അമ്മോപ്പാ*

 

 

 

 

 

ശിഖരത്തിൽ നാട്ടും കൊടികൾ
കൊടുമുടിയെത്തോൽപ്പിക്കുന്നോർ :
നീലക്കൊടി മഞ്ഞക്കൊടി
വെള്ളക്കൊടി ചോപ്പൻ കൊടി
പച്ച-വിശ്വാസക്കൊടിയല്ലൊയത്
അടിവാരത്തുള്ളോർക്കപ്പാ!
അതിനായി തല്ലും കൊല്ലും
തമ്മിലടിക്കും ചില ചേകോന്മാർ
അതിനായി ഭണ്ഡാരപ്പുരകൾ
പടുക്കും ചില വിദ്വാന്മാർ

നിരപ്പേറും പാടത്ത്
ആടിയുംപാടിയുമടിമുടി
കോരിത്തരിക്കുന്നോർക്ക്
കൊടുമുടിയെന്തപ്പാ
അടിവാരമെന്തപ്പാ

വിപരീതങ്ങളൊക്കെ
വരമൊഴിയിൽ മാത്രം
പ്രകൃതിപാഠങ്ങളിലവ-
പരസ്പര പൂരകങ്ങൾ
ഇരുളിലും പ്രകാശപ്പൊലിമയുണ്ടപ്പാ
പ്രകാശത്തിലും ഇരുളിന്റെ
തരികാണുമപ്പാ

കൊടുമുടിയെത്താനുണ്ടത്രെ
നിരവധിയൊറ്റയടിപ്പാതകൾ
അടി തെറ്റി വീണാൽപ്പിന്നെ
അടിവാരം തന്നെ ശരണം
മൃത്യുവിൻ മുന്നെ ശൃംഗം കാലടിച്ചോട്ടിലാക്കുന്നോർക്ക്
കിട്ടും കട്ടായം കലശം
നല്ലോരമൃതിൻ കലശം!

സത്യം ആരറിയുന്നു!
അമ്മോപ്പ അമ്മോപ്പാ!!
ചന്തത്തിൽ ജ്ഞാനികൾ
തുടി കൊട്ടിപ്പാടുന്നു:
അമ്മോപ്പ അമ്മോപ്പാ!!

 

*അമ്മയാണെ അപ്പനാണെ എനിക്കറീല്ല
എന്ന അർത്ഥം കിട്ടുന്ന ഒരു കണ്ണൂർ നാടൻ ഭാഷാ പ്രയോഗം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഹോരാത്രം 26
Next article‘പാത്തുമ്മയുടെ ആടി’ന് ഒരാമുഖം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here