ഒരു കുടന്ന…

മഴുവെറിഞ്ഞുണ്ടായ നാട്ടിൽ
ഇന്ന് മേലേക്ക് ഒരു കല്ല് വിട്ടാൽ
ഗ്രാവിറ്റി കണക്കുപ്രകാരം വസ്തു വീഴുക ഏതു ഹെഡിലാകും?
നിങ്ങൾ പറയും ഏതെങ്കിലും ഒരു ബംഗാളിയുടെ തലേലെന്ന്
ഞാൻ പറയും ഏതെങ്കിലും ഒരു കവിയുടെ ശിരസ്സേലെന്ന്
ബൈ ദി ബൈ, കവിത ഐ സി യു വിലാ
കൂട്ടിരിപ്പുകാരൻ കവി എവിടെ
അവൻ എ അയ്യപ്പനായോ?

വിത്ത്‌ വിതയുണ്ട് കവിതയിൽ
മഴവില്ലുണ്ടു കവിതയിൽ
കണ്ണീരും കിനാവുമുണ്ട് കവിതയിൽ.

പകൽ മഴവില്ല് കണ്ടാൽ
രാത്രി സ്വപ്നം കാണാം ഏഴു നിറങ്ങളെ!

സ്വയം വിതയ്ക്കുന്നവൻ മുഴുക്കവി
കൊയ്യുന്നോൻ അരക്കവി
ഏറിവന്നാൽ മുക്കാൽ……

വിതയ്ക്കും കാലം പഠിക്കാം
കൊയ്യും കാലം പഠിപ്പിക്കാം
തണുപ്പ് കാലം പ്രണയിനിയോട് ഈരടികൾ ചൊല്ലി
സിരകളെ ചൂടാക്കാം!

കവിതയുണ്ടാകട്ടെ എന്ന് നേർന്നില്ല
ഓർക്കാപ്പുറത്തു ഒന്ന്ണ്ടായതാ
തത്സമയംതന്നെ ഭൂജാതനായി, ഒരു മൈക്രോക്കവിയും!
ഔചിത്യം കെട്ട ഒരാവേശത്തിൽ
മഴക്കാലത്തെ മാക്രിയെപ്പോലെ ആ മൈക്രോ നിരന്തരം ഒച്ചയിട്ടപ്പഴാ കൂമ്പടഞ്ഞതായ വിളംബരം വന്നത്!!

തർജ്ജമയ്ക്കിടയിൽ നഷ്ടപ്പെടുന്ന കവിത
വരികൾക്കിടയിൽ വീണ്ടെടുക്കാം
കേട്ടത് പാതി കേൾക്കാത്തത് പാതി
രണ്ടു പാതികൾക്കപ്പുറമാകാം കവിതയുടെ കൂട്
സത്യം കൊണ്ട് മേഞ്ഞിരിക്കും
സൗന്ദര്യം കൊണ്ട് മെഴുകിയിരിക്കും.

കവികൾ ചങ്ങമ്പുഴയെപ്പോലെ കള്ളുദാസന്മാരാകുന്നതെന്തിന് ?
പ്രചോദനത്തിനു ഊർജം പകരാനാണോ
കവിതയെ ചൂടൻ തലയിൽനിന്നു തണുത്ത കരളിലേക്കു
ഒന്ന് ഇറക്കി വെക്കാനാണോ
അതോ പത്തു മാസത്തിനു ശേഷം പ്രസിദ്ധീകരിച്ച കവിതയ്ക്ക് പത്രാധിപർ
മണിഓർഡർ അയക്കാത്തത്തിലുള്ള നൈരാശ്യം കൊണ്ടാണോ?

കവിതയ്ക്കു കാശില്ല
ബോറിസ് പാസ്റ്റർനാക്കിന് പോലും
ഒരു വരിക്കു കിട്ടിയത് മൂന്ന് ഉറുപ്യ

വേണ്ട; കാശിൽ കവിതയുണ്ടോ?
ഇല്ല!

ചിങ്ങവെയിലിൽ
മുറ്റത്തെ കാശിത്തുമ്പയിലതാ
വിരിഞ്ഞു നിൽക്കുന്നു
കാശിനു കിട്ടാത്ത
ഒരു കുടന്നക്കവിത!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article2020ലെ ജെ.സി.ബി. പുരസ്ക്കാരം ‘മീശക്ക്
Next articleഒരപൂർവ പ്രണയകഥ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here