അപ്പൂപ്പൻ ബ്രോ

large-1

അവധിക്കാലം പ്രമാണിച്ച് കൊച്ചുമക്കളൊക്കെ വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ പഴയകാലമാണോർത്തത്.കളിയും ചിരിയും മരംകേറലും മാങ്ങപറിക്കലും പന്തുതട്ടലുമൊക്കെയായി കൂട്ടുകുടുംബക്കാലത്തെ എണ്ണിയാൽ തീരാത്ത കുട്ടിക്കുറുമ്പൻമാരും കുറുമ്പികളും നിറഞ്ഞ സുവർണ്ണകാലം.കാലത്തിനപ്പുറം യാന്ത്രികത വേലികെട്ടിയപ്പോൾ കൂട്ടുകുടുംബങ്ങൾ ഓർമ്മയായി.ന്യൂക്ളിയർ കുടൂംബങ്ങൾ രംഗം കയ്യടക്കി.ഏഴു എട്ടും പത്തുമൊക്കെ കുട്ടികളുണ്ടായിരുന്ന വീടുകളിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി.വീടുകളിൽ ഉയർന്നു കേട്ടിരുന്ന കുട്ടികളുടെ വഴക്കും വക്കാണവും ബഹളങ്ങളും ഫ്ളാറ്റുകളുടെ ഉയരങ്ങളിൽ മുങ്ങിപ്പോയി.
കുഞ്ഞുങ്ങൾക്ക് കഥകളും കവിതകളും ചൊല്ലിക്കൊടുത്തിരുന്ന അപ്പൂപ്പൻമാരും അമ്മൂമ്മമാരുമൊക്കെ വൃദ്ധസദനങ്ങളിലെ മുറികളിലിരുന്ന് നെടു വീർപ്പിട്ടു.കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനുള്ള കഥകൾ അവിടങ്ങളിൽ ഗതി കിട്ടാതെ അലഞ്ഞുനടന്നു.
‘’ഹായ്,അപ്പൂപ്പാ..’’ അതിനിടയിൽ ചെറുമക്കളിലൊരാൾ അപ്പുപ്പന്റെ തോളിൽ കയറി.മകന്റെ മകനാണ്,മഹാകുസൃതിയാണ്.അപ്പോഴേക്കും മറ്റുള്ള മക്കളുടെ മക്കളും എത്തി.
‘’അപ്പുപ്പാ,ഈ അപ്പൂപ്പനെന്ന് വെച്ചാൽ എന്താ അപ്പൂപ്പാ..’’
ഇളയമകന്റെ സംശയം അതായിരുന്നു.അതുകേട്ടുകൊണ്ടാണ് അവന്റെ അമ്മ അങ്ങോട്ട് വന്നത് .’’എന്താ എല്ലാരും കൂടി അപ്പൂപ്പനെയിട്ട് വിഷമിപ്പിക്കുകയാണോ?എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി.അച്ഛന്റെ അച്ചനെയാണ് അപ്പൂപ്പനെന്ന് പറയുന്നത്.മനസ്സിലായോ..’’
ന്യൂജെൻ കുട്ടികൾ അത്ഭുതത്തോടെ തലയാട്ടി.’’അച്ഛന്റെ അമ്മയെ അപ്പോൾ എന്താ വിളിക്കുക?’’ അപ്പുപ്പൻ ഒരു ചെറുമകനോട് ചോദിച്ചു.അവൻ അറിയില്ലെന്ന മട്ടിൽ തലയാട്ടി.വേറൊരു ചെറുമകൻ പറഞ്ഞു.’’എനിക്കറിയാം,.മിസിസ് അപ്പുപ്പൻ എന്നല്ലേ’’ അപ്പൂപ്പന് ചിരി വരാതിരുന്നില്ല. ‘’അല്ല,അമ്മൂമ്മ..’’ അപ്പുപ്പൻ പറഞ്ഞു കൊടുത്തു.
’’അപ്പോൾ ശരി ബ്രോ,ഞങ്ങളിനി അപ്പുപ്പനെ അപ്പൂപ്പൻ ബ്രോ എന്നേ വിളിക്കൂ..’’
ഒരുചെറുമകൻ പറഞ്ഞു.അതിനിടയിൽ ചെറുമക്കളെല്ലാം കൂടി ‘’അപ്പൂപ്പൻ ബ്രോ,ചങ്കു ബ്രോ..’’ എന്ന് വിളിച്ചു കൊണ്ട് ഓടിപ്പോയി.ന്യൂജെൻ കുഞ്ഞുങ്ങളുടെ അപ്പൂപ്പൻ ബ്രോയും ചങ്ക് ബ്രോയും എന്തെന്ന് മനസ്സിലാകാതെ ഓൾഡ് ജെൻ അപ്പുപ്പൻ വാ പൊളിച്ചിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleലീ പോയുടെ കവിത
Next articleതകർന്ന വൻമതിലുകൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here