നഗരത്തിരക്കിന്റെ പാതയോരത്ത് പതിവായി കാണും പെൺകിടാവ്.
പഴകിയ പട്ട് ചേലചുറ്റി അഴകുള്ള കുപ്പിവളയണിഞ്ഞ്,
തോളത്ത് ചേർക്കുന്ന കമ്പിൽ കുരുത്തിട്ട്,
പല പല നിറമുള്ള പന്തുമായി
ഒരു ചാൺവയറിൻ അന്നത്തിനായി
വിലപേശി മെല്ലെ നീങ്ങുന്നു.
പൊള്ളുന്ന വെയിലിനും മുള്ളുപോലുള്ള മാരിക്കും അവളെ തളർത്താനാവതില്ല.
അതിലേറെ ആഴിയും അതിലേറെ മഴയും പണ്ടേ അവൾ കണ്ടതായിരിക്കാം.
തിളങ്ങും മിഴികളിൽ നിറഞ്ഞതെന്തേ? വറ്റിയ കണ്ണുനീർത്തുള്ളികളോ.
കണ്ടുമടുത്ത കിനാവുളോ,
അണയാത്ത ജീവിത കനലുകളോ.
ഒരിക്കൽ അവൾ തൻ അരികിലെത്തി,
നിറമുള്ള പന്തിൽ നിന്നൊന്നു വാങ്ങി
പണം നൽകി പുഞ്ചിരിയും.
അന്തിച്ചുനിന്നവൾ ഒരു നിമിഷം
പിന്നെ പതിയെ വിടർന്നു ചുണ്ടിൽ കളങ്കമില്ലാത്തൊരു പുഞ്ചിരിപ്പൂവ്.
മെല്ലെ നടന്നു മറഞ്ഞവൾ ദൂരെ
നിറമുള്ളോരായിരം സ്വപ്നവുമായി
നഗരത്തിരക്കിന്റെ പാതക്കരുകിലായി.
പതിവായി പിന്നെയും കാണുന്നവളെ
പഴകിയ ജീവിത വ്യഥക്കൾക്കറുതിക്കായി
നിറമുള്ള സ്വപ്നങ്ങൾ നെയ്തെടുക്കാൻ വിലപേശി പിന്നെയും നീങ്ങിടുന്നു