സകലമാന പ്രാണികളും ചിറകുമുളക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക് മുനിയാണ്ടി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോള്‍ പട്ടണം ഉണരുന്നതേ ഉണ്ടായിരുന്നുള്ളു.
ആരോടെക്കെയോ പക തീര്‍ക്കുന്ന പോലെ മൂത്രനുരയിലേക്ക് മുനിയാണ്ടി ഊക്കോടെ കാര്‍ക്കിച്ച് തുപ്പി. അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്മാര്‍ സൈക്കിളില്‍ നിന്നുപാഞ്ഞു. മുനിയാണ്ടി വളര്‍ന്നു നീണ്ട വ്യത്തിയില്ലാത്ത താടിരോമങ്ങള്‍ ചൊറിഞ്ഞു. അഴുക്കുപുരണ്ട കുപ്പായക്കീശയില്‍ കയ്യിട്ട് പരതി. വിരല്‍തുമ്പില്‍ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോള്‍ അയാളുടെ കണ്ണില്‍ സന്തോഷം തെളിഞ്ഞു. അയ്യപ്പന്റെ പെട്ടിക്കടക്ക് മുന്‍പിലെ മൈറ്റല്‍കുറ്റിയില്‍ കയറിയിരുന്നു മഞ്ഞച്ച പല്ലുകള്‍ കാട്ടി മുനിയാണ്ടി കാറി
“എനിക്കൊരു കടുപ്പമുള്ളെരു ശായ് താടാ”.......
അയ്യപ്പന്‍ ആദ്യം കാശ് വാങ്ങി . പിന്നെ പാത്രത്തിലെ തിളക്കുന്ന ചായ് ഗ്ലാസ്സിലേക്കൊഴിച്ചു.
പെട്ടിക്കടയ്ക്ക് മുന്‍പില്‍ സ്ഥിരമായി കൊത്തിപ്പെറുക്കാന്‍ .വരാറുള്ള ഒറ്റക്കാലന്‍ കാക്ക അയാളെ നോക്കി തല ചെരിച്ചു കരഞ്ഞു. മുനിയാന്റി ചൂടുചായ ഒറ്റവലിക്ക് അകത്താക്കി മുകളിലേക്ക് നോക്കി മുരണ്ടു.
‘എടാ....ഒട്ടക്കാലന്‍ കാക്കേ ......നെന്‍ന്നെ ഒറ് ദെവസം എനക്ക് കിട്ടും... അന്ന് നെന്‍ന്നെ നാന്‍ ചുട്ട് തിന്നും ....
എന്തോ അപശബ്ദം കേട്ട പോലെ ഒറ്റക്കാലന്‍ കാക്ക പെട്ടിക്കടക്ക് മുകളില്‍ നിന്നും പാറിമറഞ്ഞു.
മുനിയാണ്ടി പിന്നെയും എന്തൊക്കെയോ പറഞ്ഞു. പട്ടണം തിരക്കിലമരുന്നതിന് മുന്‍പ് എല്ലാം ഒരുക്കാനുള്ള തന്ത്രപ്പാടില്‍ അയ്യപ്പന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
‘.....ടാ..... അയ്യപ്പാ..... ഒറ് ബീഡി താ..... ശായക്കൊള്ള കാശേ കയ്യിലുള്ള്. കിട്ടുമ്പം തറാടാ.... ഒറ് ബീഡി.......’
താടിരോമം നിറഞ്ഞ ഇത്തിരിപ്പോന്ന മുഖത്തിന്റെ യാചന.
അയ്യപ്പന്‍ ബീഡി കൊടുത്തു.... തീപ്പെട്ടിക്കമ്പ് കൊടുത്തു.
‘....വേഗം പോയേക്കണം ഇവിടെന്ന് ....നാല് പേര് ചായകുടിക്കാന്‍ വരുന്ന നേരത്ത് തന്റെയീ നിറം കെട്ട കോലം കൂടെ മുന്‍പില്‍വേണ്ട .... പോ.... അപ്പുറത്തെങ്ങാനും പോയീ തുലയ്...
അയ്യപ്പന്‍ പിന്നെയും തന്റെ ജോലിയില്‍ വ്യാപ്യതനായി. മുനിയാണ്ടി നിന്നു വിറച്ചു.
