തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു
തമ്പുരാനേ വരവേൽക്കാൻ
തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താൽ
തുമ്പിക്കിടാത്തിയെ കണ്ട നേരം
തെച്ചിയും പിച്ചിയും അച്ചാലുമിച്ചാലും
അക്ഷമയോടു ലാത്തുന്നു.
വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ
അക്ഷിയിൽലാസ്യംവിരിഞ്ഞു നിൽപ്പൂ
പച്ചച്ച പാടത്ത് പച്ച പനന്തത്ത
തിരുവോണപാട്ടൊന്നുമൂളിടുമ്പോൾ
പൊന്നിൻ കതിർക്കുല കാറ്റിന്റെ കൈകളിൽ
താളത്തിലാലോലമാടിടുന്നു
ഗാഢമായ് ചുംബിച്ചു നിൽക്കുന്നു കാക്കപ്പൂ
ഗൂഢമൊരുകുഞ്ഞുസ്മേരമോടെ
പൂക്കളം തീർക്കുവാൻ പൂമ്പാറ്റകുഞ്ഞുങ്ങൾ
വാടികൾ തോറും പറന്നിടുമ്പോൾ
പൂവേ പൊലി പൊലി പാട്ടു മായൊരു കുഞ്ഞു തെന്നലും കൂടെ പറന്നിടുന്നു
മാവേലിമന്നനെവരവേൽക്കുവാനായി
മാമലനാടിന്നൊരുക്കമായി