എപ്പോഴാണ് ഒരുവൻ നിഷ്ക്കാമിയാകുന്നത്? അകം പൊരുളിന്റെ വെളിച്ചം തേടി അവൻ അവധൂതനാകുന്നത്? ആകാശത്തിലെ വെള്ളിവെളിച്ചങ്ങൾക്കുനേരെ മിഴികൾ ഉയർത്തി ധ്യാനിയാകുന്നത്? ഹൃദയത്തിലെ മഹാമൗനത്തിലേക്ക് ചേക്കേറുവാനുള്ള വിളികേൾക്കുന്നത്?
ജീവിതമെന്ന മഹാസത്യത്തിന്റെ പൊരുളു തേടിയായിരുന്നു ആ വലിയ രാത്രിയുടെ നിശ്ശബ്ദതയിൽ അയാൾ കൊട്ടാരം വിട്ടിറങ്ങിയത്. ഓർമ്മയുടെ മഴമേഘങ്ങൾ പെയ്തൊഴിഞ്ഞ ആകാശത്തു നിന്ന് നിർമുക്തമായ ഹൃദയത്തോടെ കൊട്ടാരം വിട്ടിറങ്ങുമ്പോൾ അയാൾ ഉള്ളുകൊണ്ട് നേർത്തു തുടങ്ങിയ ഒരു മനുഷ്യനായി മാറിയിരുന്നു. ഇരുട്ടിന്റെ കനത്ത മതിലുകൾ കടന്നാണ് ആ യാത്ര ആരംഭിച്ചത്.
ബോധിയുടെ നിത്യവിസ്മയമായ ആകാശത്തേക്ക് നിർമമനായി നടന്നകലുമ്പോൾ ഉള്ളം നിറയെ വെളിച്ചമായിരുന്നു. മിഴികൾ നിറയെ കരുണയായിരുന്നു. ആർദ്രമായ ഹൃദയത്തിൽ അനിർവചനീയമായ അനുഭൂതിയായിരുന്നു. പിന്നിലായി ഒഴിഞ്ഞുപോയ നഗരഹൃദയത്തിന്റെ കാഴ്ചകളും അതിന്റെ വേദനകളും അയാളെ അലട്ടിയില്ല. പുഴയിൽ നനഞ്ഞു കുതിർന്ന കാലടികൾ തന്റെ മണ്ണിനോടുള്ള അവസാന വിടവാങ്ങലിനായി ഒരുങ്ങി. പരമമായ ജീവിതപ്പൊരുളിന്റെ നിലാവെളിച്ചമേറ്റ് തിളങ്ങുകയായിരുന്നു അയാൾ.
ജന്മജന്മാന്തരങ്ങളുടെ ഖനിപ്പഴുപ്പിൽ നിന്നുണർന്നു വന്ന വെളിച്ചത്തിന്റെ നീരുറവ. മനനാകാശങ്ങളുടെ നിലാവെട്ടത്തിലെ പൂർണ്ണചന്ദ്രൻ. കരുണയുടെ ആഴങ്ങളിൽ കാലെടുത്തു വെച്ച ശാന്തിയുടെ മഞ്ഞുതുള്ളി. ജീവിതത്തിന്റെ മമതകളെ കീറിമുറിക്കാൻ കഴിഞ്ഞ വലിയ വൈദ്യൻ.
ഉന്മുഖമായ ജീവിതത്തിന്റെ എഴുത്തുകളിൽ ഏറ്റവും ശ്രേഷ്ഠമാകുന്ന ഒന്ന് ബുദ്ധജീവിതമാണ് .എഴുതിയെഴുതി, പറഞ്ഞു പറഞ്ഞ് അതീതമായ ഒരു ജീവിതം. സിദ്ധാർത്ഥ രാജകുമാരനിൽ നിന്ന് ഗൗതമബുദ്ധനിലേക്കുള്ള മഹായാത്രയുടെ പുസ്തകം.
ബുദ്ധഹൃദയത്തിലേക്കുള്ള യാത്രയുടെ കലഹങ്ങൾക്കൊടുവിൽ രാജേഷ് ചാലോട് തീർത്ത മുഖപടം.
പ്രസാധകർ: നിയതം
വില: 250 രൂപ
Click this button or press Ctrl+G to toggle between Malayalam and English