അടിയന്തരാവസ്ഥകള്‍ എങ്ങനെ സൃഷ്‌ടിക്കാം

മരിക്കാന്‍ ഭയമുണ്ടായിട്ടല്ല തുടങ്ങിയ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നോര്‍ത്ത്‌...

ഇനി മൂന്നു ദിവസങ്ങള്‍. പുലര്‍ച്ചെ കാലന്‍ കൂവുന്നതിനുമുന്‍പ്‌ തൂക്കപ്പെടും. മാധ്യമങ്ങള്‍ ധാരാളം ഉളളതിനാല്‍ വിളിച്ചുപറയലുകളെ ഭയപ്പെട്ട്‌ നാവ്‌ മരവിപ്പിക്കാന്‍ സാധ്യതയുണ്ട്‌. വിപ്ലവം ജനം മനസ്സിലാക്കരുതല്ലോ.

"മാരക പ്രഹരശേഷിയുളളതാണ്‌. ലക്ഷ്യസ്ഥാനത്തല്ലാതെ പൊട്ടരുത്‌. നിരപരാധികള്‍..."

കാത്തിരുപ്പിനൊടുവില്‍ ബോംബ്‌ കൈമാറുമ്പോള്‍ ഡൈനാമിറ്റ്‌ ജോണ്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല.

ആയിരക്കണക്കിന്‌ അപരാധികള്‍ക്കിടയില്‍ നാലോ അഞ്ചോ നിരപരാധികള്‍ പ്രശ്‌നമായി തോന്നിയില്ല. ഒരു വലിയ നല്ല കാര്യത്തിന്‌ ചില ചെറിയ ബലികള്‍ നല്ലതാണ്‌. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ എന്നെങ്കിലുമൊരിക്കല്‍ അതു സംഭവിക്കുക തന്നെ ചെയ്യുമായിരുന്നു.

വിപ്ലവ വര്‍ഗ്ഗത്തെ കൊന്നൊടുക്കിയും വശംവദരാക്കിയും സുഖിച്ചവരുടെ വേര്‍പെട്ട ശരീരഭാഗങ്ങള്‍ ഇതുപോലെ പെറുക്കിക്കൂട്ടാന്‍ പാകത്തിനാക്കിയതിന്‌ ജോണിന്‌ പ്രത്യേകം നന്ദി.

കൂട്ടുകൂടാനനുവദിക്കാത്ത വിദ്യാഭ്യാസം, ചിന്തിക്കാനിടമില്ലാത്ത കലാലയം. എന്നിട്ടും എന്നില്‍ ഒരു വിപ്ലവകാരി എങ്ങനെ ഉടലെടുത്തു? ഒരു ജീവിതം കൊണ്ട്‌ ഒത്തിരിപേര്‍ക്ക്‌ പ്രയോജനപ്പെടട്ടെ എന്ന തോന്നല്‍. സഞ്ചിയും തൂക്കിയിറങ്ങുമ്പോള്‍ എന്തെല്ലാം മോഹങ്ങളായിരുന്നു. ഭവിഷ്യത്തുകള്‍, തലമുറകള്‍ നേരിടേണ്ടുന്ന പ്രശ്‌നങ്ങള്‍... അങ്ങനെ പ്രബുദ്ധരായ ജനതയെ ബോധ്യപ്പെടുത്തേണ്ട വിഷയങ്ങളുടെ നീണ്ട നിര.

"ഈ നാടു നന്നാവില്ല നമുക്കൊട്ടു നന്നാക്കാനും കഴിയില്ല. അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയോല്ല പിന്നാ കൂട്ടായ്‌മ."

പുറപ്പെടുന്നതിന്‌ മാസങ്ങള്‍ മുമ്പ്‌ അച്‌ഛന്‍ പറഞ്ഞതെത്ര ശരിയായിരുന്നു.

ബൂട്ടിന്റെ ശബ്‌ദം അടുത്തടുത്തു വരുന്നു.

"എന്താടാ രാത്രീലൊരു പാച്ചില്‍. നാളകഴിഞ്ഞ്‌ ചാവേണ്ടതാ. അതിനുമുമ്പൊറങ്ങി തീര്‍ത്തൊ."

ഭാഗ്യം, കൈത്തണ്ടയില്‍ നിന്നൂറിവരുന്ന രക്തം അയാള്‍ കണ്ടില്ല. നോട്ടമെത്താത്ത അകം ഭിത്തിയില്‍ എഴുതിയിരിക്കുന്നതു കാണണമെങ്കില്‍ സെല്ലിനുളളില്‍ കടക്കണം. എഴുതാന്‍ മഷിചോദിക്കണമെന്നുണ്ടായിരുന്നു. തൂങ്ങാനൊരുങ്ങുന്നവനെന്തിനാണ്‌ രക്തം. കടിച്ചുമുറിച്ച്‌ ആവുന്നത്ര എഴുതാം. മാച്ചുകളയാനെത്തുന്നവനും ഒരു ഭയം കാണും.

ഞാന്‍ ചെയ്‌ത ധീരത വൃത്തികെട്ട മതവാദികള്‍ക്ക്‌ ചാര്‍ത്തിക്കൊടുന്നതു കണ്ടപ്പോള്‍ വിളിച്ചുപറയാതിരിക്കാന്‍ കഴിഞ്ഞില്ല. തീവ്രവാദി, ഭ്രാന്തന്‍ പേരുകള്‍ തന്ന പത്രക്കാരനൊരുത്തനും യാഥാര്‍ത്ഥ്യം മനസിലാക്കാതെ മന്ത്രിമാരുടെയും പ്രതിനിധികളുടെയും ശവയാത്രക്കുപുറകെ...

ചെയ്‌തത്‌ രാജ്യദ്രോഹമാണത്രെ. രാജ്യദ്രോഹികളെ കൂട്ടത്തോടെ കൊന്ന കുറ്റം കൈത്തണ്ടകളിലും കാല്‍വണ്ണകളിലും എന്നല്ല കടിക്കുന്നതും മാന്തുന്നതുമായിടങ്ങളിലൊന്നും ചോരപൊടിയുന്നല്ല. വാക്കുകളവസാനിക്കാത്ത വിപ്ലവം...

വ്യക്തി വിവരണം

പേര്‌ ശ്രീകര്‍

വയസ്സ്‌ 28

വിദ്യാഭ്യാസവകുപ്പില്‍ ജില്ലാ ഓഫീസറായിരുന്ന ശ്രീകണ്‌ഠന്‍നായരുടെയും അധ്യാപികയായിരുന്ന മീനാക്ഷി ടീച്ചറുടേയും ഏക മകന്‍.

സ്വാതന്ത്ര്യ സമരസേനാനി കൊച്ചുവീട്ടില്‍ പരമേശ്വരന്റെ ചെറുമകന്‍.

കുറ്റം ഭരണസഭ സമ്മേളിച്ചിരിക്കുമ്പോള്‍ ബോംബ്‌ വച്ചു. നൂറുകണക്കിന്‌ ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും കൊല്ലപ്പെട്ടു.

സുജിത്‌. ജെ.


-, കോതമംഗലം,



Your response will be e-Mailed to the poster.