‘ടേയ്.....ടേയ്......ഒറ് ബീഡി പിച്ച തന്നെന്നും വെച്ച് ആളെ പ്രാകിയാലിണ്ടല്ലോ... നിന്റെപ്പന്റെതാണോടാ.......ണായേ......ഇന്ത റോഡ്..’
ചുണ്ടത്ത് വെച്ച ബീഡി അയ്യപ്പന്റെ മുന്‍പിലേക്ക് തുപ്പിത്തെറിപ്പിച്ചു. മുനിയാണ്ടി കൂസലില്ലാതെ തിരിഞ്ഞ് നടന്നു. പുലരിമണം അമര്‍ന്നു. പട്ടണം ഇരമ്പിതുടങ്ങുന്നു. കോപമടക്കാതെ മുനിയാണ്ടി ഓവര്‍ബ്രിഡ്ജിനു താഴെ കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി മലര്‍ന്നു കിടന്ന് അയ്യപ്പ ന്റെ തന്തക്ക് വിളിച്ചു. തള്ളയെ തെറി പറഞ്ഞു. അയ്യപ്പന്‍ ചത്ത് പുഴുവരിക്കട്ടെയെന്ന് കുറ്റിക്കാട്ടിനപ്പുറത്തെ വള്ളിപ്പടര്‍പ്പുകളിലേക്ക് കല്ലുകള്‍ വാരിയെറിഞ്ഞു അലറി.
മുനിയാണ്ടിയുടെ അലര്‍ച്ച അടങ്ങുന്നതിനു മുന്‍പെ ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ പാഞ്ഞ ജീപ്പില്‍ നിന്ന് ഉച്ച ഭാഷിണി എന്തെക്കെയോ അന്തരീക്ഷത്തിലേക്ക് ശര്‍ദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ഉരുളന്‍ കല്ലുകള്‍ താഴെയിട്ട് എഴുന്നേറ്റിരുന്ന് മുനിയാണ്ടി ഉച്ചഭാഷണിയില്‍ നിന്നും തെറിക്കുന്ന വാക്കുകള്‍ക്ക് കാതോര്‍ത്തു. വല്ല ഉത്സവമോ അന്നദാനമോ വീണുകിട്ടിയാല്‍ പിന്നെ ഇന്നു തെണ്ടണ്ടല്ലോ എന്ന ചിന്ത ഉള്ളിലുരുണ്ടു. ചെവിക്കുള്ളിലേക്ക് കയറിയ വാചകങ്ങളുടെ പെരുള്‍ മനസ്സിലാവാതെ മുനിയാണ്ടി വാ പൊളിച്ചു നിന്നു.
അവസാനം ഒന്നു മാത്രം മനസ്സിലായി . പ്രതിഷേധം.. പട്ടണത്തില്‍ ഹര്‍ത്താല്‍...?
തുറക്കാന്‍ തുടങ്ങിയ കടകള്‍ ധൃതിയില്‍ അടച്ച് വിഷമത്തോടെ കടയുടമകളും ഓര്‍ക്കാപ്പുത്ത് വീണുകിട്ടിയ അവധിയില്‍ ആഹ്ലാദിച്ച് തൊഴിലാളികളും അവരവരുടെ പാട്ടിന് പോയി. പട്ടണം മൌനത്തിലാഴുന്നത് മുനിയാണ്ടിയെ സംബന്ധിച്ചേടത്തോളം അലോസരപ്പെടുത്തുന്ന ഒന്നാണ്. വയറിനകത്ത് വിശപ്പിന്റെ കാറ്റിരമ്പി. ഇന്ന് പട്ടണമുണരില്ല. കടകള്‍ തുറക്കുമെങ്കിലേ തെരുവില്‍ ആളനക്കമുണ്ടാകൂ. നാല് നാണങ്ങള്‍ കൈവെള്ളയില്‍ വീഴണമെങ്കില്‍ നാനൂറ് പേരുടെ തുറിച്ച് നോട്ടം സഹിക്കണം. എന്തു ചെയ്യാം മുനിയാണ്ടി ഇങ്ങനെയായിപ്പോയി.
മുനിയാണ്ടി എന്തൊക്കെയോ ഓര്‍ത്തു.
