഒന്നാം പേജിൽ തന്നെയാണ്.
പരസ്യങ്ങൾ മാത്രമല്ല ചില വാർത്തകളും അകത്തു കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കഴിഞ്ഞദിവസം വന്ന ഒരു വാർത്ത കണ്ടില്ലേ?സ്ത്രീകളാണ് വായാടികളെന്ന പരമ്പരാഗത ധാരണ തെറ്റാണെന്നും യഥാതാർത്ഥത്തിൽ പുരുഷൻമാരാണ് കൂടുതൽ സംസാരിക്കുന്നവരെന്നും അമേരിക്കൻ ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നു പോലും.അല്ലെങ്കിൽ തന്നെ ഇതൊക്കെ ഇപ്പോൾ എന്തു ഗവേഷണം നടത്തിയാണ് കണ്ടു പിടിക്കുക. കൂടുതൽ സംസാരിക്കുന്നവരെ കണ്ടെത്താൻ അമേരിക്കയിൽ വല്ല യന്ത്രവും കണ്ടു പിടിച്ചോ എന്നറിയില്ല. അതിനെപ്പറ്റി കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.സീരിയൽ കാണലും സംസാരവും കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ഉറക്കമാണ്. അവരുടെ ആ തിരക്കിനിടയിൽ പലരും ഈ പരസ്യങ്ങൾ കാണാതെ പോകുന്നുവെന്നതാണ് ഏക ആശ്വാസം.കണ്ടു പോയാൽ പിന്നെ അനന്തര ഫലങ്ങൾ കണ്ടു പിടിക്കാൻ ഒരു ഗവേഷകന്റെയും ഗവേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
അങ്ങനെയങ്ങ് സ്ത്രീകളെ അക്ഷരവിരോധികളാക്കാൻ വരട്ടെ എന്ന മട്ടിൽ അപ്പോഴുണ്ട് കയ്യിൽ പത്രവുമായി ഭാര്യ.’’എത്ര നാളായി ഞാൻ പറയുന്നു,ഒരു കാർ വാങ്ങിക്കാൻ..ഈ പരസ്യം കണ്ടില്ലേ വെറും ആയിരം രൂപയ്ക്ക് കാർ കൊടുക്കുന്നുവെന്ന്,ഒന്നു പോയി നോക്കിയാലോ?’’
പരസ്യം കാണാതിരുന്നതൊന്നുമല്ല,ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണ് ചിലപ്പോളൊക്കെ നല്ലത്
. ’’താഴോട്ട് മുഴുവൻ വായിച്ചു നോക്ക്..ബാക്കി കാര്യങ്ങളൊക്കെ വിശദമായി പറയുന്നുണ്ട്… ‘’ ഞാൻ പറഞ്ഞപ്പോളാണ് അവൾ ബാക്കി വായിച്ചു നോക്കിയതെന്ന് തോന്നുന്നു.പിന്നെ നിരാശയോടെ പറഞ്ഞു.’’അപ്പോൾ ബാക്കി ലോണടച്ചു തീർക്കണം അല്ലേ..?
‘’അതെ ഇപ്പോൾ ആയിരവുമായി പോയാൽ കാറുമായി വരാം.ലോൺ തരാൻ ബാങ്കുകാർ ക്യൂവായി നിൽപ്പുണ്ട്.ലോണടക്കാൻ മുടങ്ങിയാലറിയാം അവരുടെ തനി സ്വഭാവം.തന്ന കാറും വീടും മാത്രമല്ല, ചിലപ്പോൾ ആളെയും തൂക്കിക്കൊണ്ട് പൊയ്ക്കളയും.’’എന്റെ വിശദീകരണം കേട്ടു കഴിഞ്ഞപ്പോൾ അത്രയും നേരം വാചാലമായി വാഹനത്തെക്കുറിച്ചും വായ്പ്പയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്ന പ്രിയതമയ്ക്ക് മിണ്ടാട്ടമില്ലാതായി.അതു കണ്ടപ്പോൾ എനിക്കൊരു സംശയം,ഇനി അമേരിക്കൻ ഗവേഷകരുടെ കണ്ടു പിടിത്തം ശരിയാണെന്നെങ്ങാനും വരുമോ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുസ്തകോത്സവത്തിനായി ഈരാറ്റുപേട്ടയൊരുങ്ങി
Next articleകാഴ്ച്ച
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here