ശശീന്ദ്രനാഥ് കോടമ്പുഴ
വിപ്‌ളവം
ആരോടും പറയാതെ, ഒരു ചരടുപോലുമില്ലാതെ ഇന്നലെയവർ ഒന്നിച്ച് താമസം തുടങ്ങി. കൂട്ടിന് പ്രണയവും വിപ്ലവവും പിന്നെ ദാരിദ്ര്യവും. കാലം കീഴ്‌മേൽ മറിഞ്ഞു. ഇന്നവർക്ക് എല്ലാമുണ്ട്. നാളെയവർ വീണ്ടും വിവാഹിതരാവുകയാണ്. നൂറ് കാർ അകമ്പടിയോടെ, ആയിരംപേർക്ക് ഊണു നൽകി, ഗുരുവായൂരിൽ. വിപ്ലവം അലയുകയാണ്, പുതിയ ഇരയെത്തേടി തേക്കിൻകാട് മൈതാനത്ത്. Generated from archived content: story4_dec9_06.html Author: saseendranath_kodambuzha
അമ്മ
കത്തുന്ന വെയിലിൽ ഏറെദൂരം താണ്ടി അമ്മ പടിപ്പുര കയറി, കോലായിൽ ജീർണ്ണിച്ചു ചുമർ ചാരിയിരുന്നു. പിന്നെ പതിയെ അൻപതുവർഷം തന്റെ ലാളനയേറ്റ നരച്ച കാവിനിലത്തിൽ കൈകൾ അരുമയോടെ ഓടിച്ചു. കടുത്ത മാറാലകൾക്കുളളിൽ തൂങ്ങിയാടുന്ന ഫോട്ടോയിൽ വൃദ്ധൻ ചിരിച്ചുവോ? ഞെട്ടിയുണർന്ന് ചുറ്റും കണ്ണോടിക്കുമ്പോൾ സമയം ഏറെ വൈകിയിരുന്നു. മകൻ വന്ന് വീണ്ടും പുറത്താക്കുംമുമ്പ് അമ്മ ധൃതിയിൽ പുറത്തുകടന്നു. മങ്ങിയ വെളിച്ചത്തിൽ ബസ്‌സ്‌റ്റാന്റിലേക്ക് നടക്കുമ്പോൾ തലചായ്‌ക്കാനുളള കീറച്ചാക്ക് നഷ്‌ടപ്പെട്ടുകാണുമോ എന്ന ആശങ്ക ഉളളിൽ ഉയരുന്നു...