കൊച്ചി അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സാഹിത്യ പുരസ്‌കാരങ്ങൾ കൊച്ചിയിൽ സമ്മാനിച്ചു. എറണാകുളം ഇ എം എസ് ടൗൺഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവാർഡുദാനവും സമ്മേളനത്തിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. 35–-ാമത് ശക്തി അവാർഡും 33–-ാമത് തായാട്ട് ശങ്കരൻ അവാർഡും 15–-ാമത് ടി കെ രാമകൃഷ്‌ണൻ അവാർഡും ഏഴാമത് എരുമേലി പരമേശ്വരൻപിള്ള അവാർഡുമാണ് സമ്മാനിച്ചത്.
ഇതര സാഹിത്യകൃതികൾക്കായി ഏർപ്പെടുത്തിയ ശക്തി എരുമേലി അവാർഡ് പ്രൊഫ. എം കെ സാനു ഏറ്റുവാങ്ങി. ‘കേസരി: കാലഘട്ടത്തിന്റെ സൃഷ്‌ടാവ്’ എന്ന കൃതിക്കാണ് അവാർഡ്. നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം മുതിർന്ന നാടകക്കാരൻ സി എൽ ജോസ് ഏറ്റുവാങ്ങി. വിജ്ഞാന സാഹിത്യ അവാർഡ് വ്യവസായമന്ത്രി പി രാജീവിന് സമ്മാനിച്ചു. ‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’ എന്ന രചനയ്‌ക്കാണ് അവാർഡ്.
നിരൂപണത്തിനുള്ള തായാട്ട് അവാർഡ് വി യു സുരേന്ദ്രനും ഇ എം സുരജയും ഏറ്റുവാങ്ങി. കെ ആർ മല്ലിക (നോവൽ–-അകം), വി ആർ സുധീഷ് (കഥ–-കടുക്കാച്ചി മാങ്ങ), സേതു (ബാലസാഹിത്യം–-അപ്പുവും അച്ചുവും), അസിം താന്നിമൂട് (കവിത–-മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്), രാവുണ്ണി (കവിത–-കറുത്ത വറ്റേ, കറുത്ത വറ്റേ), ഇ ഡി ഡേവിസ് (നാടകം–- ഇരിക്കപ്പിണ്ഡം കഥപറയുന്നു), രാജ്‌മോഹൻ നീലേശ്വരം (നാടകം–-ജീവിതം തുന്നുമ്പോൾ) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.