കാലമെത്രയായി ഈ പട്ടണത്തിലെത്തിയിട്ട് ഇത്രയും വളര്‍ന്നിട്ടില്ലാത്ത പട്ടണത്തിന്റെ മുക്കുകളില്‍ കിട്ടുന്ന ഏത് ജോലിയും ഭംഗിയായി ചെയ്ത് ജീവിച്ചു പോന്ന നാളുകള്‍ ഹോട്ടലുകളില്‍ വിറക് കീറാന്‍.. വെള്ളം കോരാന്‍ ഹോട്ടല്‍ മുതലാളിമാരുടെ വീടുകളില്‍ പറമ്പ് കിളക്കാന്‍. ഇതെന്നുമില്ലെങ്കില്‍ റോഡ് പണി ... വിയര്‍ക്കാതെ ഉണ്ണുന്നവനെ കാണുന്നതേ അയാള്‍ക്ക് പുച്ഛമായിരുന്നു.
തമിഴനാട്ടിലെ ഒരു കുഗ്രാമത്തില്‍ പച്ചക്കറി ക്യഷിയുണ്ടായിരുന്നു മുനിയാണ്ടിയുടെ അപ്പ വേലുച്ചാമിക്ക് . ഒരാണ്ടിലെ ദിവസങ്ങളോളം നീണ്ട പെരുമഴയില്‍ വേലുചാമിയുടെ ക്യഷിയിടം വെള്ളത്തിനടിയിലായി. ജീവിതം വഴിമുട്ടി നിന്ന ദിനരാത്രങ്ങളില്‍ മുനിയാണ്ടിയുടെ അമ്മയുടെ ആസ്മാരോഗം മൂര്‍ച്ചിച്ചതും വേലുച്ചാമിയുടെ ഓര്‍മകളില്‍ മുറിവുണ്ടാക്കി. ഗ്രാമത്തിന്റെ പൊടിമണ്‍ പറക്കുന്ന തെരുവിലും വല്ലപ്പോഴും മൊക്കെ വാഹനങ്ങള്‍ കടന്നു പോകുന്നു റോഡിലുമൊക്കെ എന്തൊക്കൊയോ പുലമ്പിക്കൊണ്ട് അലയുന്ന വേലുച്ചാമി മീശ മുളക്കാത്ത മുനിയാണ്ടിയുടെ വേദനയായി. ഏതെക്കെയോ തോട്ടങ്ങളിലും ജമീന്ദരുടെ കൊട്ടാരതുല്യമായ വീട്ടിലെ പുറംവേല ചെയതും അമ്മക്ക് മരുന്നും കഞ്ഞിയും മുടങ്ങാതിരിക്കാന്‍ മുനിയാണ്ടി ആ പ്രായത്തിലേ പാടുപെട്ടു. എന്നിട്ടും ഒരു നാള്‍ അമ്മ......
ഗ്രാമത്തില്‍ നെരച്ചു നടന്ന വേലുച്ചാമിയും പിന്നീടെപ്പോഴോ കോവിലിന് മുന്‍പിലുള്ള തിരുവിഴാതേരിന്റെ വലിയ മരചക്രത്തില്‍ ചാരി ശ്വാസമറ്റ് മരവിച്ചിരിക്കുന്നത് കാണാനാവാതെ മുനിയാണ്ടി കരഞ്ഞു. കരഞ്ഞു മുഖം പൊത്തി. അപ്പാവും അമ്മാവും ഇല്ലാതായതോടെ ലോകത്തില്‍ താനൊറ്റപെട്ട പോലെ തോന്നിയ മുനിയാണ്ടിയെ ബന്ധത്തിലുള്ളവരെല്ലാം ആശ്വസിപ്പിച്ചിട്ടും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ ലക്ഷ്യമില്ലാത്ത യാത്ര. അതവസാനിച്ചത് ഈ പട്ടണത്തിലും.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദീപാവലിക്ക് കൈനിറയെ സമ്മാനങ്ങളുമായി നാട്ടിലുള്ളവരെ കാണാന്‍ പോയ മുനിയാണ്ടി പട്ടണത്തില്‍ തിരിച്ചെത്തുമ്പോള്‍ കൂടെ രത്നമ്മയുമുണ്ടായിരുന്നു.
തന്റെ മുറപ്പെണ്ണ്.. തനിക്ക് വേണ്ടി ചെറുപ്പക്കാലം മുതല്‍ക്കേ പറഞ്ഞ് വെച്ച പെണ്ണ്..
‘ദീപാളിയോടെ മറുനാളിലേ കല്ല്യാണം മുടിഞ്ചാച്ച്..... ഇത് യേന്‍ മൊറപ്പെണ്ണ് താന്‍.... മുനിയാണ്ടി ലോഹ്യമുള്ളവരോടൊക്കെ വിരിഞ്ഞ ചിരിയോടെ അറിയിച്ചു.
