രാജേഷ് നന്ദിയംകോട്
മീൻ പിടുത്തം.
എത്ര നേരമിരിക്കണം
തോട്ടുവക്കത്തിത്തിരി പരൽ മീനുകളെ ചാട്ടത്തിൽ കിട്ടുവാൻ.
അയാളുടെ ശ്വാസമിപ്പോൾ
ഒഴുക്കു വെള്ളമായി മാറുന്നു.
ചാട്ടത്തിൽ വീഴുന്ന മീനുകൾ
പിന്നെയും ചാടുന്നു നീന്തുന്നു.
ഇടക്കയാളും
ചാട്ടത്തിൽ പെട്ടു പോകുന്നു.
മീനുകളെല്ലാം കൂടി
അയാളെ കരയിലേക്കിടുന്നു.
കരയിലിപ്പോൾ
അയാൾ കിടന്ന് പിടക്കുന്നു.
നാല് കവിതകൾ
പുഴ കണ്ട് നിൽക്കുകയാണുറുമ്പ്;
ഞാനെത്ര പറഞ്ഞിട്ടും
മനസിലാകുന്നില്ല അത്
തിടമ്പേറ്റിയ ആനയുടെ
കണ്ണീരാണെന്ന്.
കടലിൽ തന്നെയാണിപ്പോഴും
മീനുകളെല്ലാം
അവരെന്നോ കണ്ട
കിനാവ് മാത്രമാണ്
കരയിലൂടെ പല വണ്ടികളിലേറി
പായും മറു ജീവിതം.
കിളികൾ കൂടണയുകയല്ല
ചിറകിനടിയിൽ കേറി
ആകാശമാണ്
അവരിൽ അണയുന്നത്.
ക്ഷണിക്കാതെ
മഴയകത്ത് കേറിയിരിക്കും
നാമതിനെ ചോർച്ചയെന്ന്
ഓമനപേരിട്ട് വിളിക്കും.