സ്വത്വപ്രതിസന്ധി

 

 

 

ഞാവൽ മരങ്ങൾ കണ്ണാടി നോക്കുന്ന വനത്തിലെ പൊയ്ക.
അവിടെ ഒറ്റക്കാലിൽ നിൽക്കുന്ന വെള്ളപ്പക്ഷിയുടെ വേഷത്തിൽ
മഹാഭാരതത്തിലെ യക്ഷൻ ഒളിഞ്ഞിരുന്നു

ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു.

ദാഹിക്കുന്നവരാരും ഒഴിഞ്ഞ ആവനാഴിയുമായി
ആ വഴി വന്നില്ല.

ജ്ഞാനിയായ യക്ഷന്റെ തൊണ്ട വരണ്ടു. അയാൾ പൊയ്കയിൽ
കൈക്കുമ്പിൾ ഇറക്കിയ നിമിഷം ഞാവലുകൾക്കിടയിലൂടെ
ഒരു അശരീരി മുഴങ്ങി :

“അരുത്. ആദ്യം എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം തരൂ. തന്നില്ലെങ്കിൽ താൻ കുടിക്കാൻ പോകുന്ന ജലം വിഷമയമാകുകയും താൻ പൊയ്കയിൽ മരിച്ചു വീഴുകയും ചെയ്യും.”

“ചോദിച്ചോളൂ” അഹങ്കാരിയായ യക്ഷൻ പറഞ്ഞു : “എനിക്കറിയാത്ത ഒരു വിഷയവും ഈ ഭൂമിയിലില്ല”

“താൻ ആരാ? യക്ഷനോ കൊക്കോ യമരാജനോ അതോ വ്യാസനോ” അശരീരി ചോദിച്ചു : “സത്യത്തിൽ താൻ ആരാ?”

അപ്പോഴാണ് യക്ഷൻ കുഴങ്ങിപ്പോയത്. തനിക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളോടും ഒരു ബന്ധവുമില്ല. വ്യാസന്റെ ഒരു പാത്രസൃഷ്ടി മാത്രമാണ് താൻ. വ്യാസന്റെ വെറുമൊരു തോന്നലായ തനിക്ക് സ്വതന്ത്രമായി വല്ലതും ചിന്തിക്കുവാനോ സംസാരിക്കുവാനോ കഴിയുമെന്നു കരുതുന്നില്ല.

“യുധിഷ്ടിരനെപ്പോലും മുട്ട് കുത്തിക്കാൻ നോക്കിയ ആളല്ലേ” അശരീരി ചൂടായി ചോദിച്ചു : “എവിടെപ്പോയി തന്റെ ബുദ്ധിവൈഭവം? വാഗ്മിത്വം?”

ബകം വാ തുറക്കാതെ എങ്ങോട്ടെന്നില്ലാതെ പറന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരം 2020 കൃതികൾ ക്ഷണിച്ചു
Next articleഉമ്മൻ ചാണ്ടിയെ കടത്തി വെട്ടി തോമസ് ഐസക്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here