മുനിയാണ്ടിയുടെയും രത്നമ്മയുടെയും സ്നേഹം പട്ടണത്തോളം തന്നെ വലിപ്പമുള്ളതായിരുന്നു. എം.ജി.ആറിന്റെയും രജനികാന്തിന്റെയും സിനിമകള്‍ പട്ടണത്തിലെ തിയേറ്ററിലെത്തുന്ന ദിവസം ഇവര്‍ക്ക് ഉത്സവമാണ്. അന്ന് മുനിയാണ്ടി ജോലിക്ക് പോവില്ല. ആരെങ്കിലും തലേ ദിവസം തന്നെ വല്ല ജോലിയും പറഞ്ഞേല്‍പ്പിച്ചാല്‍ അയാള്‍ തലയെടുപ്പോടെ പറയും.
‘....നാളെയ്ക്ക് വേലയും കീലിയുമൊന്നും കെടയാത്....നാനും ഏന്‍ മനൈവിയും തലൈവരോടെ പടം പാക്കപ്പോറാങ്കേ...’
അതിരാവിലെ ഉറക്കമുണര്‍ന്ന് രണ്ടുപേരും കുളിച്ച് തൈരുവടയുണ്ടാക്കും. പിന്നെ ....ഉച്ചയിലേക്കുള്ള സാപ്പാടിന് ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉണ്ടാക്കും. എല്ലാ കഴിഞ്ഞ് അണിഞ്ഞൊരുങ്ങി തലൈവര്‍ റിലീസായ് തിയേറ്ററിലേക്ക് നടക്കുമ്പോള്‍ എതിരേ വരുന്ന പരിചയ്ക്കാരോടെല്ലാം മുനിയാണ്ടി പറഞ്ഞു കൊണ്ടേയിരിക്കും.
നാരായണ സാറേ നാന്‍ തലൈവര്‍ പടം പാക്കപ്പോറേന്‍......
‘ബേസീറ് മൊതലാളി നങ്കെ വന്ത് അണ്ണനോടെയ പടം.......
കേള്‍ക്കുന്നോരെല്ലാം തല കുലുക്കി ചിരിക്കും.ഋതുഭേദങ്ങള്‍ മാറി മാറി വന്നു. പട്ടണത്തില്‍ പുതിയ കെട്ടിടങ്ങളുയര്‍ന്നു വന്നു.
മുനിയാണ്ടി വാടകവീട്ടിലെ താമസം മാറി. പുറമ്പോക്കില്‍ ചെറിയൊരു കുടില് വെച്ചു.
സന്ധ്യ മയങ്ങുന്നതോടെ രത്നമ്മ വീട്ടുജോലിയെല്ലാം തീര്‍ത്ത് കുടിലിന് മുന്‍പിലെ കയറ്റുകട്ടിലില്‍ റോഡിലേക്ക് കണ്ണയച്ച് മുനിയാണ്ടിയുടെ നിഴലിളക്കുന്നതും നോക്കിയിരിക്കും. മുനിയാണ്ടി മുറ്റത്തേക്ക് കാലെടുത്ത് വെയ്ക്കണ്ട നിമിഷം രാമചന്ദ്രവൈദ്യരുടെ പക്കല്‍ നിന്നും പ്രത്യേകം പറഞ്ഞു വാങ്ങിയ തൈലം എടുത്തുകൊണ്ട് വന്ന് മുനിയാണ്ടിയെ കട്ടിലിലിരുത്തി മേലാകെ തൈലം പുരട്ടി കൊടുക്കും.
1കാലയിലുരുന്ത് സായന്തരം വരെയും ഒഴൈച്ചിരുക്കാ..... ഒടമ്പ് നല്ല പടിയാ പാര്‍ക്കലേനാ........
മെഴുക്കു പുരണ്ട തന്റെ ദേഹത്തക്ക് രത്നമ്മയെ ഒട്ടിച്ച് നിര്‍ത്തി മുനിയാണ്ടി ഒച്ചയില്ലാതെ ചിരിക്കും.
‘കടവുള്‍ എനക്ക് കൊടുത്ത പരിശ് താനമ്മ നീ....
