മുളക്കുളം മുരളീധരൻ
കനൽപ്പൂക്കൾ
കരൾവെന്തുരുകും മണം പരന്നു കരിയായി മാറുവാനേറെയില്ല കരിപൂണ്ട ജീവിതക്കളിയരങ്ങിൽ കരിവേഷമോരോന്ന് വന്നു നിൽപ്പൂ. ഒരുനാളിൽ മുൾമുനത്തുമ്പിൽ നിന്ന് ചടുലതാളത്തിൽ കളിച്ചതല്ലേ? മനവും മിഴിയും കവർന്നതല്ലേ? മതിവരാതോടിക്കിതച്ചതല്ലേ? കൊടുമുടികളൊന്നും നടന്നു കേറാൻ ഇനിയാവതില്ലെന്നറിഞ്ഞ നാളിൽ കനകമഴപെയ്‌ത് തളിർത്തു കേറാൻ കഴിയില്ലയെന്നോർമ്മ വന്ന നാളിൽ പകൽ വെളിച്ചത്തിൽ പക ചുരത്തി പടിയടച്ചിവനെ പുറത്തിറക്കി. നഗരസത്രത്തിൻ വിരുന്നറയിൽ വ്യഥകളെ കൊന്നു കുഴിച്ചു മൂടി ഒരു നിമിഷത്തിൻ സുഖപ്പരപ്പിൽ നൃപരാജനായി കഴിച്ചു...