ദൈവപ്രീതിക്കായി
ബലിക്കല്ലിൽ
കൈകാലുകൾ അടക്കിവെച്ച്
ശ്വാസം അടക്കിപ്പിടിച്ച്
കണ്ണുകളിറുക്കിയടച്ച്
കഴുത്തു നീട്ടി
കിടക്കുന്നുണ്ട്
ബലിയാടുകൾ…
ദൈവപ്രീതിക്കായി
മിണ്ടാട്ടം നിർത്തി
വാലാട്ടി നടന്നിരുന്ന
ഗതകാല സ്മരണകൾ
അയവിറക്കി,
ജീവനെടുക്കാൻ
പാഞ്ഞടുക്കുന്ന
മൂർച്ചയേറിയ കത്തിയെ കണ്ടു
പുഞ്ചിരിക്കാൻ
പാടുപെടുന്നുമുണ്ട്..
നടക്കാൻ മടിച്ചപ്പോൾ
പഴുത്തില കാട്ടി
മോഹിപ്പിച്ച ആരാച്ചാരെ
രക്ഷകനായി കണ്ടു
ദിവ്യബലിക്കായി
സ്വയം തയ്യാറായിരുന്നു..
ജീവരക്തം
കുതിച്ചു ചാടി
തറയെ ചെഞ്ചായമണിയിക്കുമ്പോൾ
ദൈവഭക്തന്മാർ
കൈകൂപ്പി
രക്ഷകനെ വാഴ്ത്തിപ്പാടുന്നു..
ആടുകൾ
ബലി നൽകാനായി
പിറവിയെടുത്തവരാണ്..
ദൈവപ്രീതിക്കായി
ആത്മാവിനെ സമർപ്പിച്ചു
വിട കൊള്ളാനായി
ജനിച്ചു വീണവർ..