മുനിയാണ്ടി പിടിയില്‍ നിന്നും കുതറിക്കൊണ്ട് നാണത്തില്‍ മുങ്ങിയ ചിരിയുമായി രത്നമ്മ അടുക്കളയിലേക്കോടും.. പിന്നെ മുനിയാണ്ടിക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കാനുള്ള വെപ്രാളത്തിലമരും.
അങ്ങനെയങ്ങനെ മലയാളക്കരയിലെ തിരുവോണവും തിരുവാതിരക്കുമൊപ്പം ദീപാവലിയും പൊങ്കലും അവര്‍ ആമോദത്തോടെ ആഘോഷിച്ചു.
തിമിര്‍ത്തു പെയ്യുന്ന സ്നേഹമഴയില്‍ അവരുടെ ജീവിതത്തില്‍ പച്ചപ്പ് നിറഞ്ഞു.
തുലാമാസവും വ്യശ്ചികത്തിന്റെ തണുപ്പും കഴിഞ്ഞപ്പോള്‍ രത്നമ്മയുടെ കുളി തെറ്റി....
ആയിടക്ക് മുനിയാണ്ടി ഒരുപാട് സ്വപനങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. രാത്രികാലങ്ങളില്‍ രത്നമ്മയുടെ അടിവയറ്റില്‍ ചെവി ചേര്‍ത്ത് വെച്ച് അയാള്‍ പുതിയ ജന്മത്തിന്റെ കൈ കാലിട്ടടി ചെവിയോര്‍ത്തു.
അല്ലലില്ലായ്മയുടെ ആകാശത്തില്‍ നിന്നും ദുരന്തങ്ങളുടെ പെരുമഴ വീണതു പെട്ടെന്നായിരുന്നു. രത്നമ്മയുടെ പ്രസവമടുത്തു. സര്‍ക്കാരാശുപത്രിയിലാണേലും പല കാര്യങ്ങള്‍ക്കായി പണത്തിന്റെ ആവശ്യമൊരുപാടുണ്ട് മുനിയാണ്ടി ആവുന്നത്ര ജോലി ചെയ്തു.
മുനിയാണ്ടി പിന്നെയും ആരൊക്കെയോ ചീത്ത പറഞ്ഞു. വിശപ്പാല്‍ കത്തിക്കാളുന്ന വയറ് തടവി... പാറിപ്പറക്കുന്ന് താടിരോമങ്ങള്‍ക്കിടയില്‍ വിരലു കുത്തി ചൊറിഞ്ഞു. പീള നിറഞ്ഞ കണ്ണില്‍ ആരോടെന്നില്ലാത്ത ദേഷ്യമിരമ്പി.
തിരിച്ച് അയ്യപ്പന്റെയടുത്തേക്ക് പോവാന്‍ മനസ്സനുവദിച്ചില്ല. അവന്റെയപ്പനെയൊക്കെ ചീത്ത പറഞ്ഞ് പോന്നതല്ലേ... പക്ഷേ.......പോവാണ്ടിരിക്കുന്നതെങ്ങനെ...?
കയ്യില്‍ കാശുണ്ടെങ്കില്‍ തന്നെ പട്ടണത്തിലൊന്നും ഒരു കട പോലും തുറക്കില്ല. അഥവാ തുറന്നാല്‍ തന്നെ ബന്ദ് നടത്തുന്നവര്‍ അടുപ്പിക്കുമെന്ന് തീര്‍ച്ച. അല്ലേലും അയ്യപ്പനുമായി ഇങ്ങനെ വഴക്കിടുന്നത് ആദ്യമായല്ലല്ലോ......;
വീണ്ടും ചെല്ലുമ്പോള്‍ അല്‍പ്പനേരം മുഖം വീര്‍പ്പിച്ചു നില്‍ക്കും .. അല്ലെങ്കില്‍ കോപമടങ്ങുവോളം വഴക്കു പറയും സാരമില്ല.. അവന്‍ യേന്‍ തമ്പി മാതിരി...
ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന തെരുവിലേക്കാണ് അയാള്‍ നടന്നു കയറിയത്.
