തിരകള്‍

കടല്‍ത്തിരകള്‍ അന്ന് ശാന്തമായിരുന്നു. ഒരു കടല്‍കാക്ക ജല നിരപ്പില്‍കൂടെ താഴ്ന്ന് പറന്ന് ഒരു ചെറു മത്സ്യത്തെ കൊത്തിക്കൊണ്ട് പറന്നകന്നു. എരിഞ്ഞടങ്ങാറായ സൂര്യന്‍ അതിന്റെ അവസാനത്തെ സ്വര്‍ണ്ണ രശ്മികള്‍ ഭൂമിയിലേക്ക് പതിപ്പിച്ചു കൊണ്ടിരുന്നു. തീരം മൂകമാണ് എങ്ങും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും ചുവരുകളും കുടിലുകളും മാത്രം. അങ്ങിങ്ങ് മുതിര്‍ന്ന ചിലര്‍ കൂട്ടം കൂടി നിന്ന് കാര്യമായി സംസാരിക്കുന്നുണ്ട്. ദുരന്തം ആര്‍ത്തലച്ച തീരത്തിന്റെ ഒരു വശത്ത് അവനിരിക്കുന്നു ഉണ്ണി. ആറേഴു വയസ്സുമാത്രമുള്ള ഒരു നിഷ്കളങ്കന്‍ അവന്‍ ഏകനാണ്. തീരത്തെ ചുംബിക്കാനോടിയെത്തുന്ന തിരകളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുകയാണവന്‍. അവന് ആരോടും പകയില്ല, വെറുപ്പുവുമില്ല. പക്ഷേ അവന്റെ മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു തീക്കനല്‍ നീറിപ്പുകയുകയാണ്.

പകല്‍ മുഴുവന്‍ ഓടിനടന്ന് ക്ഷീണിച്ച ഒരു തെരുവുനായ പൂഴിമണലില്‍ ചുരുണ്ടുകൂടി സുഖശയനം നടത്തുന്നു. ചെറിയൊരു കാറ്റു വീശിയപ്പോള്‍ കിട്ടിയ സുഖത്തില്‍ ആ ശ്വാനനൊന്നു മോങ്ങി. ഉണ്ണി അപ്പോഴും ആ തിരകളില്‍തന്നെ നോക്കിയിരിക്കുകയാണ്. വല്ലാത്തൊരു നഷ്ടബോധം അവന്റെ മുഖത്തുണ്ട്. മുന്നോട്ട് ഇനിയുള്ള ജീവിത പ്രയാണത്തില്‍ തനിക്ക് ആരുമില്ലെന്ന തോന്നല്‍ അവനെ തളര്‍ത്തിയിരിക്കുന്നു.

തിരയില്‍ വന്നൊരു മത്സ്യം തിരയോടോപ്പം മടങ്ങി പോകാനാകാതെ കരയില്‍ ജീവനുവേണ്ടി പിടയുന്നു. അവന്‍ അതിനെ ഉയര്‍ത്തിയെടുത്തൊന്നു നോക്കി തിരികെ കടലിലെയ്ക്കിട്ടു. ജീവന്‍ തിരികെകിട്ടിയ വെപ്രാളത്തില്‍ അത് കടലില്‍ കൂട്ടരെത്തേടിയലഞ്ഞു. അവന്റെ മനസ്സിന്റെ തീരത്തിലേക്ക് മത്സ്യം നിറച്ച് വഞ്ചികള്‍ തുഴഞ്ഞുടുക്കുകയാണ്. ഒപ്പം അരയന്മാരുടെ ആര്‍പ്പുവിളിയും കേള്‍ക്കാം

തീരം ഇപ്പോള്‍ സുലഭമാണ്. തീരത്തു നിരന്നു കിടക്കുന്ന അരയ കുടിലുകള്‍. തീരത്തടുത്ത ഒരു വള്ളത്തില്‍ നിന്നും ഉണ്ണിയുടെ അച്ഛന്‍ ചാടിയിറങ്ങി. മറ്റുള്ളവരോടൊന്നിച്ച് മീനെല്ലാം ലേലത്തില്‍ വില്‍ക്കുന്നു. മീനെല്ലാം വിറ്റ് വീട്ടിലേയ്ക്കെത്തുന്ന അയാളെ കാത്തു നില്‍ക്കുന്ന ഉണ്ണിയുടെ അമ്മ കയ്യില്‍ അവന്റെ കുഞ്ഞനുജത്തി. അച്ഛന്‍ വന്നവള്‍ക്കൊരുമ്മ കൊടുത്ത് “ഇന്ന് നല്ല കോളാര്‍ന്നു. നല്ല കാശ് കിട്ടി. ഞാനൊന്നു ചന്തേല് പോയിട്ട് വരാം” എന്നു പറഞ്ഞിട്ടയാള്‍ വസ്ത്രം മാറിപ്പോകുന്നു.

കളിക്കാന്‍ പോയ ഉണ്ണി കുറച്ചുകഴിഞ്ഞപ്പോള്‍ വീട്ടിലെത്തി. അവനെക്കണ്ടനേരം വാവ അവനുനേരെ കൈ നീട്ടി. അവനവളെ വാരിയെടുത്തൊരു മുത്തം കൊടുത്തു. അവളപ്പോള്‍ കുഞ്ഞുമോണകാട്ടി ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു. അച്ഛനവനൊരു പുത്തന്‍ വാച്ച് കൊടുത്തു. കുഞ്ഞുവാവയ്ക്ക് ഒരു നീലക്കണ്ണുള്ള ചിരിക്കുന്ന പാവക്കുട്ടിയും. പായയിലിരുന്ന് അവളാ പാവയുമായി ഇരുന്നു കളിക്കുന്നതു കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. രാത്രി അതിനെ കെട്ടിപ്പിടിച്ചാണവള്‍ ഉറങ്ങിയതും.

