അസ്തമയസൂര്യനെരിഞ്ഞൊടുങ്ങുന്നു.
അങ്ങിങ്ങായോരോതിരകളിൽതട്ടി കുറെ മരണവിളികൾ പ്രതിധ്വനിക്കുന്നു.
ഒരു നാടിതാ മരിക്കാൻ പോകുന്നു!
ഓർമ്മയിൽ ഒരു കടലോരഗ്രാമമങ്ങനെ പുഞ്ചിരിക്കുന്നു, ആലപ്പാട്!
കര, കടലിനെ പ്രണയിച്ചോരിടം.
നാളെയവരൊന്നായാൽ കടലിലൊടുങ്ങുമാകരയും, കടലവൾക്ക് നൽകിയ പൊന്നുമക്കളും.
കരിമണലായിരുന്നവിടമെല്ലാം,
പണത്തിനായി കുഴിച്ചു കുഴിച്ചു മനുഷ്യനാമണ്ണിന്റെ അടിവേര് താണ്ടി.
കടലിന്റെ മക്കടെ കണ്ണീരവർ കണ്ടില്ല.
അവരുടെ യന്ത്രങ്ങൾ, ആ കടലിന്റെ സംഗീതത്തെയപ്പാടെ വിഴുങ്ങിക്കളഞ്ഞു!
അന്നാട്ടിലെ കാടും മേടും പാടോം പുഴയും, ഒക്കെ അവർ തുരന്നെടുത്തു.
സ്മാരകം പണിയാൻപോലുമോരടി മണ്ണവർ ബാക്കിവച്ചില്ല.
മുക്കുവരൊക്കെ മുങ്ങിമരിച്ചു,
വിഷം കുടിച്ചു മീനുകളും ചത്തു
വിരുന്നു വരാറുള്ള ചെറുജീവികളൊക്കെയവിടമുപേക്ഷിച്ചു
ഇന്നിപ്പോ മിച്ചമുള്ള കുറേ മനുഷ്യന്മാരങ്ങനെ മരണം കാത്തിരിക്കുന്നു.
ഇനിയൊരു നല്ല മഴ പെയ്താൽ, ഒരു കാറ്റു വീശിയാൽ അവരും മരിക്കും!
ഒരു നാട് മരിക്കും, പുനർജനിയില്ലാതെ, എന്നെന്നേക്കുമായി
അപ്പോഴുമവർ കുഴിച്ചുകൊണ്ടേയിരിക്കും,
മരിച്ചോരുടെ ചങ്കിലൂടെയവരുടെ യന്ത്രങ്ങൾ തുളച്ചു കയറും.
(കൊല്ലം ജില്ലയിലെ, ആലപ്പാട് ,കരിമണൽ ഖനനം പശ്ചാത്തലമായി എഴുതിയ കവിത )