അയ്യപ്പന്റെ കട ആരോ അടിച്ചു തകര്‍ത്തിരിക്കുന്നു. ഭരണിക്കുള്ളിലെ സാധനങ്ങളും പാത്രത്തില്‍ അടുക്കി വെച്ചിരുന്നു പലഹാരങ്ങളുമെല്ലാം കടക്കു മുമ്പില്‍ ചിതറിക്കിടക്കുന്നു
മുമ്പും പട്ടണത്തില്‍ ബന്ദും ഹര്‍ത്താലുമൊക്കെ നടന്നിട്ടുണ്ട്. എന്നാലിന്നുവരെ അയ്യപ്പന്റെ കടയക്കു നേരെ ആരുടേയും കൈകള്‍ നീണ്ടിട്ടില്ല.
‘ആയ്യപ്പനെ യെല്ലാരുകൂടി ചവിട്ടിമെതിച്ചടാ... മുനിയാണ്ടി... ബന്ദുകാരമായി എന്തോ ഒന്നും രണ്ടും പറഞ്ഞ് ഒടക്കിയതാ... ഓട്ടോക്കാരെല്ലാം കൂടി അവനെയെടുത്തോണ്ട് ആശുപത്രിയിലോട്ട് പോയിട്ടുണ്ട്.
തെരുവില്‍ ലോട്ടറി വില്‍ക്കുന്ന ഐസക്ക് മാപ്പളയുടെ നെഞ്ചിക്കൂട് വിമ്മിട്ടത്താല്‍ പൊട്ടുമെന്ന് തോന്നി.
തറയില്‍ കാക്കള്‍ കലപില കൂട്ടുന്നു. പാത്രത്തിലും തറയിലൊക്കെയായി ചിതറിക്കിടന്നിരുന്ന പലഹാരത്തില്‍ ഉറുമ്പരിച്ചു തുടങ്ങി. കാക്കക്കൂട്ടത്തിനിടയില്‍ ഒറ്റക്കാലന്‍ കാക്ക അപ്പോഴും അയാളുടെ കാഴ്ചയില്‍ തടഞ്ഞു.
‘നെന്നെയൊറ് ദെവസം ഞാന്‍ ചുട്ടു തിന്നുമെടാ.... കള്ളകാക്കേ...’
മുനിയാണ്ടി തല ചെരിച്ചു പിടിച്ച് കളിയാക്കുന്ന പോലെ ഒന്ന് നോക്കി , കൊക്കിലൊരു പലഹാരത്തുണ്ടുമൊതുക്കി സ്വസഥമായൊരിടത്തേക്ക് ഒറ്റക്കാലന്‍ കാക്ക പറന്നു.
താന്‍ നില്‍ക്കുന്ന മണ്ണൂം മുന്‍പിലുള്ള റോഡും കത്തുന്നതായി മുനിയാണ്ടിക്ക് അനുഭവപ്പെട്ടു. അയ്യപ്പന്റെ കടക്കു മുമ്പില്‍ നിന്നും തിരക്കാറിത്തണുത്ത റോഡിലൂടെ എങ്ങോട്ടൊന്നില്ലാതെ നടന്നു.
കരുണ വറ്റിയ ലോകത്തെക്കുറിച്ചോര്‍ത്ത്....
മനുഷ്യരെക്കുറിച്ചോര്‍ത്ത്.....
അങ്ങനെ സകലതിനെക്കുറിച്ചോര്‍ത്തും മുനിയാണ്ടി നൊമ്പരപ്പെട്ടു.
റോഡില്‍ വാഹനത്തിന്റെ ഇരമ്പലും ആരുടെയൊക്കെ ബഹളവും കേട്ട് മുനിയാണ്ടി നടത്തം നിര്‍ത്തി. റോഡിലെ ശ്മശാന മൂകതയ്ക്ക് വിഘനം വരുത്തി ചീറിവന്ന കാറിനു മുന്‍പില്‍ ബന്ദനുകൂലികളുടെ താണ്ഡവന്യര്‍ത്തം.
കാറിനുള്ളിലുള്ളവരോട് കയര്‍ക്കുകയാണവര്‍. കാറിനകത്തു നിന്നും യാചനയുടെ കൈത്തലങ്ങള്‍.......പേറ്റുനോവിന്റെ കണ്ണുനീര്‍ക്കീറുകള്‍...
കാറിനു മുമ്പില്‍ പ്രതിക്ഷേധത്തിന്റെയും ആക്രോശത്തിന്റേയും മനുഷ്യമതില്‍.
