അർധരാത്രി
സ്വപ്നത്തിൽ നിന്ന്
യാഥാർത്ഥ്യത്തെ
പകുത്തെടുത്ത്
തീക്ഷ്ണമായ
കാത്തിരിപ്പിന്റെ
അനന്തമായ വരികൾ
പിറവിയെടുക്കുന്നു.
അർധരാത്രി
ചരിത്രത്തെ
സ്വാതന്ത്ര്യത്തിന്റെ
പൂർവ്വമെന്നും
പശ്ചാതെന്നും
വേലി കെട്ടിമറക്കുന്നു.
എണ്ണ വില മാനം നോക്കി
പറക്കുന്നതും
ഇടതു കവിളിൽഅടിയേറ്റ
മഹാത്മാവ്
വലതു കവിൾ കാട്ടിക്കൊടുത്തതും
രാത്രിയുടെ
മറവിലായിരുന്നു.
പണിക്കാരനും
പണക്കാരനും
പണപ്പെട്ടിക്ക് മുന്നിൽ
പണിപ്പെട്ട് നിൽക്കുന്നതും
അർധരാത്രി പ്രസവിച്ച
ചാപ്പിള്ളയോടുള്ള
സ്നേഹം കൊതിച്ചും
ദ്രോഹം ഭയന്നുമായിരുന്നു.
അർധരാത്രിയിൽ
മൂങ്ങകൾ കരയുമ്പോൾ
അടുത്ത പ്രഭാതം
കണികാട്ടുന്ന
കരിയുറുമ്പിൻ
വരികളെയോർത്ത്
ഹൃദയം പിടയുന്നു.
Click this button or press Ctrl+G to toggle between Malayalam and English