മലയാളത്തിന്റെ പ്രിയ കഥാപാത്രമായ ജോൺ എബ്രഹാമിന്റെ ജീവിതത്തെ പിന്തുടരുന്ന നോവൽ .നിലവിലെ നോവൽ സങ്കല്പങ്ങളോട് കലഹിക്കുന്ന രചന .ഇഴപൊട്ടിയ അനേകം അടരുകൾ വിരിച്ചിട്ട ഒരാകാശമാണ് ഇതിലെ കഥാതന്തു.വായനയിൽ കലാപം സൃഷ്ടിക്കുന്ന രചന.
‘രക്തമുഖനെന്ന കുരങ്ങന്റെയും കരാളമുഖനെന്ന മുതലയുടെയും സൗഹൃദത്തിന്റെ കഥ ഓര്‍മവരും ഈ കഥ പറയുമ്പോള്‍. ചതിയില്‍നിന്നും മരണത്തില്‍ നിന്നും മനഃസാന്നിധ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ് ആ കുരങ്ങന്‍. എന്നാല്‍, വീണ്ടും അത്തിമരത്തില്‍ ഉയരത്തില്‍ കയറിയിരുന്ന രക്തമുഖന്‍ പേടി തീര്‍ന്നപ്പോള്‍, മരത്തില്‍ എവിടെയും സൂക്ഷിച്ചിട്ടില്ലായിരുന്നെങ്കിലും, തന്റെ ശരീരത്തില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും, സ്വന്തം ഹൃദയം തേടി കൊമ്പുകള്‍തോറും ചാടിയിട്ടുണ്ടാകും. ഒരു മരത്തില്‍നിന്ന് വേറൊരു മരത്തിലേക്ക്. ഒരു നദിക്കരയില്‍നിന്ന് വേറൊരു നദിക്കരയിലേക്ക്. സ്വന്തം ഹൃദയത്തെക്കുറിച്ച് അവന്‍ പറഞ്ഞ നുണ, നുണതന്നെയോ എന്നു കണ്ടുപിടിക്കാന്‍. എനിക്കു തീര്‍ച്ചയാണ്. കരാളമുഖന്‍, മുതല, അവന്റെ ഭാര്യയോട് എന്തും പറയട്ടെ: കുരങ്ങന് ഹൃദയമില്ലെന്നോ, തന്നെ പറ്റിച്ചെന്നോ, പുഴയില്‍ വീണു ചത്തുപോയെന്നോ. അവള്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് തീര്‍ച്ചയാണ്, പുഴയില്‍ ഉടല്‍ നനഞ്ഞുള്ള യാത്ര സൗഹൃദത്തെപ്പറ്റി ഒരു കഥ ആ മുതലയോടും പറഞ്ഞിരുന്നു…’