മുനിയാണ്ടി കാറിനടുത്തേക്ക് നീങ്ങി. ആക്രോശങ്ങള്‍ക്കിടയിലും ചെവിയില്‍ വീഴുന്ന വിവശതയില്‍ കുഴഞ്ഞ സത്രീ ശബ്ദം. മുനിയാണ്ടിയുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. പീള മൂടി മങ്ങിയ കണ്ണില്‍ കണ്ണനീര് നിറഞ്ഞു.വീര്‍ത്ത വയറും താങ്ങി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ദുദിനത്തില്‍ റോഡില്‍ തളര്‍ന്നിരുന്ന രത്നമ്മ ഓര്‍മ്മയില്‍ തെളിഞ്ഞു. അവളേയും താങ്ങിയെടുത്ത് ജനറല്‍ ആശുപത്രി വരെ കിതച്ചതോര്‍മ വന്നു. ആശുപത്രിപ്പടിക്കല്‍ കാലിടറിയതും രത്നമ്മ മരണത്തിന്റെ പാതാളത്തിലേക്കമര്‍ന്നതും കണ്ണില്‍ മിന്നി. റോഡരികില്‍ മണ്ണില്‍ പുതഞ്ഞ കരിങ്കല്‍ ചീളെടുത്ത് അയാള്‍ കാറിനടുത്തേക്ക് കരഞ്ഞുകൊണ്ടാഞ്ഞു.
കാറിനു ചുറ്റുമുള്ള കണ്ണുകളില്‍ തീ പാറി..... അവര്‍ കയ്യിണ്ടായിരുന്ന കുറുവടികളില്‍ പിടി മുറുക്കി.
കാറിനുള്ളിലെ നനഞ്ഞ കണ്ണുകളില്‍ പ്രത്യാശ തെളിയുന്നത് കണ്ണു നിറയെ കാണുന്നതിനു മുമ്പേ ആരെക്കെയോ ചിന്നം വിളിച്ചു.
‘.....മുനിയാണ്ടിക്ക് വട്ടിളകിയേ........മുനിയാണ്ടിക്ക് പരാന്ത് മൂത്തേയ്......’
കൈക്കും കാലിനും പരിക്ക് സാരമുള്ളതായിരുന്നില്ല.
നെറ്റിപൊട്ടി വാര്‍ന്ന ചോര താടിരോമങ്ങളില്‍ പറ്റിപ്പിടിച്ച് ഉണങ്ങി ഈച്ചയാര്‍ത്തു.
തെറിപറയാനും തല്ലാനും വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാനും അറപ്പില്ലാത്ത ആളുകളെ മുനിയാണ്ടി പ്രാകി.
ഈപാവപ്പെട്ടവനെന്തു പിഴച്ചെന്ന് ആയിരം സൂചിമുനകള്‍ മണ്ണിലേക്ക് വര്‍ഷിക്കുന്ന സൂര്യനെ നോക്കി അയാള്‍ പല്ലിളിച്ചു.
‘യെല്ലാത്തുക്കും കടവുള്‍ ശേദിച്ചോളും....
വയറ് വീണ്ടും എരിയുന്നു. ഉറുമ്പ് അരിച്ചാണേലും അയ്യപ്പന്റെ കടക്കു മുമ്പില്‍ ചിതറിക്കടക്കുന്നതുകൊണ്ട് വിശപ്പടക്കാമെന്നോര്‍ത്താണ് വീണ്ടുമവിടെ എത്തിയത് .ശരീരത്തിന്റെ പല ഭാഗങ്ങളും വേദനിക്കുന്നു. ആകപ്പാടെ പുകച്ചില്‍. കൈമുട്ടിലെ ചോരപ്പാട് ഉടുതുണിയില്‍ തുടച്ച് ... നാവ് നീട്ടി വിരല്‍ത്തുമ്പില്‍ തുപ്പല്‍ നനച്ച് നീറ്റലില്‍ പുരട്ടി ആശ്വാസം കൊണ്ടു.
അയ്യപ്പന്റെ കടക്കു മുമ്പിലെത്തിയപ്പോള്‍ കണ്ണില്‍ വീണ്ടും ഇരുട്ട് കുത്തി.
ശ്യൂന്യമായി കിടക്കുന്ന പാത്രങ്ങളും തറയും...?വിശപ്പു പിന്നെ യും വളര്‍ന്നു.
