വിനയയെപ്പറ്റി ആദ്യം അറിഞ്ഞപ്പോൾ തന്റേടിയായ ഒരു പോലീസുകാരി എന്ന് കരുതി അഭിമാനിച്ചു. മാത്രമല്ല ഇങ്ങനെയുളള പോലീസുകാരികൾ സ്‌ത്രീസമൂഹത്തിനാകെ അഭിമാനമാണെന്ന് കരുതുകയും ചെയ്‌തു. പക്ഷേ എനിക്ക് തെറ്റിപ്പോയി. “ആണില്ലാതെ പെണ്ണുണ്ടാകുമോ” എന്ന കോളേജിലെ ആൺകുട്ടികളുടെ ചോദ്യത്തിന് അവൾ എന്തേ മറുപടി പറയാതിരുന്നത്. ഞാനെന്ന ഭാവത്തിന്റെ മൂർത്തിമത് ഭാവമാണ് വിനയ. പേരും ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ല. കോളേജിൽ ഊണ് കഴിച്ചപ്പോൾ വിളമ്പുകാരൻ തന്നെ പാത്രം എടുക്കണമെന്ന വാശി-അതെന്താണെന്നോ- ഞാൻ വലിയ വ്യക്തിയാണ്, ഞാൻ പറയുന്നത് പുരുഷനായതുകൊണ്ട് അയാൾ തീർച്ചയായും അനുസരിക്കണമെന്ന വാശി. വിനയയ്‌ക്ക് മനഃപൂർവ്വം ആണുങ്ങളെ താറടിച്ചാൽ മതി. അല്ലാതെ ശരി എന്താണ് തെറ്റ് എന്താണ് എന്നൊന്നും മനസ്സിലാക്കണ്ട. പെണ്ണായ താൻ പ്രസംഗിച്ചപ്പോൾ ആൺകുട്ടികൾ കൂവിയതിനാൽ അടുത്തതായി ഒരു ബഹുമാന്യനായ പുരുഷൻ പ്രസംഗിച്ചപ്പോഴും അദ്ദേഹത്തെയും കൂവണം എന്ന് പറയുന്ന വിനയയുടെ സംസ്‌ക്കാര ശൂന്യത ഓർത്ത് ഞാൻ ലജ്ജിക്കുന്നു.
Generated from archived content: essay2_july.html Author: sreekala_poothakkulam