അറിവ് സ്വകാര്യവത്‌ക്കരിക്കുകയും നിഗൂഢവത്‌ക്കരിക്കുകയും ചെയ്‌തിരുന്ന കാലത്തെ പഴങ്കഥയാക്കുവാൻ തക്കതാണ് വിവരാവകാശനിയമം 2005 വിഭാവനം ചെയ്യുന്നതെന്നും വേദാധികാരം ഇപ്പോഴും സ്വകാര്യസ്വത്താണെന്നും അത് മാറ്റി ബിരുദമുളളവർക്കെല്ലാം വേദം പഠിക്കുവാൻ അവസരം ഒരുക്കി സംസ്‌കൃത സർവകലാശാല വേദത്തെ ജനകീയവത്‌ക്കരിച്ചു എന്നും “രഹസ്യത്തിന് പാപത്തിന്റെ സ്വഭാവമുണ്ടെന്ന” ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നവംബർ 15-ന് സംസ്‌കൃത സർവകലാശാല ജീവനക്കാർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കുമായി കാലടി മുഖ്യകേന്ദ്രത്തിൽ നടത്തിയ വിവരാവകാശ നിയമം 2005 ശില്‌പശാല ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് വൈസ്‌ചാൻസിലർ ഡോ. കെ.എസ്.രാധാകൃഷ്‌ണൻ പ്രഖ്യാപിച്ചു.
ഉദ്യോഗസ്ഥ അഴിമതി വലുതെങ്കിലും ജനം കാണുന്നത് രാഷ്‌ട്രീയക്കാരന്റെ അഴിമതിയായിരിക്കെ, അഴിമതി കാട്ടിയാൽ ജനമറിയുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുളള അവസ്ഥ വരുന്നതോടെ ലോകത്തിൽവച്ചേറ്റവും ‘മഹത്തായ’ ഇന്ത്യയുടെ ബ്യൂറോക്രസിക്ക് ഒരു പരിധിവരെയെങ്കിലും തടയിടാൻ വിവരാവകാശ നിയമം 2005 നടപ്പാക്കുന്നതോടെ കഴിയുമെന്നും അഴിമതിയുടെ കറയില്ലാതെ തങ്ങളുടെ ചുമതലകൾ നിർവഹിച്ച് കാലാവധി തികയ്‌ക്കണമെന്ന് തനിക്കും സിന്റിക്കേറ്റ് അംഗങ്ങൾക്കും നിർബന്ധമുളളതുകൊണ്ടുമാണ് സംസ്‌കൃത സർവകലാശാല ഈ നിയമം ആദ്യം നടപ്പാക്കുന്നതെന്നും വൈസ്‌ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷ്‌ണൻ പ്രഖ്യാപിച്ചു.
വൈസ്‌ചാൻസിലറുടെ നിർദ്ദേശപ്രകാരം സർവകലാശാല അക്കാദമിക്ക് ബ്രാഞ്ചിന്റെ ചുമതലയിൽ സംഘടിപ്പിക്കപ്പെട്ട ശില്‌പശാലയിൽ സിൻഡിക്കേറ്റ് അംഗം ഡോ. ടി.ഭാസ്‌കരൻ അദ്ധ്യക്ഷനായിരുന്നു. സർവകലാശാല രജിസ്‌ട്രാർ ഡോ.എസ്.പ്രേജിത്ത്, സിൻഡിക്കേറ്റ് മെമ്പർ ഡോ.എം.ഐ.ജോസഫ്, മനുഷ്യാവകാശ പത്രപ്രവർത്തകൻ പി.രാജൻ, നിയമസർവകലാശാല ഫാക്കൽറ്റി അംഗം ജേക്കബ് ജോസഫ് എന്നിവർ പ്രസംഗിച്ചു. സിന്റിക്കേറ്റ് മെമ്പർ കൂടിയായ നിയമപണ്‌ഡിതൻ ഡോ. പി.ലീലാകൃഷ്‌ണൻ മോഡറേറ്ററായിരുന്നു.
സർവകലാശാല മുൻ രജിസ്‌ട്രാറും ഹിന്ദി വിഭാഗം തലവനുമായ ഡോ.വി.കെ.അബ്‌ദുൽജലീലിനെ സർവകലാശാലയുടെ പൊതു വിവര അധികാരിയായും സർവ്വകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്ററിനെ ഉപ പൊതുവിവരാധികാരിയായും നിയമിച്ച് സർവകലാശാല വിവരാവകാശനിയമം 2005-ന് തുടക്കമിട്ടു.
Generated from archived content: essay2_feb01_06.html Author: dr_ks_radhkrushnan
Click this button or press Ctrl+G to toggle between Malayalam and English