ബാപ്പുവിന്റെ നാമത്തിൽ ഒരു പിറന്നാൾ ഗാനം  

 

 

 

 

 

പകുത്തു നമ്മളിന്ത്യയെ
പകുത്തു നമ്മൾ ഗാന്ധിയെ
പകുക്കുവാനായപ്പവും
ഉടുപ്പുമെവിടെ തോഴരെ

പൊറുത്തു നമ്മൾ മുഗളരെ
പൊറുത്തു നമ്മൾ വെള്ളക്കാരവർകളെ
പൊരുത്തപ്പെട്ടുപോകുവാൻ
സുമനസ്സ് തരുവതാരുവാൻ

മറവ് ചെയ്തു സത്യത്തെ
ഗ്രന്ഥാലയങ്ങളിൽ നമ്മൾ
അന്വേഷണ പരീക്ഷകളെ
ദഹിപ്പിച്ചു തരിശിറമ്പിൽ

കവലകളിൽ പ്രതിമയാക്കി
നോട്ടുകളിൽ ചിത്രമാക്കി
ചർക്കയുടെ കദനകഥ
കാതിനുമയിത്തമാക്കി
വെറുമുപചാരങ്ങളിൽ
ഗാന്ധിപൂജ ലഹരിയാക്കി

കണ്ണടഞ്ഞുപോയവന്
കണ്ണടയിനിയെന്തിന്
മരിച്ചവന്റെ കണ്ണടയ്ക്കായി
മല്ലിടുന്നു നമ്മളന്ധർ

പകുക്കുവാൻ ബാക്കിയുണ്ട്
മ്യൂസിയത്തിൽ മുളവടി
ഊന്നുവടിയെടുത്തടിച്ചൊടിച്ചിടാം
ഉഗ്രഭീകരന്റെ വാരിയെല്ലുകൾ

ക്രാന്തി കൊണ്ടുവന്നതു
ഗാന്ധിയാണെന്നോർക്കുക
മാന്തി മാന്തി ഇനിയുമിന്ത്യയെ
വ്രണിതമാരുമാക്കൊലാ

ചോറിവിടെയെങ്കിലോ
കൂറുമിവിടെയാകണം
ഈശ്വർ അള്ളാ തേരെ നാം
ദേ ഭഗവാൻ സൻമതി

അഹിംസതൻ രഥങ്ങളിൽ
നേരിൻ ഞാണൊലി മുഴക്കിയും
നീറും ദളിത മർദ്ദിതന്റെ
കണ്ണിലും കരളിലും
സാന്ത്വനാമൃതം തളിച്ചും
കൂര നൽകിയും വിശപ്പകറ്റിയും
സ്നേഹദീപപ്രഭ ചൊരിഞ്ഞും
നീ, നയിക്ക, ഗാന്ധിദേശമേ,
തുല്യനീതിയാൽ പതിതപുത്രരെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകോപ്പ് മാമയുടെ ഹാപ്പി ബർത്ത് ഡേ 
Next articleകോവിഡ്-19 നെ ‘തട്ടിപ്പ്’ എന്ന് വിളിച്ച ട്രംപിന് കോവിഡ് പോസിറ്റീവ്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

1 COMMENT

  1. മികച്ച രചനകളാൽ സമ്പന്നമായ അങ്ങയുടെ ഈ രചനയിൽ ഗാന്ധിജിയുടെ സന്ദേശം ഉടനീളം പ്രതിപാതിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഓർമകളിലേക്ക് കൈപിടിച്ച് നടത്തുന്ന മികച്ച നിലവാരമുള്ള രചന. ഹൃദയസ്പർശിയായ രചനക്ക് ശ്രീ വേണു നമ്പ്യാർക്ക് ഹർദവമായാ അഭിനന്ദനങ്ങൾ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here