വായനാ ദിനത്തിൽ വായനയുടെ പ്രാധന്യം അറിയിച്ചു പ്രഭാഷകൻ എം കെ സാനുവിന്റെ പ്രഭാഷണം. വായന ഒരു ജീവിതത്തിൽ അനേക ജീവിതങ്ങൾ ജീവിക്കാൻ നമുക്ക് അവസരം തരുന്നു. വായിക്കുന്നവർ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവരാണെന്നും അങ്ങനെയുള്ളവർ ലോകത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരായിരിക്കുമെന്നും പ്രഫ. എം.കെ. സാനു. വായന ഉള്ളവർക്കു ലോകം പ്രതിസന്ധികളിലേക്കു നീങ്ങുന്നതു കാണാതിരിക്കാനും അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനും ആവില്ല. അതുകൊണ്ടാണ് ലോകം വായിക്കുന്നവരെ ശ്രദ്ധിക്കുന്നത് -അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളജിൽ വായനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവരാകണമെങ്കിൽ അവർ വായിക്കണം. അതുകൊണ്ട് കേവലം വായനാ ദിനാചരണത്തിനുപ്പുറം അതു ജീവിതവ്രതമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജിലെ മലയാള വിഭാഗത്തിന്‍റെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ തൃക്കാക്കരയിലെ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വായനാദിനാചരണം സംഘടിപ്പിച്ചത്.
കോളജ് മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ്, പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി, ഫാ. ബിന്‍റോ കിലുക്കൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല തൃക്കാക്കര സിഎംഒ ഡോ. കെ. ബാലചന്ദ്രൻ, മലയാളം വകുപ്പ് അധ്യക്ഷൻ ഡോ. തോമസ് പനക്കളം, ജലീൽ താനത്ത്, ഡോ. ലിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രഫ. എം.കെ. സാനുവിനെ ചടങ്ങിൽ ആദരിച്ചു.
ക്ലാസിക്കൽ ഭാവനയുടെ ദൃശ്യചാരുതകൾ എന്ന വിഷയത്തിൽ ഡോ. കെ.ജി. പൗലോസ് പ്രഭാഷണം നടത്തി. കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസം ചൊല്ലിയാട്ടവും കഥകളിയും ഉണ്ടായിരുന്നു.