പ്രഭാതം അമ്മയുടെ ഗര്‍ഭത്തില്‍ നിന്നും പുറത്തേയ്ക്കുവന്ന നവജാത ശിശുവിനെപ്പോലെ കടലമ്മയുടെ മടിത്തട്ടില്‍ നിന്നും ഉദയസൂര്യന്‍ പൊങ്ങിവന്ന് കടലമ്മയുടെ മക്കള്‍ക്ക് പ്രകാശമേകി. പങ്കായവുമെടുത്ത് ഉണ്ണിയുടെ അച്ഛന്‍ പുറത്തിറങ്ങി. കുഞ്ഞുവാവയ്ക്കൊരു മുത്തം കൊടുത്ത് ഭാര്യയോടും മകനോടും യാത്ര പറഞ്ഞയാള്‍ മീന്‍ പിടിക്കാന്‍ പോയി.

സമയം കുറച്ച് നീങ്ങി തെളിഞ്ഞ ആകാശത്തേക്ക് കാര്‍മേഘങ്ങള്‍ വീഴാന്‍ തുടങ്ങി. കാറ്റ് അന്ന് പതിവില്ലാത്തതുപോലെ ആഞ്ഞുവീശി. അടുത്ത വീട്ടിലെ ത്രേസ്യാമച്ചേടത്തിയുടെ രണ്ട് ആടുകളും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അമ്മ വാവയെയുമെടുത്ത് കളിക്കാന്‍ പോയ ഉണ്ണിയെ അന്വേഷിച്ച് പുറത്തിറങ്ങി. പതിവില്ലാത്ത അന്തരീക്ഷം കണ്ട് പലരും പുറത്തിറങ്ങി നില്‍ക്കുകയാണെന്നും ബോധത്തെ തിരിച്ചെടുത്ത് അവനൊന്നു മൂളി. അവന്‍ പോകാനായി എഴുന്നേറ്റു.

ദൂരെ സൂര്യന്‍ ആയുസ്സ് തീര്‍ന്ന് കടലിലേക്ക് താഴ്ന്നുകെണ്ടിരിക്കുന്നു. കടലില്‍ നീങ്ങികൊണ്ടിരിക്കുന്ന ഒരു കപ്പല്‍ സുര്യനു മുന്‍പില്‍ ഒരു നിഴല്‍ ചിത്രം പോലെ കാണപ്പെട്ടു. ഉള്ളിലടക്കിപ്പിടിച്ച വേദനയോടെ അവന്‍ തന്റെ നാടിനെ നോക്കി. എല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു, ആ വമ്പന്‍ തിരകള്‍. പഴയകാല ഓര്‍മ്മചിത്രം പോലെ ഏതാനും ചുവരുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

അച്ഛന്‍, അമ്മ, അനുജത്തി, കൂട്ടുകാര്‍.......എല്ലാം നഷ്ടപ്പെട്ട അവന്‍, തീരത്തെ പൂഴിമണലിലൂടെ സ്വാമിജിയുടെ കാല്പാടുകള്‍ പിന്നിട്ടു നടന്നു. പൂഴിമണലില്‍ താഴ്ന്ന് കിടക്കുന്ന എന്തോ അവന്റെ കാലില്‍ത്തട്ടി. അവനതെടുത്തു നോക്കി. തന്റെ കുഞ്ഞനുജത്തിയുടെ ആ നീലകണ്ണുള്ള പാവ അത് തന്നെ നോക്കി ചിരിക്കുന്നു. തന്റെ കൂടെപ്പോകാനായി. അവന്‍ ആ പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവന്റെ ആ നിഷ്കളങ്ക നേത്രത്തിലെ കണ്ണുനീര്‍ ഭൂമിദേവിയുടെ നെഞ്ചിലേക്ക് ഇറ്റിറ്റുവീണു.

തനിക്കു പോകാനുള്ള വണ്ടിയിലേക്കവന്‍ കയറിയിരുന്നു. നക്ഷത്രശോഭയാര്‍ന്ന ആ ആകാശത്തിലേക്കവന്‍ വെറുതെ നോക്കി. അക്കൂട്ടത്തില്‍ വേറിട്ടുനിന്ന മൂന്നു നക്ഷത്രങ്ങള്‍ അപ്പോഴവനെ നോക്കി ചിരിച്ചു യാത്രയാക്കുന്നുണ്ടായിരുന്നു..

തന്റെ മാറത്ത് ആ പാവയെ ചേര്‍ത്തുപിടിച്ച് അവന്‍ പറഞ്ഞു “ഞാന്‍ വരും”.

ലതീഷ് കുമാര്‍.പി,
പുതയില്‍ വീട്,
മുരിങ്ങൂര്‍.പി.ഒ, ചാലക്കുടി വഴി,
പിന്‍ ‌- 680 316, തൃശ്ശുര്‍ ജില്ല.


-, തൃശ്ശുര്‍,



Your response will be e-Mailed to the poster.