അഞ്ജലി
ഒറ്റ
തനിയെ, വനാന്തരങ്ങൾക്കുള്ളിൽ
വെയിൽ കിരണമൊന്നില്ലാതെ
മാർഗദർശനമില്ലാതെ നിന്നു ഞാൻ.
ഭയം താഴിട്ട മനസിലൊരു
സ്നേഹമഴ പൊഴിഞ്ഞിരുന്നെങ്കിൽ.
മിഴികൾ അടച്ചിട്ടും ഇരുട്ടിൻ കൊടൂരത അലിയുന്നില്ല
സ്വയം പുണർന്നിട്ടും തണുപ്പിൻ
വിറങ്ങൽ മാറുന്നില്ല.
രാവിൻ ഇരുളോ ഇത്
വെയിൽ തടുക്കും വനത്തിൻ പകലോ?
ഒരു വിഷസർപ്പത്തിൻ മൗനം
എന്റെ ചുറ്റും പരക്കും ഗന്ധത്തിൽ.
യമചരിതത്തിൻ സംഗീതം
എന്റെ കാതിൽ നിറയും കുയിൽ നാദത്തിൽ.
ഈ വനയാത്രക്കൊരു അന്ത്യമുണ്ടാകുമോ?
ഈ വനരാവിനൊരു
പുലരിയുണ്ടാകുമോ?