നമ്മുടെ ആവശ്യങ്ങൾ സ്വയം പര്യാപ്‌തമായി നിറവേറ്റുവാൻ സാധിക്കാത്തിടത്തോളം കാലം പരസ്‌പരവും പ്രകൃതിയേയും ചൂഷണം ചെയ്യുന്നത് തുടരേണ്ടിവരുന്നു. ലളിതജീവിതം കൊണ്ട് തൃപ്‌തിപ്പെടാതെ ആവശ്യങ്ങൾ ആർഭാടമായി വളരുന്നതനുസരിച്ച് ചൂഷണം ശക്തിപ്പെടുന്നു. ആഗോള സാമ്പത്തികം ചിട്ടപ്പെടുത്തിയ ബഹുരാഷ്‌ട്രകുത്തകകളുടെ ആഡംബരങ്ങളും സുഖലോലുപതയും അനന്തമായത് കൊണ്ടാകാം 200-ഓളം ഭരണകൂടങ്ങളിലൂടെ 600 കോടി ജനങ്ങളെയും സർവ്വജൈവ പ്രകൃതിയേയും നിഷ്‌ഠൂരമായി ചൂഷണം ചെയ്‌തുകൊണ്ടേയിരിക്കുന്നത്. ലോകജനത ഒരിക്കലും പ്രാദേശികമായി സ്വാശ്രയരും സമഗ്രരും സ്വയം പര്യാപ്‌തരും പരസ്‌പരം ആനന്ദത്തോടും കഴിയരുതെന്ന് ചൂഷണം ചെയ്യുന്നവർക്കും അതിന് കൂട്ടു നിൽക്കുന്നവർക്കും നിർബന്ധമുണ്ടെന്ന് തോന്നുന്നു. ആൺ-പെൺ ജാതി മത രാഷ്‌ട്രീയ ആത്മീയ വിഭാഗിയതകൾ ചൂഷണം ചെയ്യുന്നവർക്ക് സർവ്വരേയും വേർതിരിച്ച് നിർത്തുവാൻ യഥേഷ്‌ടം സാധിക്കുന്നു.
ചൂഷണം, വിഭാഗീയത മലിനീകരണം എന്നീ പൈശാചിക തിന്മകൾ ഇല്ലാതാകണമെങ്കിൽ സ്വയം പര്യാപ്‌തമായൊരു ജീവിത ക്രമം പരിധിക്കുളളിൽ നിന്നുകൊണ്ട് സ്വയം ചിട്ടപ്പെടുത്തണം. ഭക്ഷണത്തിന് വേണ്ടുന്നവ കൃഷി ചെയ്‌ത് ഉണ്ടാക്കാം. ചിന്ത മുഴുവൻ കൃഷി ചെയ്യുവാൻ വേണ്ടുന്ന മണ്ണ് വാരി നിറയ്‌ക്കാം. വസ്‌ത്രം നെയ്‌തു ഉടുക്കുവാൻ ഓരോ തറക്കൂട്ടത്തിലും ഓരോ തറി സ്ഥാപിക്കാം. നമുക്ക് പാർക്കുവാൻ പരിസ്ഥിതി സൗഹൃദപാർപ്പിടങ്ങൾ കൂട്ടായി പണിയാം. അങ്ങനെയൊരു ജൈവപ്രകൃതിയിൽ മാത്രമേ ജീവിതം ചൂഷണമില്ലാതെ വിഭാഗിയല്ലാതെ മലിനീകരണമില്ലാതെ ആനന്ദമയമാകൂ.
Generated from archived content: essay2_nov11_06.html Author: balasubrahmanyagi_erumakkuzhi
Click this button or press Ctrl+G to toggle between Malayalam and English