വെറും പേരായ കാവുകൾ

കാവിനെന്തിന് കാവൽ
അക്ഷരമറിയാത്ത, മന്ത്രങ്ങളറിയാത്തയേതോ
പണിയാളൻ നമ്പിക്കൂറു ചൊല്ലി
കല്ലിൽ കൊത്തി പ്രതിഷ്ഠിച്ച
കാവിനെന്തിന് കാവൽ

അന്തിയിൽ പാളുന്ന എണ്ണ തിരികളും
ആണ്ടിലായുള്ളൊരു വറപൊടിക്കലശവും
മരനീര് കുക്കുടം വച്ചൊരാചാരവും
കോമരം തുള്ളലും മുടിയഴിച്ചാട്ടവും
മാത്രമായുള്ളൊരു പുലയന്റെ കാവിന്
കാവലു വേണമെന്നാരും പറഞ്ഞില്ല .

നഗരനാഗങ്ങളിഴഞ്ഞ കാലത്തിൽ
കറുപ്പിനെ വെറുത്തവർ , കാടിനെയറച്ചവർ
കറുത്തകാലത്തിൻ്റെ രോമം ചെരച്ചവർ
മണ്ണിൽ ചവിട്ടാതെയന്നo കഴിച്ചവർ
കാവു കാക്കുവാൻ ആരോരുമില്ലെന്നറിഞ്ഞതിൽ
വണ്ടിയിൽ കാവിനെ കൊണ്ടുപോയി
മണ്ണും മരങ്ങളും വിറ്റുതിന്നു .

പേരിൻ്റെ വാലായൊതുങ്ങിയീക്കാവുകൾ
പീലിയില്ലാത്ത പെൺമയിലിനെപ്പോൽ
ഈരടികളില്ലാതെ മുടിയഴിച്ചാടാതെ
തുടികൾ തുടിപ്പുകൾക്കന്യമായി
തലയറ്റ് ലതയറ്റ് വേരുമറ്റും
പേരിൻ്റെയറ്റമായ് കവുമാറി
തലയറ്റ് ലതയറ്റ് വേരുമറ്റും
പേരിൻ്റെയറ്റമായ് കാവുമാറി ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English