വേച്ചു വേച്ച് ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള കുറ്റിക്കാട്ടിലേക്കു നടന്നു. മരണമൌനം നീണ്ട റോഡിലൂടെ കത്തുന്ന പകലില്‍ മുനിയാണ്ടി വിറച്ചു. കലിയിളകുമ്പോള്‍.. വിഷമതയനുഭവിക്കുമ്പോഴുമെല്ലാം സ്ഥിരമായി വന്നു കിടക്കാറുള്ള കുറ്റിക്കാട് ഇരുട്ടിലമര്‍ന്ന പോലെ അപരിചിതമായി തോന്നി.കുറ്റിക്കാറ്റിനുള്ളില്‍ നിന്നും മുന്‍പില്ലാത്ത വിധം കുരുനരികള്‍ കൂട്ടത്തോടെ ഓരിയിടുന്നതും മാളങ്ങളില്‍ നിന്നും ഇഴജന്തുക്കള്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതുമൊക്കെ മുനിയാണ്ടി കേട്ടു. കുറ്റിക്കാട്ടിലേക്കിറങ്ങാതെ ഓവര്‍ ബ്രിഡ്ജിന്റെ കല്‍ത്തൂണുകളില്‍ ചാരിയിരുന്നു. മുമ്പിലെ ഉരുണ്ട പാറക്കല്ലിന് മുകളിലേക്ക് കാലു കയറ്റിവെച്ച് ആശ്വാസം പൂണ്ടു.
നെറ്റിയില്‍ നിന്നും ചോര വീണ്ടും കവിളിലേക്കിറ്റി. താടിരോമങ്ങള്‍ക്കിടയിലത് അപ്രത്യഷമായി. മുനിയാണ്ടി തിളങ്ങുന്ന് വെള്ളി മേഘങ്ങള്‍ക്കിടയിലേക്ക് നോക്കി.
മുമ്പില്‍ രത്നമ്മ വന്നു ചിരിച്ചു. അയാളുടെ ശോഷിച്ച രൂപവും വിക്യത വേഷവും കണ്ട് കരഞ്ഞു.
നെറ്റിയിലേയും കൈതണ്ടയിലേയും ചോരപ്പാടുകള്‍ കണ്ട് ഹ്യദയം നുറുങ്ങി കണ്ണു പൊത്തി.....
മുനിയാണ്ടിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുഖത്ത് കയ്യമര്‍ത്തി ഉറക്കെയുറക്കെ കരഞ്ഞു.
പട്ടണത്തിന്റെ ആളൊഴിഞ്ഞ കോണിലേക്ക് അയാളുടെ കരച്ചില്‍ നീണ്ടു.
‘.....കാഹ്.....കാഹ്.....കാ..........’
ശബ്ദം ....മുനിയാണ്ടി കണ്ണ് വെള്ളമേഘക്കെട്ടില്0 നിന്നും മണ്ണിലേക്കെത്തി.
‘.....കാഹ്.....കാഹ്.......കാ........’പാറക്കല്ലില്‍ ഒറ്റക്കാലന്‍ കാക്ക...........;
മുന്‍പില്‍ കുറ്റിക്കാട് തെളിഞ്ഞു. കുറ്റിക്കാടിന് മുകളിലെ വെയില്‍ തെളിഞ്ഞു.
അഴക്ക് പുരണ്ട കൈലിയില്‍ കണ്ണീര്‍ തുടച്ച് മുനിയാണ്ടി ചിരിക്കാന്‍ ശ്രമിച്ചു.
‘.......ഇന്നല്ല.......ഒറ് നാള് നെന്‍ന്നെ ചുട്ട് കറുമുറ തിന്നുമെടാ.......തിരട്ട് കാക്കേ........’
ഒറ്റക്കാലന്‍ കാക്ക കൂസലില്ലാതെ കൊക്ക് വിടര്‍ത്തി...... ദൂരേക്ക് നോക്കി ചിറകുകള്‍ കുട്ഞ്ഞു.
അനന്തരം ....മുനിയാണ്ടിയുടെ തലക്കു മുകളിലൂടെ വട്ടം ചുറ്റി പറന്നു.
ഞൊടിയിടയില്‍ കാക്കയുടെ തൂവലുകള്‍ വെളുക്കുന്നതും ചുണ്ടുകള്‍ ചെറുതായി മനോഹരമാവുന്നതും കുറ്റിക്കാടൊരു പൂന്തോട്ടമാവുന്നതും അയാള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു
റഫീക്ക് പന്നിയങ്കര
റഫ് സിലാസ്
നടുവിലാരിപറമ്പ്
ജി എ കോളേജ്
കോഴിക്കോട്-673014