സത്താർ ആദൂർ
ഗൃഹനാഥന്‍
കുളിച്ചില്ലെങ്കിലും
ഡ്രസ് ചെയ്ഞ്ചു ചെയ്തില്ലെങ്കിലും
രാവിലെ പുറത്തിറങ്ങണം
പണിയുണ്ടായാലും
ഇല്ലെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും
അല്ലെങ്കിലും അരി സാമാനങ്ങള്‍ വാങ്ങണം
മോനു മീനും
മോള്‍ക്ക് ഉപ്പേരിക്കും
അവള്‍ക്ക് പപ്പടവും മേടിക്കണം
കുളിച്ചില്ലെങ്കിലും
ഡ്രസ്സ് ചെയ്ഞ്ചു ചെയ്തില്ലെങ്കിലും
രാവിലെ പുറത്തിറങ്ങണം.....
ഹൈക്കു കഥകള്‍
സത്യം
അസത്യം സത്യം പറയുന്നതു കേട്ട് സത്യം ബോധം കെട്ടു വീണു.
പരോപകാരി
അവന്റെ കാര്യം ശരിക്കു പറഞ്ഞാല്‍ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെയാണ് '' പണിക്കൊറവുല്യ;പണിക്കൂലീല്യ..''
നഷ്ടം
അമ്മയുടെ മരണം അയാള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയായി . മാസം കിട്ടിയിരുന്ന സര്‍വീസ് പെന്‍ഷന്‍ അഞ്ചക്കത്തിന്റെ നല്ലൊരു തുക തന്നെയുണ്ടായിരുന്നല്ലേ?
നവലോകം
ഫാദറിന്റെ പേര്?
'' സോറി സാര്‍ , മമ്മി എന്‍ഗേജാണ്'' കുട്ടി അമ്മയെ ട്രൈ ചെയ്തു കിട്ടാതെ മൊബൈല്‍ പോക്കറ്റിലിട്ടു.
ഹൈക്കു കവിതകള്‍
നൊസ്റ്റാള്‍ജിയ
-------------
പടിയിറങ്ങിപ്പോയപ്പോള്‍
തിരിച്ചോടിചെന്ന
ഒരു ഹൃദയം
വീട്ടിലെവിടെയോ ഇരിപ്പുണ്ട്...
കടലാസുവഞ്ചി
---------------
ഇറവെള്ളത്തിലാണ്
കടലാസുവഞ്ചി ഇറക്കേണ്ടത്
തിരമാലയിലല്ല
കരച്ചില്‍
----------
കേള്‍പ്പിക്കാനുള്ളതാണ്
കുട്ടിക്കാലത്ത്
മുതിര്‍ന്നാല്‍
അടക്കിപ്പിടിക്കാനുള്ളതും
മയില്പ്പീലി
----------
പുസ്തകത്താളിലെ
മയില്പ്പീലിയിപ്പോഴും
നമ്മുടെ കാലൊച്ച
കാതോര്‍ക്കയാണെത്രെ
ജാലകം
--------
കരയാറുണ്ട്
അടക്കുമ്പോഴും
തുറക്കുമ്പോഴും.....
ഹൈക്കു കവിതകള്‍
വില്ല
പാടത്തെ കൊന്ന്
മണ്ണിട്ടു മൂടി വെച്ച
വില്ലകള്‍
വീടുകളല്ല
കല്ലറകളാണ്......
നിറം
വെളിച്ചം
പോലെയല്ല ഇരുട്ട്
അതിന്
ഒരൊറ്റ നിറം മാത്രമെയുള്ളു ...
വെറുപ്പ്
ജീവിതത്തില്‍
ഒരിക്കല്‍ മാത്രം കണ്ടു മുട്ടുന്ന
ഒട്ടനവധി പേരുണ്ട്
ഹോട്ടലില്‍ വച്ച്
ടൗണില്‍ വച്ച്
മാളില്‍ വച്ച്
തീയേറ്ററില്‍ വച്ച്
ബസില്‍ വച്ച്
ട്രയിനില്‍ വച്ച് അങ്ങനെയങ്ങനെ
കല്യാണങ്ങളില്‍ വച്ചു വരെ....
