ചിന്തകള്‍ എങ്ങുമെത്താതെ കാറ്റിന്റെ വേഗതയില്‍ മുന്നോട്ടു പായുമ്പോള്‍ ശരീരം നിശ്ചലമായപോലെ ചിരിക്കാനോ കരയാനോ കഴിയാതെ ചുറ്റുപ്പാടുകളെ വിസമരിച്ച് കണ്ണുകള്‍ അടച്ച് നിര്‍ജ്ജീവമായ ആ ഇരുപ്പ് കണ്ടപ്പോള്‍ സുധാകരന്‍ മാഷുടെ മനസ്സുതേങ്ങി. അനൂപ് എന്നു വിളിക്കാനാഞ്ഞതാണ്. പക്ഷേ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന് ആ ന്യൂസ് പേപ്പര്‍ കണ്ടപ്പോള്‍ മാഷ് പിന്‍തിരിഞ്ഞു
സൌപര്‍ണിക എന്നെഴുതിയ വീടിനു പുറത്തെത്തിയപ്പോള്‍ സുധാകരന്‍ മാഷുടെ കാലുകളിടറി ഇതിനകം മുന്‍പ് പലപ്പോഴും ഈ ഗേറ്റു കടന്ന് അകത്തേക്കു ചെന്നിട്ടുണ്ട്. അത് അനൂപിനെ അംഗീകരിപ്പിക്കാനും ഇവിടെ താമസിപ്പിക്കാനുമായിരുന്നു. അമ്മ നഷ്ടപെട്ട കുട്ടിക്ക് അച്ഛന്റെ തണലെങ്കിലും കിട്ടട്ടെയെന്നേ കരുതിയുള്ളു. അത് ആ കുട്ടിയുടെ ഭാവിക്കുനേരെയുള്ള വെല്ലുവിളിയാകുമെന്ന് ഓര്‍ത്തില്ല.
കവലയില്‍ വന്നിറങ്ങിയ കാക്കാലക്കൂട്ടത്തിന്റെ ശബ്ദകോലാഹലങ്ങള്‍ അപ്പോള്‍ അതുവഴി കടന്നുപ്പോയ ജാഥക്കാരുടെ മുദ്രവാക്യങ്ങളും ഒന്നുചേര്‍ന്ന് അന്തരീക്ഷത്തെ ശബദമുഖരിതമാക്കിയപ്പോള്‍ അനൂപ് കണ്ണുകള്‍ തുറന്നു. സുധാകരന്‍ മാഷ് ഗേറ്റു കടന്ന് റോഡിലേക്കിറങ്ങി കഴിഞ്ഞിരുന്നു. ജാഥക്കാര്‍ക്കിടയിലൂടെ അവരിലെരാളായി മാഷ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ അനൂപ് പതിയെ ഗേറ്റിനടുത്തേക്ക് നടന്നു.
സ്വര്‍ണ്ണ നിറമാര്‍ന്ന അന്തരീക്ഷം ചുവന്നു തുടുത്തതോ, പകലിന്റെ ചൂടേറ്റ് തളര്‍ന്ന ഭൂമിയില്‍ സായം സന്ധ്യയുടെ വര്‍ണ്ണ രശ്മികള്‍ ഒരു പുതുമണവാട്ടിയുടെ ചാരുത പകര്‍ന്നതോ അവനറിഞ്ഞില്ല. തന്റെ ശാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ നേട്ടങ്ങള്‍ തട്ടിയെടുത്ത് പ്രശസ്തനായ നീരജിന്റെ മുഖം ന്യൂസപേപ്പറില്‍ ചിരിച്ചു നില്‍ക്കുന്ന കാഴച്ച താങ്ങാനാവുന്നതിലപ്പുറമായിരുന്നു. ഒരമ്മയുടെ മക്കളല്ലെങ്കിലും നീരജിന്റെ ചേട്ടനാണു താന്‍. എത്രയോ നാളത്തെ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ആ പരീക്ഷണത്തില്‍ വിജയം കണ്ടത്. തന്റെ കണ്ടുപിടുത്തങ്ങളുടെ ഫോര്‍മുലകള്‍ പുറലോകത്തെയറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നീരജ് അത് തട്ടിയെടുക്കുകയായിരുന്നു. സ്നേഹം നടിച്ച് ചതിക്കുകയായിരുന്നില്ലെ എല്ലാവരും ചേര്‍ന്ന്. ഒന്നും മിണ്ടാനാവാതെ തളര്‍ന്ന മനസ്സോടെ ടെറസ്സിനു മുകളിലെത്തിയ അവന്‍ കവലയില്‍ ഒത്തുകൂടിയ കാക്കാലകൂട്ടത്തെ കണ്ടു. കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം പകര്‍ന്നു നല്‍കി അതു കഴിപ്പിക്കാന്‍ ശാസിക്കുന്ന സ്ത്രീയുടെ രൂപം അമ്മയുടെ ഓര്‍മ്മകളുണര്‍ത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ദിവസവും ഓരോ ദിക്കിലേക്ക് ഭിക്ഷയാചിച്ച് ദേശാടനക്കിളികളെപ്പോലെ യാത്രയാകുന്ന ഈ കാക്കാലക്കൂട്ടത്ത്നു വീടുണ്ടാകുമോ?.
ഇരുട്ടിനെ പകലാക്കി തെളിഞ്ഞു കത്തുന്ന തെരുവു വിളക്കുകള്‍ ഒരുവേള തന്നെ നോക്കി പരിഹസിക്കുന്നതായി അനൂപിനു തോന്നി. മണ്ടന്‍ അതെ മണ്ടനാണു താന്‍. ഉറക്കം ഇരുട്ടില്‍ സുരക്ഷിതമെന്നു കരുതിയതുകൊണ്ടാകാം ആ കാക്കാലകൂട്ടത്തിലാരോ തെരുവു വിളക്കിനു നേരെ കല്ലെറിഞ്ഞത്. കാഴ്ച്ചകള്‍ മറച്ച് ഇരുട്ട് കനത്തപ്പോള്‍ അനൂപ് മുറിയിലേക്ക് പോന്നു. തന്റേതായ വസ്ത്രങ്ങള്‍ ബാഗിലാക്കി വീടുവിട്ടിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ അവന്‍ ശ്രമിച്ചിരുന്നു.
അജിത ബാബു,
നെല്ലിപറമ്പില്‍ വീട്,
കണിമംഗലം.പ.ഒ.,
തൃശ്ശുര്‍ ജില്ല - 680 027.
ഫോണ്‍ - 9495781636.