കത്തോലിക്ക മതവിശ്വാസികൾ കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അതിരൂപതാധ്യക്ഷന്മാരുടെ നിർദ്ദേശാനുസരണം കുർബാന മധ്യേ വൈദികർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇതോടെ കത്തോലിക്കാ സഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. പള്ളികളുടെ ഭരണത്തിലോ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണത്തിലോ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ഇടപെടുത്തുകയില്ലെന്ന് സഭ തീരുമാനമെടുത്തിരുന്നു.
മറുപുറം ഃ സഭയുടെ വെടി ഒന്നു തുടങ്ങിയപ്പോൾ പിണറായി വിജയൻ വക വെടി ഫാരീസ് വഴി ചറപറ എന്നല്ലേ തുടങ്ങിയത്. പതിനൊന്ന് കോടിക്ക് ദീപികയെ സഭയ്ക്കു കൊടുക്കാമെന്നു പറഞ്ഞ ഫാരിസ്; ദേ ഇപ്പോൾ ചോദിക്കുന്നത് കോടി ഇരുപതാണ്. പന്ത്രണ്ട് കോടിവരെ ഒപ്പിച്ച് വിശ്വാസികൾ ‘മുട്ടുവിൻ തുറക്കപ്പെടും’ എന്ന മട്ടിൽ ഫാരീസിന്റെ മാളികയുടെ മുന്നിൽ നിന്ന് വെറുതെയിനി വെയില് കൊണ്ടിട്ട് കാര്യമൊന്നുമില്ല. അതാണ് പറഞ്ഞത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. സഭയ്ക്ക് വോട്ടുബാങ്കെന്ന ഒരൊറ്റ വെടി മാത്രമെയുള്ളൂ... പിണറായി പണി തുടങ്ങിയാൽ രോഗകൂദാശ സ്വീകരിക്കാൻ മാത്രമേ പരിശുദ്ധ പിതാക്കൾക്ക് നേരമുണ്ടാവുകയൊള്ളൂ.