പന്നീടൊരിക്കലും
കണ്ടുമുട്ടാനിടവരാത്ത നിരവധി പേര്‍
എന്നിട്ടും
അവരില്‍ പലരേയും നാം വെറുപ്പിക്കുന്നു
നോട്ടം കൊണ്ട്
ഭാവം കൊണ്ട്
മിണ്ടാതെ, പറയാതെ....
താലി
മഞ്ഞച്ചരടില്‍
കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്
കുരുക്കാനും
കുടുക്കാനും
വലിക്കാനും പാകത്തിലാണ്
താലിച്ചരട്
പൊട്ടിയാലും
ഇല്ലെങ്കിലും തല എപ്പോഴും
കുനിഞ്ഞു തന്നെ
നാട്ടുവിശേഷം
വെള്ളറക്കാടെ
ഞാനലറി അപ്പോള്‍
എരുമപ്പെട്ടിയില്‍ നിന്നും
ഒരെരുമയും
പന്നിത്തടത്തു നിന്ന്
രണ്ടു മൂന്നു പന്നികളും വന്ന്
ചിറ്റണ്ട
പാഞ്ഞാളാ എന്നു പറഞ്ഞ്
കുറുക്കന്‍ പാറ വരെ
എന്നെ ഓടിച്ചു
— മീ…ടു–
ആത്മസുഹൃത്തിന്റെ പുസ്തകപ്രകാശന കര്‍മ്മം നിര്‍വഹിച്ച് സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോഴാണ് ആ കോള്‍ വന്നത്.
'' ആരാ...'' കവി ചോദിച്ചു.
'' എന്നെ മനസിലായില്ലേ ?'' ഒരു സ്ത്രീ ശബ്ദം ഒന്നു നിറുത്തിക്കൊണ്ടു അവള്‍ തുടര്‍ന്നു.
'' സ്കൂള്‍ സെന്റോഫിന്റെയന്നു ഹൃദയം കൈമാറുകയാണെന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാന്‍ വന്നതൊക്കെ മറന്നോ...?''
ഒരിടിനാദം പോലെയാണ് അതയാളുടെ കാതില്‍ വന്നു തറച്ചത്. അതിനിടയില്‍ അറിയാതെ കവി വിളിച്ചു.
'' സിന്ധൂ...''
മീ ടു ആകാന്‍ വിളീച്ചതാകുമോ? കവിക്കു ശരീരം തളരുന്ന പോലെ ത...
കടലാസുവഞ്ചി
ഇന്നലെ
പെയ്ത മഴയില്‍
അരിച്ചരിച്ചു പോകുന്ന
ഇറവെള്ളത്തിലേക്ക്
ഞാനൊരു കടലാസു വഞ്ചി ഇറക്കി
രണ്ട്
പതിറ്റാണ്ടുകള്‍ക്കു മുമ്പ്
ഇങ്ങനെയൊരു മഴയത്ത്
നീ എനിക്കുതന്ന ആദ്യത്തെ
പ്രണയ ലേഖനം കൊണ്ടാണ്
ഞാനതുണ്ടാക്കിയത്
കുറെ നേരം
ഞാനതു നോക്കിയിരുന്നു
ബസ്റ്റോപ്പില്‍ നിന്നെ
നോക്കിയിരിക്കാറുള്ളതു പോലെ.
ഞാന്‍
എഴുതിയെഴുതി
ഞാന്‍ വേറൊരു ലവലിലെത്തി
അതൊന്നുമറിയാതെ
എന്റെ ഭാര്യ ഒരു പൊടിക്കട്ടന്‍
മേശപ്പുറത്ത് കൊണ്ടു വച്ചിട്ടു പറഞ്ഞു
'' ചായപ്പൊടീം
പഞ്ചസാരേം തീര്‍ന്നു
പറഞ്ഞില്ലാന്നു വേണ്ട''
അപ്പോഴാണ്
ഞാന്‍ വീണ്ടും ഞാനായത്.