വൻമതിൽ





പുതിയ വീട് പണിതപ്പോൾ മതിലിന്റെ കാര്യമാണ് അയാൾ ആദ്യം ശ്രദ്ധിച്ചത്.പരമാവധി ഉയരത്തിലായിരിക്കണം മതിൽ എന്ന കാര്യത്തിൽ അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.അടുത്തെല്ലാം കോളനി പോലെ വീടുകളായിരുന്നു.മതിലുകളുള്ളവയും ഇല്ലാത്തവയും…വേലികളുള്ളവയും വേലിക്കമ്പുകൾ മാത്രമുള്ളവയും.അങ്ങനെ ചെറുതും വലുതുമായ നിരവധി വീടുകൾ.അതിനിടയിലാണ് അയാളുടെ വീടിന്റെ കൂറ്റൻ മതിൽ ഉയർന്നത്.കണ്ടവർ കണ്ടവർ അത്ഭുതപ്പെട്ടു.
‘’ ജയിലിന്റെ മതിലിന് പോലും ഇത്രയും ഉയരമില്ലല്ലോ.’’ ഒരാളുടെ അഭിപ്രായം’’ ‘’.മൂപ്പർക്ക് ഭാര്യയെ നല്ല വിശ്വാസമാണെന്ന് തോന്നുന്നു’’ മറ്റൊരാൾ. അയൽവാസികളുടെ അഭിപ്രായങ്ങൾ അങ്ങനെ നീണ്ടു.ആരുടെയും അഭിപ്രായവും പരിഹാസവുമൊന്നും അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.താൻ ഗൾഫിലേക്ക് തിരിച്ചു പോയാൽ പിന്നെ ഭാര്യയും ഒന്നാം ക്ലാസ്സുകാരനായ മകനും വീട്ടിൽ തനിച്ചാണ്.ഈ മതിൽ കൂടിയില്ലെങ്കിൽ അവരെ ആരെ ഏൽപ്പിച്ചാണ് പോകുക.ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.എല്ലാ പരിഹാസങ്ങൾക്കും മേലെ വൻമതിൽ ഉയർന്നു നിന്നു.
ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിന് രണ്ടു ദിവസം മുമ്പാണ് അയാൾ ഞെട്ടിക്കുന്ന ആ കാഴ്ച്ച കണ്ടത്.ഭാര്യയും അയലത്തെ വീട്ടിലെ സ്ത്രീയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുന്നു.ഇപ്പുറത്തെ അടുക്കളയുടെ വാതിക്കൽ നിന്ന് അപ്പുറത്തെ സിറ്റൗട്ടിലേക്ക് നോക്കിയാണ് സംസാരം.അവർ കുടുംബസമേതം ടൂറിന് പോയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.താൻ സ്ഥലത്തുള്ളപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ…അന്ന് രാത്രി അയാൾക്ക് ശരിക്കുറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് കല്ലുമായി ലോറിയും പുറകെ പണികാരുമെത്തിയപ്പോഴാണ് ഭാര്യ അന്തംവിട്ടത്.പുരപണിയും മതിൽ പണീയുമൊക്കെ തീർന്നതാണല്ലോ.പിന്നെയിപ്പോൾ…പണികാർക്ക് നിർദ്ദേശം നൽകാനായി ഭർത്താവെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്.അവൾ ഉള്ളിൽ ചിരിച്ചു.മതിലിന് മീതെ വീണ്ടും രണ്ടുവരി കല്ലുയർന്നു.സെൻട്രൽ ജയിലും തോറ്റുപോകുന്ന മതിൽ നോക്കി സംതൃപ്തിയോടെയാണ് അയാൾ വിമാനം കയറിയത്.രണ്ടുവർഷം ഗൾഫിൽ കഴിച്ചുകൂട്ടാൻ വൻമതിൽ നൽകിയ ആത്മവിശ്വാസം അത്ര ചെറുതായിരുന്നില്ല.
കൃത്യം രണ്ട് വർഷം തികയുന്ന ദിവസം അയാൾ തിരിച്ചെത്തി.കൂറ്റൻ മതിൽ കടന്നെത്തിയ അയാളെ സ്വീകരിക്കാൻ പക്ഷേ,ഭാര്യയും മകനുമുണ്ടായിരുന്നില്ല.മതിലിനൊപ്പം സ്നേഹം കൂടി പണിയേണ്ടിയിരുന്നുവെന്ന് അപ്പോഴാണ് അയാളോർത്തത്.വലിയവീടും വൻമതിലും പരിഹാസത്തോടെ അയാളെനോക്കി ചിരിച്ചു.
————————————————————————– ——————————————–



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅടിയന്തിര ഉപയോഗത്തിനായി ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത ആന്റി-കോവിഡ് മരുന്ന് ഡി‌സി‌ജി‌ഐ അംഗീകരിച്ചു
Next articleമേടമാസ മുഖം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here